കോഴിക്കോട്: ഉത്തരകന്നഡയിലെ ഷീരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള രക്ഷാദൗത്യം മന്ദഗതിയിലാണെന്ന് ആരോപിച്ച് കോഴിക്കോട്ട് പ്രതിഷേധം. അര്‍ജുന്റെ നാടായ തണ്ണീര്‍പന്തലില്‍ ജനകീയക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. എത്രയും വേഗത്തില്‍ അര്‍ജുനെ രക്ഷപ്പെടുത്തുകയും കുടുംബത്തില്‍ തിരികെയെത്തിക്കുകയും വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

രക്ഷാപ്രവര്‍ത്തനം ആറാം ദിനമായിട്ടും അര്‍ജുനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കര്‍ണാടക സര്‍ക്കാരിന് ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ഞങ്ങളുടെ കുട്ടിയാണ് മണ്ണിനടിയില്‍ കിടക്കുന്നത്. ഒന്നരവയസുള്ള കുട്ടിയാണ് അര്‍ജുനുള്ളതെന്നും ആ കുട്ടിയുടെ ഭാവി കണക്കിലെടുക്കണമെന്നും പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു.