കാബൂള്‍: പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. കാണ്ഡഹാര്‍ പ്രവിശ്യയില്‍, ചൊവ്വാഴ്ച രാത്രിയോടെ ആരംഭിച്ച പാക് സേനയും താലിബാനും തമ്മിലുളള ഏറ്റുമുട്ടലില്‍ 15 അഫ്ഗാന്‍ പൗരന്മാരും ആറ് പാക് അര്‍ദ്ധസൈനികരും കൊല്ലപ്പെട്ടു. 100-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ഒടുവിലത്തെ സംഘര്‍ഷത്തിന് ഇരുപക്ഷവും പരസ്പരം പഴി ചാരുകയാണ്.

സംഘര്‍ഷം കെട്ടടങ്ങുന്നതിന്റെ സൂചനകള്‍ കാണുന്നില്ലെന്ന് മാത്രമല്ല. പാക് മന്ത്രിമാര്‍ക്ക് അഫ്ഗാനിസ്ഥാന്‍ ചര്‍ച്ചകള്‍ക്കായി പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഇതോടെ, മധ്യസ്ഥരാകാന്‍ ഖത്തറിനെയും, സൗദിയെയും പാക്ക് ഭരണകൂടം സമീപിച്ചിരിക്കുകയാണ്.

കഴിഞ്ഞയാഴ്ച കാബൂളിലെ തഹ്രീക്ക്-ഇ-താലിബാന്‍ പാക്കിസ്ഥാന്‍ (TTP) ക്യാമ്പുകളില്‍ പാക്് സൈന്യം നടത്തിയ ആക്രമണങ്ങളെത്തുടര്‍ന്നാണ് നിലവിലെ സംഘര്‍ഷം ആരംഭിച്ചത്. 2021-ല്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയിലുണ്ടായ ഏറ്റവും വലിയ സംഘര്‍ഷമാണിത്. താലിബാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയിലാണ് ഈ വിഷയങ്ങള്‍ കൂടുതല്‍ പ്രാധാന്യത്തോടെ ഉയര്‍ന്നിരിക്കുന്നത്.

താലിബാന്‍ വക്താവ് സബീമുള്ള മുജാഹിദ് പറയുന്നതനുസരിച്ച്, കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡാക്ക് ജില്ലയില്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ 15 സാധാരണ പൗരന്മാര്‍ കൊല്ലപ്പെടുകയും 100-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ 80-ല്‍ അധികം സ്ത്രീകളും കുട്ടികളുമുണ്ടെന്ന് പ്രാദേശിക ആശുപത്രി അധികൃതര്‍ അറിയിച്ചു. പാക് സൈനികര്‍ക്ക് വലിയ നഷ്ടം സംഭവിച്ചതായും തങ്ങളുടെ സൈനികര്‍ പാകിസ്ഥാന്റെ ആയുധങ്ങളും ടാങ്കുകളും പിടിച്ചെടുത്തതായും താലിബാന്‍ അവകാശപ്പെട്ടു.

പാകിസ്ഥാന്‍ സൈന്യം പറയുന്നതനുസരിച്ച്, തെക്കുപടിഞ്ഞാറന്‍, വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലെ രണ്ട് അതിര്‍ത്തി പോസ്റ്റുകളില്‍ താലിബാന്‍ ആക്രമണം നടത്തി. ഈ രണ്ട് ആക്രമണങ്ങളും വിജയകരമായി തടഞ്ഞതായും ഏകദേശം 30 താലിബാന്‍കാര്‍ കൊല്ലപ്പെട്ടതായും പാക് സൈന്യം സ്ഥിരീകരിച്ചു. എന്നാല്‍, ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം പാകിസ്ഥാനാണെന്ന് അഫ്ഗാനിസ്ഥാന്‍ ആരോപിച്ചു.

ഇതിന് മുന്‍പും ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 7-ന് പാകിസ്ഥന്‍ സൈന്യം അഫ്ഗാനിസ്ഥനില്‍ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായി അഫ്ഗാന്‍ അതിര്‍ത്തിയില്‍ പാക് സൈനികര്‍ക്കുനേരെ ആക്രമണമുണ്ടായിരുന്നു. അന്ന് 58 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാന്‍ പറഞ്ഞപ്പോള്‍, പാകിസ്ഥാന്‍ 23 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഈ സംഭവങ്ങള്‍ക്ക് പിന്നാലെ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള അതിര്‍ത്തികള്‍ അടച്ചിട്ടിരുന്നു. പിന്നീട് ഖത്തറിന്റെയും സൗദി അറേബ്യയുടെയും ഇടപെടലിനെ തുടര്‍ന്ന് താല്‍ക്കാലികമായി സംഘര്‍ഷം ശമിച്ചിരുന്നു.