അഹമ്മാദാബാദ്: ഇന്ന് ഉച്ച ഊണിന് സമയത്താണ് രാജ്യം ഒന്നടങ്കo ഞെട്ടിയ ആകാശ ദുരന്തം സംഭവിച്ചത്. നിമിഷ നേരം കൊണ്ടാണ് സാധാരണ ഒരു വ്യാഴാഴ്ച ദിവസം കറുത്ത ദിനമായി മാറിയത്. എന്തൊക്കെ കീഴടക്കിയാലും ഇത്രയേ ഉള്ളു മനുഷ്യന്റെ അവസ്ഥ എന്ന് വിളിച്ചോതുന്ന ഒരു ദുരന്തം. അഹമ്മാദാബാദ് എയർപോർട്ടിൽ നിന്നും ലണ്ടൻ നഗരം ലക്ഷ്യമാക്കി കുതിച്ചുപൊങ്ങിയ എയർ ഇന്ത്യ വിമാനമാണ് 825 അടി ഉയരത്തിൽ നിന്ന് താഴേയ്ക്ക് കൂപ്പ് കുത്തി കത്തിച്ചാമ്പലായത്. ഇതോടെ പരിഭ്രാന്തിയിലായ നാട്ടുകാർ നിലവിളിച്ചോടി.

രക്ഷാപ്രവർത്തനത്തിന് അധികൃതർ അടക്കം സ്ഥലത്ത് എത്തുകയും പ്രദേശത്തെ എല്ലാ ആശുപത്രികളിലും ജാഗ്രത നിർദ്ദേശം നൽകുകയും ചെയ്തു. സംഭവ സ്ഥലത്ത് വളരെ വേദനാജനകമായ കാഴ്ചകളാണ് കണ്ടത്. ഒട്ടും തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ അവസ്ഥയിൽ പലരുടെയും മൃതദേഹങ്ങൾ. എന്ത് ചെയ്യണം എന്നറിയാതെ വാവിട്ട് അലമുറയിടുന്ന ഉറ്റവർ. എങ്ങും വേദനപ്പെടുത്തുന്ന കാഴ്ചകൾ മാത്രം. ഒരൊറ്റ നിമിഷം കൊണ്ട് പലരുടെയും സ്വപ്‌നങ്ങൾ തച്ചുടയുന്ന കാഴ്ചയാണ് അഹമ്മദാബാദിലെ എയർപോർട്ട് പരിസരത്ത് കണ്ടത്.

അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 23-ാം നമ്പര്‍ റണ്‍വേയില്‍ നിന്ന് എഐ 171 ബോയിംഗ് 787 ഡ്രീലൈംനര്‍ വിമാനം ലണ്ടനിലേക്ക് പറന്നുയര്‍ന്നു. 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കണ്‍േ്രേടാളിലേക്ക് അപായ സന്ദേശം ലഭിച്ചു. വിമാനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്‌നല്‍ ലഭിച്ചില്ല. പിന്നാലെ തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, 7 പേര്‍ പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരനും ദുരന്തത്തില്‍പ്പെട്ടു. ലണ്ടനില്‍ നഴ്‌സായിരുന്ന തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറും മരിച്ചു. വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ ഹോസ്റ്റലില്‍ 400ലധികം പേരുണ്ടായിരുന്നു. ഹോസ്റ്റലിലുണ്ടായിരുന്നു അഞ്ച് പേര്‍ മരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇവരില്‍ 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് വിവരം. ഉച്ചയൂണിന്റെ സമയമായിരുന്നതിനാല്‍ കൂടുതല്‍ പേരും ഭക്ഷണ ശാലയിലായിരുന്നു.

ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. അപകടം നടന്നതിന് തൊട്ട് പിന്നാലെ ഫയര്‍ ഫോഴ്‌സും പൊലീസും എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തിയെങ്കിലും തീയും പുകയും മൂലം രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ തടസം നേരിട്ടു. മൃതദേഹങ്ങള്‍ സിവില്‍ ആശുപത്രിയിലും സമീപത്തുള്ള മറ്റ് ആശുപത്രികളിലുമായി സൂക്ഷിച്ചിരിക്കുകയാണ്. പറന്നുയര്‍ന്ന വിമാനത്തിന്റെ പിന്‍വശം ഒരു മരത്തിലിടിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതായാണ് ചിത്രങ്ങളില്‍നിന്നു വ്യക്തമാകുന്നത്. തകര്‍ന്നതിനു പിന്നാലെ വിമാനത്തില്‍ തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞു.

മൃതദേഹങ്ങളും അവശിഷ്ടങ്ങളും എല്ലായിടത്തും ചിതറിക്കിടക്കുന്നതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ''ഞങ്ങള്‍ വീട്ടിലായിരുന്നപ്പോള്‍ വലിയൊരു ശബ്ദം കേട്ടു. എന്താണ് സംഭവിച്ചതെന്നു കാണാന്‍ ഞങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ കട്ടിയുള്ള പുകപടലങ്ങളാണ് കണ്ടത്. ഞങ്ങള്‍ ഇവിടെ എത്തിയപ്പോള്‍, തകര്‍ന്ന വിമാനത്തിന്റെ ഭാഗങ്ങളും മൃതദേഹങ്ങളും അവശിഷ്ടങ്ങളുമായിരുന്നു. അത് എല്ലായിടത്തും ചിതറിക്കിടക്കുകയായിരുന്നു.'' - ദൃക്‌സാക്ഷി പിടിഐയോട് പറഞ്ഞു.

വിജയവാഡയിലായിരുന്ന വ്യോമയാന വകുപ്പ് മന്ത്രി രാം മോഹന്‍ നായിഡു അഹമ്മദാബാദിലെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിയുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ആവശ്യമായ എല്ലാ സഹായങ്ങളും ഉടനടി ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്കു കൊണ്ടുപോകുന്നുണ്ടെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതിനായി 1800 5691 444 എന്ന പ്രത്യേക ഹോട്ട്ലൈന്‍ നമ്പറും എയര്‍ ഇന്ത്യ സജ്ജീകരിച്ചിട്ടുണ്ട്.

അതേസമയം, അപകടത്തില്‍ യാത്രക്കാരടക്കം 242 പേരും മരിച്ചതായി സ്ഥിരീകരണം. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടതായി വിവരം ഇല്ലെന്ന് ഗുജറാത്ത് പൊലീസ് മേധാവി അറിയിച്ചു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെ സമീപത്തുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതായാണ് സ്ഥിരീകരണം. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുമുണ്ട്. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാര്‍ മരിച്ചതായും നാട്ടിലെ ബന്ധുക്കളെ അധികൃതര്‍ അറിയിച്ചു.