- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടില്‍ അമ്മ മാത്രമേയുള്ളു; ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പള്‍സര്‍ സുനി; വീട്ടില്‍ പ്രായമായ മാതാപിതാക്കളെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞ് മാര്‍ട്ടിന്‍; ഭാര്യയും രണ്ടുകുട്ടികളും ഉണ്ടെന്നും ശിക്ഷയില്‍ ഇളവുവേണമെന്നും മണികണ്ഠന്‍; കുടുംബപശ്ചാത്തലവും ദുരിതവും കോടതിയില്‍ ഏറ്റുപറഞ്ഞ് സഹതാപം പിടിച്ചുപറ്റാന്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികള്‍
സഹതാപം പിടിച്ചുപറ്റാന്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികള്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറുപ്രതികളും കോടതിയില്‍ ഏറ്റുപറഞ്ഞത് തങ്ങള്‍ നിരപരാധികളാണെന്ന്. കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കുറ്റവിമുക്തരാക്കമെന്നും, കുറഞ്ഞ ശിക്ഷ നല്‍കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടു. ശിക്ഷ വിധിക്കും മുമ്പ് എന്തെങ്കിലും പറയാന്‍ ഉണ്ടോയെന്ന് ആരാഞ്ഞപ്പോഴാണ് പ്രതികള്‍ കോടതിയോട് ഇങ്ങനെ പറഞ്ഞു.
ജഡ്ജി ആദ്യം വിളിച്ചത് പള്‍സര്‍ സുനിയെയാണ്. ഒരു തെറ്റും ചെയ്തിട്ടില്ല. വീട്ടില്‍ അമ്മ മാത്രമേ ഉള്ളുവെന്ന് പള്‍സര്‍ സുനി പറഞ്ഞു. രണ്ടാം പ്രതി മാര്‍ട്ടിന്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മാര്‍ട്ടിന്‍ പറഞ്ഞു. ചെയ്യാത്ത തെറ്റിന് അഞ്ചര വര്‍ഷം ജയിലില്‍ കിടന്നു. പ്രായമായ മാതാപിതാക്കളാണ് വീട്ടിലുള്ളത്. താന്‍ ജോലി ചെയ്ത് കിട്ടുന്ന പണം കൊണ്ടാണ് വീടുപോറ്റുന്നത്. തന്റെ നിരപരാധിത്വം മനസ്സിലാക്കി ജയില്‍ മോചിതനാക്കണമെന്നും മാര്‍ട്ടിന്‍ പറഞ്ഞു.
കുറ്റം ചെയ്തിട്ടില്ലെന്ന് തന്നെയായിരുന്നു മൂന്നാം പ്രതി ബി. മണികണ്ഠന്റെ വാദം. ഭാര്യയും രണ്ട് കുട്ടികളും മാത്രമാണ് ഉള്ളത്, 9 വയസുള്ള മകളും രണ്ട് വയസുള്ള മകനും ഉണ്ട്. അവര്‍ക്ക് ഏക ആശ്രയം താന്‍ മാത്രമാണെന്നും തന്നോടും കുടുംബത്തോടും അലിവ് തോന്നണമെന്നും മണികണ്ഠന്‍ പറഞ്ഞു.
തനിക്ക് കുറഞ്ഞ ശിക്ഷ നല്‍കണമെന്നും നാട് തലശ്ശേരിയാണെന്നും കണ്ണൂര്‍ ജയിലിലേക്ക് അയക്കണമെന്നുമായിരുന്നു നാലാം പ്രതി വി.പി. വിജീഷ് ആവശ്യപ്പെട്ടത്. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് തന്നെയാണ് അഞ്ചാം പ്രതി വടിവാള്‍ സലീം എന്ന എച്ച്. സലീം പറഞ്ഞത്. ഭാര്യയും ഒരു വയസുമുള്ള പെണ്‍കുട്ടിയുമുണ്ട്. ഇവര്‍ക്ക് ആശ്രയം താന്‍ മാത്രമാണെന്നും സലീം പറയുന്നു. ആറാം പ്രതി പ്രദീപ് കോടതിയില്‍ പൊട്ടിക്കരഞ്ഞു.
പ്രതികള്‍ക്ക് പരമാവധി ഉയര്‍ന്ന ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. യഥാര്‍ഥത്തില്‍ കുറ്റം ചെയ്തത് ഒന്നാം പ്രതി എന്ന് കോടതി പറഞ്ഞു. ബാക്കിയുള്ളവര്‍ സഹായികള്‍ അല്ലേ എന്നും കോടതി ചൂണ്ടിക്കാട്ടി. ഓരോ കുറ്റങ്ങളും വ്യത്യസ്ത കുറ്റങ്ങള്‍ ആണെന്നും ഓരോ പ്രതികള്‍ക്കും കുറഞ്ഞ ശിക്ഷ നല്‍കാനും കൂടുതല്‍ നല്‍കാനും കൃത്യമായ കാരണം വേണമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
ഒന്നുമുതല്‍ ആറുവരെ പ്രതികളായ എന്‍.എസ്. സുനില്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു.
കുറ്റവിമുക്തനാക്കിയതിനാല്‍ കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപടക്കമുള്ളവര്‍ കോടതിയില്‍ ഹാജരായില്ല. കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ തെളിഞ്ഞിട്ടുള്ളത്. ജീവപര്യന്തം തടവോ അല്ലെങ്കില്‍ കുറഞ്ഞത് 20 വര്‍ഷം കഠിനതടവോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.
ശിക്ഷ പ്രഖ്യാപിച്ചശേഷമേ വിധിപ്പകര്‍പ്പ് ലഭിക്കൂ. ദിലീപടക്കമുള്ളവരെ എന്തുകൊണ്ട് കുറ്റവിമുക്തരാക്കിയെന്നത് ഉത്തരവ് പുറത്തുവന്നാലെ വ്യക്തമാകൂ. ഉത്തരവ് പുറത്തുവന്നാലുടന്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യുമെന്നാണ് വിവരം.
കണ്ടെത്തിയ എല്ലാ പ്രതികള്‍ക്കും ഒരേ ശിക്ഷ നല്‍കരുതെന്നാണ് പ്രതിഭാഗം ആവശ്യപ്പെടുന്നത്. ഒരേ കുറ്റമാണ് തെളിയിക്കപ്പെട്ടിട്ടുളളതെങ്കിലും കൃത്യത്തിലെ പങ്കാളിത്തം പരിഗണിച്ച് ഓരോരുത്തരുടെയും ശിക്ഷ വേവ്വെറെ പരിഗണിക്കണമെന്ന് ഇന്നത്തെ അന്തിമ വാദത്തില്‍ ആവശ്യപ്പെടും. ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കം ആറ് പേര്‍ക്കും ജീവപര്യന്തം നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ വെക്കുന്ന ആവശ്യം. ഏഴര വര്‍ഷം തടവ് അനുഭവിച്ചതിനാല്‍ ഇളവ് വേണമെന്ന് ആവശ്യപ്പെടാനാണ് പള്‍സര്‍ സുനി ശ്രമിക്കുക. ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍ അടക്കം ഗുരുതര കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. അതുകൊണ്ടു തന്നെ പരമാവധി ശിക്ഷയായ ജീവപര്യന്ത്യം വിധിക്കണമെന്നാണ് പ്രോസിക്യൂഷന്‍ നിലാപാട്.
ശിക്ഷയില്‍ പരമാവധി ഇളവുനല്‍കണമെന്നാവശ്യപ്പെടാനാണ് പ്രതിഭാഗം നീക്കം. ഒന്നാം പ്രതി പള്‍സര്‍ സുനി ഏഴര വര്‍ഷവും രണ്ടാം പ്രതി മാര്‍ട്ടിനടക്കമുളളവര്‍ ആറര വര്‍ഷവും റിമാന്‍ഡ് കാലാവധിയില്‍ തടവില്‍ കഴിഞ്ഞിട്ടുണ്ട്. അത് കണക്കാക്കി ശിക്ഷ ഇളവ് ചെയ്യണമെന്നാകും ആവശ്യപ്പെടുക




