ന്യൂഡല്‍ഹി: അഹമ്മദാബാദിലെ വിമാന ദുരന്തത്തിന്റെ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ദുരന്തത്തിന്റെ കാരണങ്ങള്‍ എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ബോയിംഗ് ഡ്രീംലൈനര്‍ വിമാനാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പെടുമ്പോള്‍ വിമാനത്തിന്റെ ലാന്‍ഡിംഗ് വീലുകള്‍ അടക്കം ഉള്ളിലേക്ക് എടുത്തിരുന്നില്ല. ഇതോടെ എന്‍ജിന്‍ കരരാറിലേക്കാണ് വ്യോമയാന രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പൈലറ്റ് അപകടത്തിന് തൊട്ടു മുമ്പ് തന്നെ അപായ സന്ദേശം അയച്ചിരുന്നു. ഇതെല്ലാം എന്‍ജിന്‍ തകരാറിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ഹൈട്രോളിക് ഫ്‌ലൂയിഡ് തകരാര്‍ ഉണ്ടായിരിക്കാമെന്നും ഇതേ തുടര്‍ന്ന് വീണ്ടും ലാന്‍ഡ് ചെയ്യാന്‍ പൈലറ്റ് ശ്രമിച്ചിരിക്കാമെന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. തകര്‍ന്നുവീഴുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് വിമാനത്തിന്റെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് മെയ്‌ഡേ കോള്‍ ( വളരെ അടിയന്തര സാഹചര്യത്തില്‍ വിമാനം അപകടത്തിലാണെന്ന് അറിയിക്കുന്ന സന്ദേശം) ചെയ്തിട്ടുണ്ട്.

പ്രതികൂല കാലാവസ്ഥ മൂലമുള്ള അടിയന്തര സാഹചര്യം, യന്ത്രത്തകരാര്‍, തെറ്റായി പ്രവര്‍ത്തിക്കുന്ന ഘടനാപരമായ സംവിധാനം, മെഡിക്കല്‍ എമര്‍ജന്‍സി തുടങ്ങിയ ഘട്ടങ്ങളിലാണ് പൈലറ്റ് മെയ്‌ഡേ കോള്‍ ചെയ്യുക. അഹമ്മാദാബാദില്‍ കാലാവസ്ഥ അടക്കം അനുകൂലമായിരുന്നു. വിമാനം എന്‍ജിന്‍ തകരാറായി എന്നാണ് പൊതുവില്‍ ഉയരുന്ന വാദം. ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു. അട്ടിമറി സാധ്യതയും പരിശോധിക്കും. അപകടത്തെത്തുടര്‍ന്ന് അഹമ്മദാബാദില്‍ നിന്നുളള അഞ്ച് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി.

അഹമ്മദാബാദ്-ഡല്‍ഹി വിമാനങ്ങളാണ് റദ്ദാക്കിയത്. 82,000 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ള പൈലറ്റാണ് അപകടത്തില്‍പ്പെട്ട വിമാനം നിയന്ത്രിച്ചിരുന്നത്. എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ സംഭവം ഔദ്യോഗിക വിശദീകരണവുമായി എയര്‍ ഇന്ത്യ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരനും രംഗത്തുവന്നു.

അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുളള എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടെന്ന് അഗാധമായ ദുഖത്തോടെ സ്ഥിരീകരിക്കുകയാണെന്നും ദാരുണമായ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ദുരന്തത്തില്‍പ്പെട്ട ആളുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ട പിന്തുണ നല്‍കുന്നതിലാണ് ഇപ്പോള്‍ തങ്ങളുടെ ശ്രദ്ധയെന്നും കൂടുതല്‍ വിവരങ്ങള്‍ സ്ഥിരീകരിക്കുന്ന മുറയ്ക്ക് പങ്കുവയ്ക്കുമെന്നും ചന്ദ്രശേഖരന്‍ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്നവരുടെ കുടുംബങ്ങള്‍ക്ക് ബന്ധപ്പെടാനായി ഒരു അടിയന്തര സഹായ കേന്ദ്രം തുറന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഹമ്മദാബാദിലെ മേഘാനിനഗറിന് സമീപമാണ് പറന്നുയര്‍ന്ന് അല്‍പ്പസമയത്തിനകം വിമാനം തകര്‍ന്നുവീണത്. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യയുടെ ബോയിങ് 787 ഡ്രീം ലൈനര്‍ വിമാനത്തില്‍ 230 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നതായാണ് വിവരം. 169 ഇന്ത്യന്‍ യാത്രികര്‍ക്ക് പുറമെ 52 ബ്രിട്ടീഷ് പൗരന്മാരും 7 പോര്‍ച്ചുഗീസ് പൗരന്മാരും 1 കനേഡിയന്‍ പൗരനും വിമാനത്തില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

ഗുജറാത്ത് മുഖ്യമന്ത്രിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാ സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്. അപകടത്തില്‍പെട്ട പലരേയും ആശുപത്രികളിലെത്തിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനത്തിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തിയമര്‍ന്നതായാണ് ഡിജിസിഎ അറിയിക്കുന്നത്.

അപകടം നടന്ന ഉടന്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളം അടച്ചതായി അധികൃതര്‍ അറിയിച്ചു. ക്യാപ്റ്റന്‍ സുമീത് സഭര്‍വാളും ക്ലീവ് കുന്ദറുമായിരുന്നു വിമാനത്തിലെ പൈലറ്റുമാര്‍. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഓപ്പറേഷണല്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ബന്ധപ്പെടാവുന്ന നമ്പര്‍ 011-24610843 | 9650391859.