തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ അഞ്ചുപേരെ കൊലപ്പെടുത്തിയ പതി അഫാന്റെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകന്‍ കെ ഉവൈസ് ഖാന്‍. ആര്യനാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായ ഉവൈസ് ഖാന്‍ കേസ് ഏറ്റെടുത്തതിനെതിരെ കെപിസിസിക്ക് പരാതി കിട്ടിയിരുന്നു. കേസില്‍ ഹാജരാകുന്നതില്‍ നിന്ന് ഉവൈസിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം വൈസ് പ്രസിഡന്റ് സൈതലിയാണ് പരാതി നല്‍കിയത്.

ഉവൈസിന്റെ നടപടി കോണ്‍ഗ്രസിന് അവമതിപ്പുണ്ടാക്കിയെന്ന് കാണിച്ചാണ് കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയത്. നെടുമങ്ങാട് കോടതിയിലെ ബാര്‍ അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് ഉവൈസ് ഖാന്‍. അഫാനുവേണ്ടി വാദിക്കാന്‍ അഭിഭാഷകനില്ലാത്തതിനാല്‍ ജില്ലാ ജഡ്ജി ചെയര്‍മാനായ ലീഗല്‍ സര്‍വീസ് അതോറിറ്റി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ഹാജരായതെന്നായിരുന്നു വിശദീകരണം.

അഭിഭാഷകരില്ലാത്തവര്‍ക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി തന്നെ അഭിഭാഷകരെ നല്‍കാറുണ്ട്. അതേസമയം, മുത്തശ്ശി സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസില്‍ പാങ്ങോട് തെളിവെടുപ്പിന് എത്തിക്കാനിരിക്കെ അഫാന്‍ കുഴഞ്ഞുവീണു. പാങ്ങോട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലാണ് പ്രതി കുഴഞ്ഞുവീണത്.

കൂടുതല്‍ ചികിത്സ നല്‍കുന്നതിനായി അഫാനെ കല്ലറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ആത്മഹത്യാശ്രമമാണോയെന്ന് ആദ്യം സംശയിച്ചിരുന്നു. അഫാന്‍ രാത്രി ഉറങ്ങിയിരുന്നില്ല. രക്തസമ്മര്‍ദത്തിലുണ്ടായ വ്യതിയാനം മൂലമാണ് പ്രതി കുഴഞ്ഞുവീണതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സല്‍മാ ബീവിയുടെ കൊലപാതക കേസില്‍ ഇന്നലെയാണ് പ്രതിയെ പാങ്ങോട് പൊലീസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയത്.

പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്ന പ്രതിയെ കസ്റ്റഡി അപേക്ഷയെ തുടര്‍ന്ന് ഇന്നലെ രാവിലെ 11 മണിയോടെ നെടുമങ്ങാട് കോടതിയില്‍ എത്തിച്ചിരുന്നു.കോടതി നടപടികള്‍ക്കുശേഷം 12 മണിയോടെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി പാങ്ങോട് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ആറ്റിങ്ങല്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ രാത്രി വൈകിയും ചോദ്യം ചെയ്തിരുന്നു.