മുംബൈ: പെഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് പ്രതികരിക്കാന്‍ വൈകിയെന്ന് ആരോപിച്ച് നടന്‍ ആമിര്‍ ഖാനെതിരെ സൈബറാക്രമണം നടന്നിരുന്നു. തുര്‍ക്കി ഭരണാധികാരികളുമായുള്ള ആമിര്‍ ഖാന്റെ പഴയ ഫോട്ടോ കുത്തിപ്പൊക്കുകയും, പുറത്തിറങ്ങാനിരിക്കുന്ന 'സിത്താരേ സമീന്‍ പര്‍' ബഹിഷ്‌കരിക്കണം എന്ന് ആഹ്വാനവുമുയര്‍ന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി ആമിര്‍ രംഗത്തുവന്നു.

ഭീകരാക്രമണം ക്രൂരമായിരുന്നു. നമ്മുടെ രാജ്യത്ത് അതിക്രമിച്ചു കയറി സാധാരണക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത തീവ്രവാദികളുടെ ഭീരുത്വമാണ് ഇത് കാണിക്കുന്നത്. അവര്‍ ആളുകളുടെ മതം ചോദിച്ച് വെടിയുതിര്‍ത്തു. അതിന്റെ അര്‍ഥമെന്താണ്? ഒരു മതവും ആളുകളെ കൊല്ലാന്‍ ആവശ്യപ്പെടുന്നില്ല. ഈ തീവ്രവാദികളെ മുസ്ലിംകളായി കണക്കാക്കുന്നില്ല. കാരണം, നിരപരാധികയായ ഒരു മനുഷ്യനെയും കൊല്ലാന്‍ പാടില്ലെന്നും സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കരുതെന്നും ഇസ്ലാമിലുണ്ട്. അത് ചെയ്യുന്നതിലൂടെ അവര്‍ മതത്തിന് എതിരാകുകയാണ് -ഇന്ത്യ ടി.വിയുടെ ആപ് കി അദാലത്തില്‍ ആമിര്‍ പറഞ്ഞു.

2017-ലും 2020-ലും തുര്‍ക്കി ഭരണാധികാരി ഉര്‍ദുഗാനുമായും ഭാര്യയുമായും നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ചും ആമിര്‍ നിലപാട് വ്യക്തമാക്കി. അന്ന് പ്രസിഡന്റ് ഉര്‍ദുഗാനെ കണ്ടപ്പോള്‍ ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം അവര്‍ ഇന്ത്യയ്ക്കെതിരായ ആക്രമണങ്ങളെ പിന്തുണയ്ക്കുമെന്ന് കരുതിയിരുന്നില്ല. പാകിസ്താനെ സഹായിച്ച തുര്‍ക്കി ചെയ്തത് വലിയ തെറ്റാണ്. അവരുടെ ചെയ്തിയില്‍ ഓരോ ഇന്ത്യക്കാരനും വേദനയുണ്ട്. 2023-ല്‍ ഭൂകമ്പമുണ്ടായപ്പോള്‍ തുര്‍ക്കിക്ക് ആദ്യം സഹായം നല്‍കിയ സര്‍ക്കാറാണ് ഇന്ത്യയുടേത് -ആമിര്‍ പറഞ്ഞു.

'സിത്താരേ സമീന്‍ പര്‍' ട്രെയിലര്‍ വളരെ നേരത്തെ റിലീസ് ചെയ്യേണ്ടതായിരുന്നു. നമ്മുടെ രാജ്യത്തിനെതിരായ ആക്രമണം കാരണം അത് ഞാന്‍ റദ്ദാക്കി. എന്റെ സിനിമ റിലീസ് ചെയ്യാന്‍ പോകുന്നു എന്നതുകൊണ്ട് മാത്രം ഞാന്‍ മിണ്ടാതിരുന്നാല്‍ അത് തെറ്റാണെന്ന് തോന്നുന്നു. അതിനാല്‍ ഞാന്‍ അതേക്കുറിച്ച് തുറന്നു പറഞ്ഞു. പ്രസന്ന സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 20ന് തീയറ്ററുകളില്‍ എത്തും. സ്പാനിഷ് ചിത്രമായ ചാമ്പ്യന്‍സിന്റെ പുനരാവിഷ്‌കരണമാണ് ഈ ചിത്രം. ചിത്രം നിര്‍മിക്കുന്നത് ആമിര്‍ ഖാനും അപര്‍ണ പുരോഹിതും ചേര്‍ന്നാണ്. ചിത്രത്തില്‍ ജെനീലിയയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.