ന്യൂഡല്‍ഹി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ കേസിലെ അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയതിന് പിന്നാലെ, മാധ്യമങ്ങളെ പരിഹസിച്ച് അഡ്വ. ദീപ ജോസഫ്. കോടതിയില്‍ നേരിട്ട തിരിച്ചടിക്കു ശേഷവും തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കുന്ന ദീപയുടെ ഫേസ്ബുക്ക് പോസ്റ്റ് പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ്.

അഡ്വ.ദീപ ജോസഫിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

മീഡിയ കുറച്ചു പയ്യെ തള്ള്... ഞാന്‍ കോടതിയില്‍ ഉണ്ടായിരുന്നു.

എന്നാലും വിവാഹം കഴിഞ്ഞു കെട്ട്യോനെ ഉറക്കി കിടത്തി പരപുരുഷ ബന്ധം സ്ഥാപിക്കുന്ന പെണ്ണുങ്ങള്‍ അതിജീവിത അല്ല എന്ന വലിയ വിധി തന്നെ വന്നത് കൊണ്ട് അതിജീവിത പരാതിക്കാരി മാത്രമായതല്ലേ ചരിത്ര വിജയം..

മീഡിയയുടെ പരാക്രമം കാണുമ്പോള്‍ തോന്നുന്നത് കെട്യോനെ ചതിച്ചു സുഖം തേടിയതിനേക്കാള്‍ വലിയ പ്രശ്‌നമാണ് സത്യം സമൂഹത്തെ അറിയിച്ചത് എന്ന്


'പുരുഷനായിരുന്നെങ്കില്‍ ഇപ്പോള്‍ അഴിക്കുള്ളില്‍: കോടതി

ദീപ ജോസഫിന്റെ ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ ഒരു അഭിഭാഷകയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രഹരമായിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നടത്തിയ നിരീക്ഷങ്ങള്‍ ഇങ്ങനെയായിരുന്നു: 'നിങ്ങള്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയല്ലേ? ഇതാണോ സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്ന ഭാഷ? നിങ്ങളുടെ പോസ്റ്റിലെ വാക്കുകള്‍ ഞെട്ടിക്കുന്നതാണ്.' 'ഈ പരാമര്‍ശം നടത്തിയത് ഒരു പുരുഷനായിരുന്നെങ്കില്‍ ഉടന്‍ അറസ്റ്റ് ചെയ്യപ്പെടുമായിരുന്നു. സ്ത്രീയായതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ പരിഗണന ലഭിക്കുന്നത്.' 'പ്രതിയുടെ പബ്ലിക് അഡ്വക്കേറ്റാണോ നിങ്ങള്‍?' എന്നും കോടതി ദീപയോട് ചോദിച്ചു.

താന്‍ സത്യമാണ് സമൂഹത്തെ അറിയിച്ചതെന്നും, അതിജീവിതയുടെ ഭര്‍ത്താവ് പറഞ്ഞ കാര്യങ്ങളാണ് താന്‍ പങ്കുവെച്ചതെന്നുമാണ് ദീപയുടെ വാദം. എന്നാല്‍ ഭര്‍ത്താവ് പറഞ്ഞാല്‍ പോലും ഇത്തരം കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എഴുതുന്നത് ശരിയാണോ എന്ന കോടതിയുടെ ചോദ്യത്തിന് ദീപയ്ക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല.

അടുത്ത നീക്കം എന്ത്?

ദീപ ജോസഫിന്റെ ഹര്‍ജി തള്ളിയ സുപ്രീം കോടതി, അവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിജീവിതയ്ക്കായി പി.വി. ദിനേശ്, കെ.ആര്‍. സുഭാഷ് ചന്ദ്രന്‍, കൃഷ്ണ അനിരുദ്ധ് എന്നിവരാണ് ഹാജരായത്.