മുംബൈ: ആകാശത്തെയും ആകാശ യാത്രയെയും അതിരറ്റ് സ്നേഹിച്ച റോഷ്നി സോങ്ഹാരെയുടെ ജീവനെടുത്തതും ഒരു ആകാശയാത്രയില്‍. ഇന്നലെ അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ മരിച്ച എയര്‍ ഇന്ത്യ കാബിന്‍ ക്രൂ റോഷ്‌നി രാജേന്ദ്ര(27)യുടെ വിയോഗമറിഞ്ഞ ഞെട്ടലിലാണ് ഉറ്റവരും സുഹൃത്തുക്കളും. ഇന്‍സ്റ്റഗ്രാമില്‍ അറുപതിനായിരത്തിന് അടുത്ത് ഫോളോവേഴ്സുള്ള റോഷ്നി 'സ്‌കൈ ലവ്സ് ഹെര്‍' എന്നാണ് തന്റെ അക്കൗണ്ടിന് പേര് നല്‍കിയിരിക്കുന്നത്.

ഒടുവില്‍ ആകാശത്ത് സംഭവിച്ച ഒരു ദുരന്തത്തില്‍തന്നെ അവളുടെ ജീവനും പൊലിഞ്ഞു. കഴിഞ്ഞ ദിവസം അഹമ്മദാബാദിലുണ്ടായ വിമാനപകടത്തിലാണ് ഫ്ളൈറ്റ് അറ്റന്‍ഡന്റും ട്രാവല്‍ ഇന്‍ഫ്ളുവന്‍സറുമായ 27-കാരിയായ റോഷ്നി വിട പറഞ്ഞത്. അപകടത്തിന് ദിവസങ്ങള്‍ക്ക് മുന്‍പും പുതിയ ചിത്രങ്ങള്‍ റോഷ്‌നി പങ്കുവച്ചിട്ടുണ്ട്.

ഏവിയേഷന്‍ മേഖലയില്‍ ജോലി ചെയ്യുക എന്നതായിരുന്നു റോഷ്‌നിയുടെ സ്വപ്നം. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് 'സ്‌കൈ ലവ്‌സ് ഹേര്‍' എന്നാണ് റോഷ്‌നി പേരു നല്‍കിയിരുന്നത്. അറുപതിനായിരത്തിന് അടുത്ത് ഫോളോവേഴ്സ് ഉണ്ടായിരുന്ന അക്കൗണ്ടില്‍ റോഷ്നി അധികവും പങ്കുവെച്ചിരുന്നത് ജോലിക്കിടയില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് പകര്‍ത്തിയ ചിത്രങ്ങളും റീലുകളുമാണ്. അപകടത്തിന് ഒരാഴ്ച്ച മുമ്പും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.

രണ്ട് വര്‍ഷം മുമ്പാണ് മുംബൈയില്‍ നിന്ന് താനെയിലേക്ക് റോഷ്നിയുടെ കുടുംബം താമസം മാറിയത്. കഠിനധ്വാനത്തിലൂടെ നേടിയെടുത്ത എയര്‍ ഇന്ത്യയുടെ യൂണിഫോം അഭിമാനത്തോടെയാണ് അവള്‍ ധരിച്ചിരുന്നതെന്നും അവളുടെ ജീവിതം ഇങ്ങനെ അവസാനിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും റോഷ്നിയുടെ ബന്ധു വ്യക്തമാക്കി. രണ്ട് ദിവസം മുമ്പ് റോഷ്നിയോട് സംസാരിച്ചിരുന്നുവെന്നും അന്ന് രാത്രി ഡ്യൂട്ടി കഴിഞ്ഞശേഷം അവള്‍ വീട്ടിലേക്ക് തിരിച്ചുവരികയായിരുന്നുവെന്നും റോഷ്നിയുടെ ഫാമിലി ഡോക്ടറായ ഗിരിഷ് ഘന്‍ഡ്ഗെ പ്രതികരിച്ചു.

ദൈവത്തിന് നന്ദി പറഞ്ഞ് ഭൂമി

ഗതാഗതക്കുരുക്കില്‍ കുടുങ്ങിപ്പോയ 10 മിനിറ്റിനെ ആയുസ്സിന്റെ ബലം എന്നു മാത്രമേ ഭൂമി ചൗഹാന് വിശേഷിപ്പിക്കാനാവൂ. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തീഗോളമായി കത്തിയമര്‍ന്ന വിമാനത്തിലെ യാത്രക്കാരില്‍ ഒരാളാവേണ്ടതായിരുന്നു ഭൂമിയും. യുകെയില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്ന ഭൂമി രണ്ട് വര്‍ഷത്തിനു ശേഷമാണ് അവധിക്കാലം ചെലവഴിക്കാനായി ഇന്ത്യയിലെത്തിയത്.

ഇന്നലെ തനിയെ തിരികെപ്പോകാനായി ടിക്കറ്റ് എടുത്തു. പക്ഷേ, നഗരത്തിലെ ഗതാഗതക്കുരുക്കില്‍പ്പെട്ട് 10 മിനിറ്റ് വൈകിയതിനാല്‍ യാത്ര റദ്ദാക്കേണ്ടി വന്നു. ''അപകടവിവരം അറിഞ്ഞപ്പോള്‍ ശരീരമാകെ വിറച്ചുപോയി. സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. ഞാന്‍ ഭാഗ്യമുള്ളയാളാണ്. എന്റെ യാത്ര മുടക്കിയ ദൈവത്തിന്റെ ഇടപെടലിന് നന്ദി'' ഭൂമി പറഞ്ഞു.