കൊല്ലം: 'എന്നെ വിളിക്കാത്തിടത്ത് ഞാന്‍ പോകണോ, അങ്ങനെ പോകേണ്ട ആവശ്യമുണ്ടോ' എന്ന അയിഷാ പോറ്റിയുടെ മറുപടിയില്‍ എല്ലാം ഉണ്ട്. സിപിഎമ്മുമായി കൂടുതല്‍ അകലാനാണ് അയിഷാ പോറ്റിയുടെ തീരുമാനം. മുന്‍ എംഎല്‍എയെ പാര്‍ട്ടിയുമായി ചേര്‍ത്തു നിര്‍ത്താന്‍ അനുനയത്തിന് സിപിഎമ്മുമില്ല. പാര്‍ട്ടി പരിപാടികളിലും സര്‍ക്കാര്‍ പരിപാടികളിലും നോട്ടീസില്‍ പോലും തന്റെ പേരുവയ്ക്കാറില്ലെന്നും വെറുതേ കേട്ടറിഞ്ഞ് പരിപാടികള്‍ക്കു പോകേണ്ട കാര്യമില്ലെന്നും അയിഷാ പോറ്റി തുറന്നടിച്ചു. ആരാണ് തന്നെ ഒഴിവാക്കുന്നതിനു പിന്നിലെന്ന് പറയുന്നില്ലെന്നും അയിഷാ പോറ്റി പ്രതികരിച്ചു. ഇതെല്ലാം സിപിഎമ്മിലെ പ്രമുഖനെ ലക്ഷ്യമിട്ടാണ് അയിഷാ പോറ്റ് പറയുന്നത് എന്ന് വ്യക്തം. കോണ്‍ഗ്രസില്‍ ചേരുന്ന കാര്യമോ കൊട്ടാരക്കരയില്‍ മത്സരിക്കുന്ന കാര്യമോ ഇപ്പോള്‍ തന്റെനിഷേധിക്കുന്നില്ല. ഇതിനൊപ്പം സിപിഎമ്മിന്റെ ഇപ്പോഴത്തെ പോക്കിനോട് യോജിക്കാനാകില്ലെന്നും അയിഷാ പോറ്റി പറയുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണത്തില് അയിഷാ പോറ്റി എത്തും. കൊട്ടാരക്കരയുടെ മുന്‍ എംഎല്‍എയ്ക്ക് വിരോചിത സ്വീകരണം തന്നെ കോണ്‍ഗ്രസ് ഒരുക്കും.

വെള്ളിയാഴ്ച കലയപുരം ആശ്രയ സങ്കേതത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ അനുസ്മരണപ്രഭാഷണമാണ് അയിഷാ പോറ്റി നിര്‍വഹിക്കുന്നത്. ചാണ്ടി ഉമ്മന്‍ എംഎല്‍എയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. സിപിഎം ജില്ലാ, ഏരിയ കമ്മിറ്റികളില്‍നിന്ന് ഒഴിവാക്കപ്പെട്ട അയിഷാ പോറ്റി രണ്ടുവര്‍ഷമായി പാര്‍ട്ടി പരിപാടികളിലൊന്നും പങ്കെടുക്കാറില്ല. പാര്‍ട്ടിയില്‍ ഇപ്പോള്‍ ഒരു റോളും ഇല്ല. അതു വേണ്ട താനുമെന്ന നിലപാടിലാണ് അയിഷാ പോറ്റി. ുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ എന്താണു തെറ്റെന്ന് സിപിഎം മുന്‍ എംഎല്‍എ പി. അയിഷ പോറ്റി. ആ ചടങ്ങിലേക്ക് സിപിഎം, സിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കളെയും വിളിച്ചിട്ടുണ്ട്. ഞാന്‍ പങ്കെടുക്കുമ്പോള്‍ മാത്രം അധികാരമോഹം കൊണ്ടാണെന്ന മട്ടില്‍ പ്രചാരണം. എല്ലാം മതിയാക്കി വക്കീല്‍പ്പണിയിലേക്കു പോയ ആളാണു ഞാന്‍. വിവാദമായ സ്ഥിതിക്ക്, ഇന്ന് ഉമ്മന്‍ചാണ്ടി അനുസ്മരണച്ചടങ്ങിനു ഞാന്‍ പോകും, അദ്ദേഹത്തെക്കുറിച്ച് നല്ല രണ്ടു വാക്ക് പറയുകയും ചെയ്യും-ഇതാണ് അയിഷാ പോറ്റിയുടെ പ്രതികരണം.

കോണ്‍ഗ്രസിലേക്ക് അടുക്കുന്നുവോ എന്ന ചോദ്യത്തിന് ആരും സമീപിക്കുകയോ ഞാന്‍ മിണ്ടുകയോ ചെയ്തിട്ടില്ലെന്ന് അവര്‍ പറയുന്നു. വരുടെ മനസ്സില്‍ അങ്ങനെയൊരു ആശയം വന്നുകാണും. കോണ്‍ഗ്രസില്‍നിന്നു പി.സരിന്‍ സിപിഎമ്മിലേക്കു പോയില്ലേ പല പാര്‍ട്ടികളിലേക്കും അങ്ങനെ പലരും കൂറുമാറിയില്ലേ ഓരോ പാര്‍ട്ടിയിലെയും അസംതൃപ്തരെ മറ്റു പാര്‍ട്ടിക്കാര്‍ സമീപിക്കാറുണ്ട്. പക്ഷേ ഇപ്പോള്‍ ഞാന്‍ വേറെ ഒന്നും ആലോചിക്കുന്നില്ല. എന്നെ സ്വാഗതം ചെയ്തു കോണ്‍ഗ്രസ് പ്രമേയം പാസാക്കിയെന്നു കേട്ടു. ആര്‍ക്കും ആരെ വേണമെങ്കിലും സ്വാഗതം ചെയ്യാമല്ലോ. ഞാന്‍ ഇപ്പോള്‍ സിപിഎമ്മില്‍ ഇല്ലല്ലോ. ജില്ലാ കമ്മിറ്റിയില്‍നിന്നു വരെ എന്നെ ഒഴിവാക്കണമെന്നു ഞാനാണ് പാര്‍ട്ടിയോട് ആവശ്യപ്പെട്ടത്. ആ സമയത്ത് എനിക്കു കാര്യമായ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. പാര്‍ട്ടി കമ്മിറ്റികളില്‍ മാത്രം പങ്കെടുത്തുകൊണ്ടിരുന്നാല്‍ ക്രിയാത്മകമായി മറ്റൊന്നും ചെയ്യാനാവില്ല. പാര്‍ട്ടിയിലില്ലാത്ത ഞാന്‍ പാര്‍ട്ടി പരിപാടികള്‍ക്കു പോകേണ്ട കാര്യവുമില്ല-ഇങ്ങനെയാണ് മനോരമയോട് അയിഷാ പോറ്റി പ്രതികരിച്ചത്.

എംഎല്‍എ ആയിരുന്നപ്പോള്‍ അനുവദിച്ച, വെളിയം കരീപ്ര ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അറക്കടവ് പാലം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത ചടങ്ങിലേക്കു പോലും അയിഷാ പോറ്റിയെ ക്ഷണിച്ചിരുന്നില്ല. ഇതിനോട് അവര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്. പാലം ഉദ്ഘാടനം ചെയ്യുന്ന വിവരം 'മനോരമ' വായിച്ചാണ് ഞാന്‍ അറിഞ്ഞത്. പാര്‍ട്ടിക്കാര്‍പോലും എന്നെ വിളിച്ചില്ല, വിളിക്കാറുമില്ല. ഞാന്‍ എംഎല്‍എ ആയിരിക്കെ അനുവദിച്ച എത്രയോ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. ഒരെണ്ണം പോലും എന്നോടു പറഞ്ഞിട്ടില്ല. വിളിക്കേണ്ട എന്നു തീരുമാനിച്ചു കാണും. എനിക്ക് ഇടം ഇല്ലാത്തിടത്ത് ഞാന്‍ പോകേണ്ട കാര്യവും ഇല്ല. എനിക്ക് എന്റേതായ വ്യക്തിത്വമുണ്ടെന്നും അവര്‍ പറയുന്നു. കോണ്‍ഗ്രസില്‍നിന്നു ക്ഷണം വന്നാല്‍ എന്താകും മറുപടി എന്ന ചോദ്യത്തിന് ക്ഷണം വരേണ്ട കാര്യമില്ല. ഒരു പാര്‍ട്ടിയിലേക്കും ഇനി പോകേണ്ട കാര്യമുണ്ടെന്നും തോന്നുന്നില്ല. ഇനി കുറച്ചു സ്വസ്ഥമായിട്ടിരിക്കണം-ഇതായിരുന്നു അയിഷാ പോറ്റിയുടെ പ്രതികരണം.

സി.പി.എമ്മുമായി അകലം പാലിക്കുകയും സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്ത മുന്‍ എം.എല്‍.എ പി. അയിഷ പോറ്റി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നുവെന്നത് വലിയ വാര്‍ത്തക്ക് വഴിവെച്ചിരുന്നു. 2006ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പി. അയിഷ പോറ്റിയെ രംഗത്തിറക്കിയാണ് സി.പി.എം ആര്‍. ബാലകൃഷ്ണപിള്ളയില്‍ നിന്ന് കൊട്ടാരക്കര മണ്ഡലം തിരിച്ചുപിടിച്ചത്. 2011ലും 2016 ലും അയിഷ പോറ്റിയിലൂടെ സി.പി.എം മണ്ഡലം നിലനിര്‍ത്തി. മണ്ഡലം പിടിച്ചെടുത്ത അയിഷ പോറ്റി രണ്ട് തെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതാണ് കണ്ടത്.

2006ല്‍ 12,087 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അയിഷ പോറ്റി ബാലകൃഷ്ണപിള്ളയുടെ കുതിപ്പിന് തടയിട്ടത്. 2011ല്‍ കേരള കോണ്‍ഗ്രസ് ബിയിലെ ഡോ. എന്‍. മുരളിയെ 20,592 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 2016ല്‍ 42,632 വോട്ടിന് കോണ്‍ഗ്രസിലെ സവിന്‍ സത്യനെ തോല്‍പിച്ച അയിഷ പോറ്റി മൂന്നാം തവണയും നിയമസഭാംഗമായി.