കണ്ണൂര്‍ : ഇരിട്ടിക്കടുത്തെ ആറളം ഫാമില്‍ കാട്ടാന ആക്രമത്തില്‍ ദമ്പതികളായ വള്ളി, ലീല വയോധികര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനെതിരെ ഇരിട്ടി എടൂരില്‍ വെച്ചു കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചു. പത്തിലേറെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ വാഹനത്തിന് മുന്‍പിലേക്ക് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ എടൂര്‍ കോണ്‍ഗ്രസ് ഓഫിസിന് സമീപത്തു നിന്നും കരിങ്കൊടിയുമായി ചാടി വീണത്.

ആറളം ഫാം കാട്ടാന അക്രമവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നതിനായി ആറളം ഗ്രാമ പഞ്ചായത്ത് ഹാളിലേക്ക് തിരിച്ചതായിരുന്നു മന്ത്രി. മന്ത്രിയുടെ വാഹനത്തിന് മുന്‍പായുള്ള പൊലിസ് എസ്‌കോര്‍ട്ട് വാഹനവും മന്ത്രിയുടെ വാഹനവും പ്രതിഷേധക്കാര്‍ തടഞ്ഞതോടെ അല്‍പനേരം റോഡിലായി. ഉടന്‍ പൊലിസുകാരിറങ്ങി സമരക്കാര്‍ക്കെതിരെ ലാത്തി വീശുകയും ബലപ്രയോഗത്തിലൂടെ മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു.

പിടിവലിക്കിടയില്‍ ഒരു പ്രവര്‍ത്തകന്റെ ഉടുമുണ്ട് ഉരിഞ്ഞു. കൂടുതല്‍ പൊലിസിറങ്ങിയാണ് മറ്റൊരു വാഹനത്തില്‍ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ചു മാറ്റിയത്. പത്തോളം പേരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തു നീക്കിയത്. സംഭവത്തില്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.