അഹമ്മദാബാദ്: ഒടുവില്‍ ആ അദ്ഭുത വാര്‍ത്ത എത്തി. അഹമ്മദാബാദിലെ എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ അപകടത്തില്‍ ഒരാളെ ജീവനോടെ കണ്ടെത്തി. ദുരന്തത്തില്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന ഗുജറാത്ത് പൊലീസിന്റെ അറിയിപ്പിന് പിന്നാലെയാണ് ഒരാള്‍ ജീവനോടെയുണ്ടെന്ന വാര്‍ത്ത എത്തിയത്. വിമാനത്തിലെ എമര്‍ജന്‍സി എക്‌സിറ്റ് വഴി പുറത്തുചാടിയ ഇയാള്‍ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം നടന്നുനീങ്ങുന്ന വീഡിയോയും പുറത്തുവന്നു.

11 എ സീറ്റില്‍ സഞ്ചരിച്ച യാത്രക്കാരനാണ് രക്ഷപ്പെട്ടതെന്ന് അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍ ജി എസ് മാലിക് അറിയിച്ചു. വെള്ള ടീ ഷര്‍ട്ടും കറുത്ത പാന്റ്‌സും ധരിച്ച ഇയാള്‍ ചെറിയ മുടന്തോടെയാണ് നടന്നുനീങ്ങുന്നത്. കാലിന് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. വസ്ത്രങ്ങളില്‍ രക്തക്കറയും ചളിയും കാണാം.

ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരണ സംഖ്യയെ കുറിച്ച് ഒന്നും പറയാനാവില്ലെന്നും ജനവാസ കേന്ദ്രത്തില്‍ വിമാനം തകര്‍ന്നുവീണത് കൊണ്ട് മരണസംഖ്യ ഏറിയേക്കാമെന്നും പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജനായ വിശ്വാസ് കുമാര്‍ രമേഷാണ് രക്ഷപ്പെട്ടത്. ഇന്ത്യയില്‍ സന്ദര്‍ശനത്തിന് ശേഷം യുകെയിലേക്ക മടങ്ങുകയായിരുന്നു. വിശ്വാസ് കുമാറിനൊപ്പം വിമാനത്തില്‍ സഹോദനും ഉണ്ടായിരുന്നു. ഇയാളെ കണ്ടെത്താന്‍ വിശ്വാസ് ശ്രമം തുടരുകയാണ്.

് 204 പേരുടെ മൃതദേഹങ്ങളാണ് അപകട മേഖലയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്.

സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787 8 ഡ്രീംലൈനര്‍ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം.

അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 23-ാം നമ്പര്‍ റണ്‍വേയില്‍ നിന്ന് എഐ 171 ബോയിംഗ് 787 ഡ്രീലൈംനര്‍ വിമാനം ലണ്ടനിലേക്ക് പറന്നുയര്‍ന്നു. 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കേേണ്‍്രടാളിലേക്ക് അപായ സന്ദേശം ലഭിച്ചു. വിമാനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്നല്‍ ലഭിച്ചില്ല. പിന്നാലെ തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, 7 പേര്‍ പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരനും ദുരന്തത്തില്‍പ്പെട്ടു. ലണ്ടനില്‍ നഴ്സായിരുന്ന തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറും മരിച്ചു.

വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ ഹോസ്റ്റലില്‍ 400ലധികം പേരുണ്ടായിരുന്നു. ഹോസ്റ്റലിലുണ്ടായിരുന്നു അഞ്ച് പേര്‍ മരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇവരില്‍ 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് വിവരം. ഉച്ചയൂണിന്റെ സമയമായിരുന്നതിനാല്‍ കൂടുതല്‍ പേരും ഭക്ഷണ ശാലയിലായിരുന്നു. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. അപകടം നടന്നതിന് തൊട്ട് പിന്നാലെ ഫയര്‍ ഫോഴ്സും പൊലീസും എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തിയെങ്കിലും തീയും പുകയും മൂലം രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ തടസം നേരിട്ടു. മൃതദേഹങ്ങള്‍ സിവില്‍ ആശുപത്രിയിലും സമീപത്തുള്ള മറ്റ് ആശുപത്രികളിലുമായി സൂക്ഷിച്ചിരിക്കുകയാണ്.

പറന്നുയര്‍ന്ന വിമാനത്തിന്റെ പിന്‍വശം ഒരു മരത്തിലിടിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതായാണ് ചിത്രങ്ങളില്‍നിന്നു വ്യക്തമാകുന്നത്. തകര്‍ന്നതിനു പിന്നാലെ വിമാനത്തില്‍ തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞു.

മൃതദേഹങ്ങളും അവശിഷ്ടങ്ങളും എല്ലായിടത്തും ചിതറിക്കിടക്കുന്നതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ''ഞങ്ങള്‍ വീട്ടിലായിരുന്നപ്പോള്‍ വലിയൊരു ശബ്ദം കേട്ടു. എന്താണ് സംഭവിച്ചതെന്നു കാണാന്‍ ഞങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ കട്ടിയുള്ള പുകപടലങ്ങളാണ് കണ്ടത്. ഞങ്ങള്‍ ഇവിടെ എത്തിയപ്പോള്‍, തകര്‍ന്ന വിമാനത്തിന്റെ ഭാഗങ്ങളും മൃതദേഹങ്ങളും അവശിഷ്ടങ്ങളുമായിരുന്നു. അത് എല്ലായിടത്തും ചിതറിക്കിടക്കുകയായിരുന്നു.'' - ദൃക്സാക്ഷി പിടിഐയോട് പറഞ്ഞു.

വിജയവാഡയിലായിരുന്ന വ്യോമയാന വകുപ്പ് മന്ത്രി രാം മോഹന്‍ നായിഡു അഹമ്മദാബാദിലെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിയുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ആവശ്യമായ എല്ലാ സഹായങ്ങളും ഉടനടി ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്കു കൊണ്ടുപോകുന്നുണ്ടെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതിനായി 1800 5691 444 എന്ന പ്രത്യേക ഹോട്ട്‌ലൈന്‍ നമ്പറും എയര്‍ ഇന്ത്യ സജ്ജീകരിച്ചിട്ടുണ്ട്.