കൊല്ലം: അല്‍ മുക്താദിര്‍ ജ്യൂവല്ലറിയുടെ തട്ടിപ്പില്‍ പെട്ടവര്‍ ഊരാക്കുടുക്കില്‍ പെട്ട അവസ്ഥയില്‍. പെണ്‍മക്കളുടെ വിവാഹത്തിനായി പണം മുന്‍കൂട്ടി നല്‍കി സ്വര്‍ണത്തിന് ബുക്ക് ചെയ്തവര്‍ ഇപ്പോള്‍ പണവുമില്ല, സ്വര്‍ണവുമില്ലെന്ന അവസ്ഥയിലാണ്. പെണ്‍കുട്ടികളുടെ വിവാഹം മുടങ്ങുന്ന അവസ്ഥയില്‍ ആത്മഹത്യാ ഭീഷണി മുഴക്കി പോലും തട്ടിപ്പിന് ഇരകാളായവര്‍ രംഗത്തുണ്ട്. ഇന്‍കം ടാക്‌സ് റെയ്ഡിനെ തുടര്‍ന്ന് അടച്ചിട്ട അല്‍ മുഖ്ദാതിര്‍ ജുവല്ലറി ഇനിയും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഇതോടെ പ്രതിഷേധിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് തട്ടിപ്പിന് ഇരകളായവര്‍.

ഏപ്രില്‍ ഒന്ന മുതല്‍ ജുവല്ലറി തുറക്കുമെന്ന് പറഞ്ഞാണ് ഇതുവരെ ജുവല്ലറി മുതലാളി മുഹമ്മദ് മന്‍സൂര്‍ അബ്ദുള്‍ സലാം കടക്കാരില്‍ നിന്നും പിടിച്ചു നിന്നത്. എന്നാല്‍ ഈ ഡേറ്റ് കഴിഞ്ഞിട്ടും ജുവല്ലറികള്‍ തുറന്നു പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. നാട്ടുകാരെ കബളിപ്പിച്ചു സമ്പാദിച്ച പണവുമായി അല്‍മുക്താദിര്‍ മുതലാളി ഇപ്പോഴും ഒളിവിലാണ്. നേരത്തെ പണം മുടക്കി തിരികെ ലഭിക്കാത്തവര്‍ മന്‍സൂറിന്റെ വസതിയിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. എന്നാല്‍, പോലീസില്‍ പരാതികള്‍ എത്താതിരിക്കാന്‍ വേണ്ട്ി ഇടനിലക്കാരെയും നിയോഗിച്ചാണ് മന്‍സൂര്‍ അബ്ദുള്‍ സലാം ഒളിവില്‍ പോയത്.

ജുവല്ലറി തുറന്നുമെന്ന പ്രതീക്ഷയില്‍ ഇപ്പോഴും പോലീസില്‍ പരാതി നല്‍കാതെ കാത്തിരിക്കുന്നവരും നിരവധിയാണ്. പൂജ്യം ശതമാനം പണിക്കൂലി തട്ടിപ്പില്‍ ഇരളാകപ്പെട്ടവരാണ് ഇപ്പോള്‍ നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയില്‍ കഴിയുന്നത്. പലരും പെണ്‍മക്കളുടെ വിവാഹം മുന്നില്‍ കണ്ടാണ് നിക്ഷേപം നടത്തിയത്. ഇവര്‍ വിവാഹദിവസം അടുത്തതോടെ നെഞ്ചില്‍ തീകോരിയിട്ട് നടക്കുകയാണ്. ജുവല്ലറിയിലെ ജീവനക്കാരെയും ഇടനിലക്കാരെയും വിളിച്ച് ആത്മഹത്യ ഭീഷണി മുഴക്കുന്ന അമ്മമാരും കുറവല്ല. പലരും ജുവല്ലറി തുറന്നപ്പോള്‍ ഷോറൂമുകളില്‍ എത്തി പ്രതിഷേധിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ജുവല്ലറിയും തുരക്കാത്ത അവസ്ഥ വന്നതോടെ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് പലരും.

അതേസമയം ജുവല്ലറിയുടെ തട്ടിപ്പിന് ഇരകളായവരുടെ എണ്ണം കൂടിയിട്ടും അറിഞ്ഞില്ലെന്ന് നടിച്ച് പരസ്യം സ്വീകരിച്ച് വഞ്ചനക്ക് കൂട്ട് നില്‍ക്കുകയാണ് പരമ്പരാഗത മാധ്യമങ്ങള്‍. പത്രങ്ങളില്‍ വന്‍ പരസ്യങ്ങള്‍ നല്‍കിയാണ് തട്ടിപ്പുകാര്‍ കളം പിടിച്ചതും. ഇപ്പോള്‍ തട്ടിപ്പിന് ഇരകളുടെ ശബ്ദം ഉയരാതിരിക്കാന്‍ വേണ്ടി മുന്‍കരുതല്‍ സ്വീകരിക്കുന്നതും ഈ തട്ടിപ്പുകാര്‍ വഴിയാണ്. പോലീസ് സ്‌റ്റേഷനില്‍ പരാതികള്‍ എത്തിയാല്‍ അത് ഒതുക്കാന്‍ വേണ്ടിയും സംഘടിതമായ ശ്രമം നടക്കുന്നുണ്ട്.

നേരത്തെ അല്‍ മുക്താദിര്‍ ജുവല്ലറിക്കെതിരെ തട്ടിപ്പില്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അബ്ദുള്‍ വാഹിദ് അലിയാര്‍ കുഞ്ഞ് നല്‍കിയ പരാതിയിലാണ് കൊല്ലം സിറ്റി പോലീസ് കേസെടുത്തത്. ഫെബ്രുവരി എട്ടിനാണ് കേസെടുത്തത്. ബിഎന്‍എസിലെ 316(5),318(4) വകുപ്പുകള്‍ പ്രകാരമാണ് എഫ് ഐ ആര്‍. എട്ടാം തീയതി ഏഴ് മണിയോടെയാണ് പരാതി കിട്ടിയതെന്നാണ് എഫ് ഐ ആറിലുള്ളത്. അന്ന് എട്ട് മണിയോടെ എഫ് ഐ ആറും രജിസ്റ്റര്‍ ചെയ്തു. മുഹമ്മദ് മന്‍സൂര്‍ അബ്ദുള്‍ സലാം എന്ന അല്‍ മുക്താദിര്‍ ജ്യൂലറിയുടെ ഉടമയാണ് എഫ് ഐ ആര്‍ പ്രകാരമുള്ള ഏക പ്രതി.

അല്‍ മുക്താദിര്‍ ഗോള്‍ഡ് ആന്‍ഡ് ഡൈമണ്ട് ജ്യൂലവറിയുടെ ചെയര്‍മാനായ പ്രതിക്ക് ആവലാതിക്കാരനെ ചതിച്ച് വഞ്ചിച്ച് പണം കൈക്കലാക്കി അന്യായ ലാഭവും ആവലാതിക്കാരന് അന്യായ നഷ്ടവും ഉണ്ടാക്കണമെന്ന ഉദ്യേശത്തോടെ പ്രവര്‍ത്തിച്ചുവെന്നാണ് എഫ് ഐ ആറിലെ കുറ്റാരോപണം. സ്വര്‍ണ്ണം ബുക്ക് ചെയ്യുന്ന തീയതിയിലെ വിലയിലും മേക്കിംഗ് ചാര്‍ജ്ജ് ഈടാക്കാതേയും ബുക്ക് ചെയ്ത തീയതിയിലെ വിലയില്‍ സ്വര്‍ണ്ണാഭരണം നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കരാറുണ്ടാക്കി.

ഇത് പ്രകാരം 2024 ഏപ്രിലില്‍ അല്‍മുക്തിദിര്‍ എന്ന സ്ഥാപനത്തില്‍ വച്ച് അന്നത്തെ സ്വര്‍ണ്ണ നിരക്കായ ഗ്രാമിന് 6335 രൂപാ നിരക്കില്‍ 473.650 ഗ്രാം സ്വര്‍ണ്ണത്തിനായി 30 ലക്ഷം രൂപ ബാക്ക് അക്കൗണ്ടിലേക്ക് ട്രാന്‍സഫര്‍ ചെയ്യിച്ചു. ജൂണ്‍ മൂന്നിന് കൊല്ലത്തെ ഓഫീസില്‍ വച്ച് സ്ഥാപന നടത്തിപ്പുകാരനായ പ്രതിയുടെ നിര്‍ദ്ദേശ പ്രകാരം ബാക്കി തുകയും നല്‍കി. നാളിതുവരെ ഒരു കോടി പതിനെട്ട് ലക്ഷം രൂപ തിരിച്ചു നല്‍കിയില്ലെന്നാണ് കേസ്. ആവലാതിക്കാരനെ കുറ്റകരമായ വിശ്വാസ വഞ്ചന നടത്തി ചതിച്ചുവെന്നാണ് എഫ് ഐ ആര്‍ പറയുന്നത്. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ എസ് ഐയാണ് കേസെടുത്തത്.

ചുരുങ്ങിയ കാലം കൊണ്ട് അതിവേഗം വളര്‍ന്ന ജുവല്ലറിയാണ് അല്‍ മുക്താദിര്‍. പൂജ്യം ശതമാനം പണിക്കൂലിയെന്ന വാഗ്ദാനവും മാധ്യമങ്ങളില്‍ വലിയ പരസ്യവും നല്‍കിയാണ് ഈ ജുവല്ലറി കേരളത്തില്‍ വിപണി പിടിച്ചത്. വലിയ തോതില്‍ പണം നിക്ഷേപമായി സ്വീകരിച്ചുകൊണ്ടാണ് ജുവല്ലറിയുടെ പ്രവര്‍ത്തനം. ഇതിനോടകം തന്നെ പലവിധത്തിലുള്ള ആരോപണങ്ങള്‍ ഈ ജുവല്ലറി ഗ്രൂപ്പിനെതിരെ ഉയര്‍ന്നിരുന്നു. ഇത്തരം ആരോപണങ്ങള്‍ പരാതികളായി പുറത്തു വരുന്ന സാഹചര്യമാണുള്ളത്. ഇതിനിടെ അല്‍ മുക്താദിറിന്റെ കേരളത്തിലെ ശാഖകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെയാണ് കേരളാ പോലീസ് കേസെടുത്ത വിവരവും പുറത്തു വന്നത്

എട്ടാം തീയതി എടുത്ത കേസിലെ എഫ് ഐ ആര്‍ വിവരങ്ങള്‍ പുറത്തു വരുന്നത് ഇപ്പോള്‍ മാത്രമാണ്. ബിഎന്‍എസിലെ 318(4) വകുപ്പ് പ്രകാരം ഏഴ് കൊല്ലം വരെ ശിക്ഷയ്ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ജാമ്യമില്ലാ കുറ്റമാണ് അല്‍മുക്താദിര്‍ ജ്യൂലറിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതോടെ തങ്ങള്‍ക്കെതിരെ പരാതികളൊന്നും ഇല്ലെന്ന അല്‍മുക്താദിറിന്റെ വാദവും പൊളിയുകയാണ്. അറസ്റ്റു സാധ്യത മുന്നില്‍ കണ്ടാണ് മുഹമ്മദ് മന്‍സൂര്‍ അബ്ദുള്‍ സലാം നേരത്തെ മുങ്ങിയത്.

അല്‍മുക്താദിര്‍ ജ്വല്ലറിയിലെ ആദായ നികുതി റെയ്ഡില്‍ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്നും റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. വന്‍ തോതില്‍ കളളപ്പണം വെളിപ്പിച്ചെന്നാണ് ഇന്‍കം ടാക്സ് കണ്ടെത്തല്‍. കേരളത്തില്‍ മാത്രം 380 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. ഇന്‍കം ടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ റെയ്ഡില്‍ നിര്‍ണ്ണായക വിവരങ്ങളും കിട്ടി. സംസ്ഥാനത്തെ 30 കടകളിലാണ് പരിശോധന നടന്നത്. മണിച്ചെയിന്‍ മാതൃകയില്‍ അല്‍മുക്താദിര്‍ കോടികള്‍ കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. ഇത് വ്യക്തിപരമായ ഇടപാടുകള്‍ക്ക് ഉപയോഗിച്ചെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. വിദേശത്തേക്ക് 50 കോടി കടത്തി. ദുബായില്‍ നിരവധി നിക്ഷേപങ്ങള്‍ നടത്തി. ഇതൊന്നും ആദായ നികുതി റിട്ടേണില്‍ രേഖപ്പെടുത്തിയിട്ടില്ല.

പഴയ സ്വര്‍ണം വാങ്ങിയതിന്റെ മറവിലായിരുന്നു തട്ടിപ്പുകള്‍ നടന്നത്. മുംബൈയിലെ ഗോള്‍ഡ് പര്‍ച്ചേസ് സ്ഥാപനമായ യുണീക് ചെയിന്‍സ് എന്ന സ്ഥാപനത്തിലും പരിശോധന നടന്നിരുന്നു. അല്‍മുക്താദിറുമായി നടത്തിയ സ്വര്‍ണക്കച്ചവടത്തില്‍ 400 കോടിയുടെ തിരിമറി കണ്ടെത്തിയെന്ന് മുന്‍നിര മാധ്യമങ്ങള്‍ അടക്കം വാര്‍ത്തയും നല്‍കി. ഇന്‍കംടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം നടത്തിയത്. ഇതിനൊപ്പം പോലീസ് കേസ് കൂടിയാകുമ്പോള്‍ അല്‍മുക്താദിറിന് കുരുക്ക് കൂടുതല്‍ മുറുകും.

അല്‍മുക്താദിറിനെതിരെ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനും ഗ്രൂപ്പിന്റെ തട്ടിപ്പിനെ കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി പ്രസ്താവന ഇറക്കിയിരുന്നു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലടക്കം നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു വരികയും ചെയ്തു. വിവാഹ ആവശ്യത്തിന് സ്വര്‍ണം ലഭ്യമാക്കുന്നതിന് വന്‍ തുക ഡിപ്പോസിറ്റായി സ്വീകരിച്ചുവെന്നും എന്നാല്‍ പറഞ്ഞുറപ്പിച്ച തീയതില്‍ സ്വര്‍ണം നല്‍കാത്തത് വ്യാപക പ്രതിഷേധത്തിനു ഇടയാക്കുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

തിരുവനന്തപുരം, കായംകുളം തുടങ്ങിയ സ്ഥലങ്ങളില്‍ ഉപഭോക്താക്കളുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. കൊല്ലത്തും സമാന സംഭവങ്ങള്‍ നടന്നു. ഇപ്പോഴും ജുവല്ലറി തട്ടിപ്പിന് ഇരകളായവര്‍ നെട്ടോട്ടമോടുന്ന അവസ്ഥയിലാണ്. ലാഭം മോഹിച്ച് ജുവല്ലറിയില്‍ നിക്ഷേപം നടത്തിയവരും പണം പോയതോടെ എന്തു ചെയ്യണമന്ന് അറിയാത്ത അവസ്ഥയിലാണ്.