കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍, പ്രതികള്‍ക്ക് പരമാവധി ഉയര്‍ന്ന ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. യഥാര്‍ഥത്തില്‍ കുറ്റം ചെയ്തത് ഒന്നാം പ്രതി എന്ന് കോടതി പറഞ്ഞു. ബാക്കിയുള്ളവര്‍ സഹായികള്‍ അല്ലേ എന്നും കോടതി ചൂണ്ടിക്കാട്ടി. ഓരോ കുറ്റങ്ങളും വ്യത്യസ്ത കുറ്റങ്ങള്‍ ആണെന്നും ഓരോ പ്രതികള്‍ക്കും കുറഞ്ഞ ശിക്ഷ നല്‍കാനും കൂടുതല്‍ നല്‍കാനും കൃത്യമായ കാരണം വേണമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

കണ്ണികളായാണ് പ്രതികള്‍ പ്രവര്‍ത്തിച്ചത്. ഇനിയും വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അന്വേഷണം ഇനിയും കഴിഞ്ഞില്ലേ എന്നാണ് കോടതി ആരാഞ്ഞത്. സമൂഹത്തിന് വേണ്ടിയാണോ താന്‍ വിധി എഴുതേണ്ടതെന്നും കോടതി ഒരുഘട്ടത്തില്‍ ചോദിച്ചു. ശിക്ഷാവിധിയില്‍ വാദം നീണ്ടപ്പോള്‍, ശിക്ഷാവിധി ഇന്നുതന്നെയുണ്ടാകുമെന്ന് കോടതി സൂചിപ്പിക്കുകയും ചെയ്തു.

കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറുപ്രതികളും കോടതിയില്‍ ഏറ്റുപറഞ്ഞത് തങ്ങള്‍ നിരപരാധികളാണെന്ന്. കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കുറ്റവിമുക്തരാക്കമെന്നും, കുറഞ്ഞ ശിക്ഷ നല്‍കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടു. ശിക്ഷ വിധിക്കും മുമ്പ് എന്തെങ്കിലും പറയാന്‍ ഉണ്ടോയെന്ന് ആരാഞ്ഞപ്പോഴാണ് പ്രതികള്‍ കോടതിയോട് ഇങ്ങനെ പറഞ്ഞു.

ജഡ്ജി ആദ്യം വിളിച്ചത് പള്‍സര്‍ സുനിയെയാണ്. ഒരു തെറ്റും ചെയ്തിട്ടില്ല. വീട്ടില്‍ അമ്മ മാത്രമേ ഉള്ളുവെന്ന് പള്‍സര്‍ സുനി പറഞ്ഞു. രണ്ടാം പ്രതി മാര്‍ട്ടിന്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മാര്‍ട്ടിന്‍ പറഞ്ഞു. ചെയ്യാത്ത തെറ്റിന് അഞ്ചര വര്‍ഷം ജയിലില്‍ കിടന്നു. പ്രായമായ മാതാപിതാക്കളാണ് വീട്ടിലുള്ളത്. താന്‍ ജോലി ചെയ്ത് കിട്ടുന്ന പണം കൊണ്ടാണ് വീടുപോറ്റുന്നത്. തന്റെ നിരപരാധിത്വം മനസ്സിലാക്കി ജയില്‍ മോചിതനാക്കണമെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

കുറ്റം ചെയ്തിട്ടില്ലെന്ന് തന്നെയായിരുന്നു മൂന്നാം പ്രതി ബി. മണികണ്ഠന്റെ വാദം. ഭാര്യയും രണ്ട് കുട്ടികളും മാത്രമാണ് ഉള്ളത്, 9 വയസുള്ള മകളും രണ്ട് വയസുള്ള മകനും ഉണ്ട്. അവര്‍ക്ക് ഏക ആശ്രയം താന്‍ മാത്രമാണെന്നും തന്നോടും കുടുംബത്തോടും അലിവ് തോന്നണമെന്നും മണികണ്ഠന്‍ പറഞ്ഞു.

തനിക്ക് കുറഞ്ഞ ശിക്ഷ നല്‍കണമെന്നും നാട് തലശ്ശേരിയാണെന്നും കണ്ണൂര്‍ ജയിലിലേക്ക് അയക്കണമെന്നുമായിരുന്നു നാലാം പ്രതി വി.പി. വിജീഷ് ആവശ്യപ്പെട്ടത്. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് തന്നെയാണ് അഞ്ചാം പ്രതി വടിവാള്‍ സലീം എന്ന എച്ച്. സലീം പറഞ്ഞത്. ഭാര്യയും ഒരു വയസുമുള്ള പെണ്‍കുട്ടിയുമുണ്ട്. ഇവര്‍ക്ക് ആശ്രയം താന്‍ മാത്രമാണെന്നും സലീം പറയുന്നു. ആറാം പ്രതി പ്രദീപ് കോടതിയില്‍ പൊട്ടിക്കരഞ്ഞു.

പ്രതികള്‍ക്ക് പരമാവധി ഉയര്‍ന്ന ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. യഥാര്‍ഥത്തില്‍ കുറ്റം ചെയ്തത് ഒന്നാം പ്രതി എന്ന് കോടതി പറഞ്ഞു. ബാക്കിയുള്ളവര്‍ സഹായികള്‍ അല്ലേ എന്നും കോടതി ചൂണ്ടിക്കാട്ടി. ഓരോ കുറ്റങ്ങളും വ്യത്യസ്ത കുറ്റങ്ങള്‍ ആണെന്നും ഓരോ പ്രതികള്‍ക്കും കുറഞ്ഞ ശിക്ഷ നല്‍കാനും കൂടുതല്‍ നല്‍കാനും കൃത്യമായ കാരണം വേണമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ഒന്നുമുതല്‍ ആറുവരെ പ്രതികളായ എന്‍.എസ്. സുനില്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു.

കുറ്റവിമുക്തനാക്കിയതിനാല്‍ കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപടക്കമുള്ളവര്‍ കോടതിയില്‍ ഹാജരായില്ല.