അഹമ്മദാബാദ്: എയര്‍ ഇന്ത്യ ബോയിങ് 787-8 തകര്‍ന്നുവീണപ്പോള്‍ പൊലിഞ്ഞത് അനവധി പേരുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമാണ്. അപകടത്തില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. 10 മണിക്കൂര്‍ നിര്‍ത്താതെയുളള യാത്രയ്ക്കായി 80-90 ടണ്‍ ഇന്ധനവും വിമാനത്തില്‍ കരുതിയിരുന്നു. ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ മെസിലേക്ക് ഇടിച്ചുകയറിയ വിമാനം തീഗോളമായി മാറിയത് ദുരന്തത്തിന്റെ തീവ്രത കൂട്ടി.

യാത്രക്കാരില്‍ ലണ്ടനിലെ തന്റെ നവവരനൊപ്പം ചേരാനായി പറന്ന നവവധുവും ഉണ്ടായിരുന്നു. ഖുശ്ബു രാജ്പുരോഹിതിന്റെ അവസാന യാത്രയായി അതുമാറി. രാജസ്ഥാനിലെ ബാലോത്തറ ജില്ലയിലെ അറാബ ഗ്രാമവാസിയാണ് ഖുശ്ബു. ഈ വര്‍ഷം ജനുവരിയിലാണ് ഖുശ്ബു, മന്‍ഫൂല്‍ സിങ്ങിനെ വിവാഹം കഴിച്ചത്. ഭര്‍ത്താവ് ലണ്ടനില്‍ വിദ്യാര്‍ഥിയാണ്. വിവാഹശേഷം ഇതാദ്യമായി ഭര്‍ത്താവിനെ കാണാന്‍ പോകുകയായിരുന്നു യുവതി. അറാബയിലെ മദന്‍ സിങ് രാജ് പുരോഹിതിന്റെ മകളാണ് ഖുശ്ബു.

അതേസമയം, വിമാനത്തിലെ എയര്‍ഹോസ്റ്റസായിരുന്ന മണിപ്പൂര്‍ സ്വദേശി ഗന്തോയി ശര്‍മ്മ കോങ്‌ബ്രെയിലാട്പമിന്റെ കുടുംബം 22 കാരിയെ ഓര്‍ത്ത് വിലപിക്കുകയാണ്. ' എന്റെ കുട്ടി, നിന്നെ ഞാന്‍ എന്റെയീ കൈകള്‍ കൊണ്ട് വളര്‍ത്തിയതല്ലേ...നീ എവിടെ പോയി. എനിക്ക് നിന്നെ കാണണം. നീയെവിടെയാണ്', സ്ത്രീ വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. എന്റെ ഫോണ്‍ കൊണ്ടുവരൂ, എനിക്കവളുടെ ഫോട്ടോകള്‍ കാണണം. എനിക്ക് ഭ്രാന്ത് പിടിക്കും', മറ്റൊരു സ്ത്രീ പറയുന്നു.


2023 ലാണ് ഗന്തോയി ശര്‍മ്മ എയര്‍ ഇന്ത്യയില്‍ എയര്‍ ഹോസ്റ്റസായി ജോലിക്ക് കയറിയതെന്ന് സഹോദരി പറഞ്ഞു. ഇന്നുലണ്ടനിലേക്ക് പറക്കുകയാണെന്നും തന്നെ വിളിച്ചാല്‍ കിട്ടില്ലെന്നും അവള്‍ തനിക്ക് മെസേജ് അയച്ചിരുന്നതായി സഹോദരി പറഞ്ഞു. ജൂണ്‍ 15 ന് മടങ്ങി എത്തും എന്നാണ് പറഞ്ഞിരുന്നത്. അവളുടെ ഫോണ്‍ ഇപ്പോഴും റിങ് ചെയ്യുന്നുണ്ട്. അവളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും സജീവമാണ്. ഞങ്ങള്‍ അവളെ കാത്തിരിക്കുകയാണ്, സഹോദരി പറഞ്ഞു.

241 പേരാണ് ആകാശ ദുരന്തത്തില്‍ മരിച്ചത്.