ടെഹ്‌റാന്‍: ഇറാനിലെ സൈനിക നടപടിയില്‍ അമേരിക്ക-ഇസ്രയേല്‍ സഖ്യത്തിന് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തിയ സുരക്ഷാ തലവന്‍ അലി ലാരിജാനി കൊല്ലപ്പെട്ടതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ഭരണകൂടത്തിലെ പ്രമുഖനായ ലാരിജാനി ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടോ അതോ പരിക്കേറ്റോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് 'ടൈംസ് ഓഫ് ഇസ്രായേല്‍' റിപ്പോര്‍ട്ട് ചെയ്തു.

ലാരിജാനി കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് അവകാശപ്പെട്ടു. എന്നാല്‍, ഈ റിപ്പോര്‍ട്ടുകളോട് ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാന്റെ ആണവ ചര്‍ച്ചകള്‍ക്ക് മുമ്പ് നേതൃത്വം നല്‍കിയിരുന്നു ലാരിജാനി നിലവില്‍ ദേശായ സുരക്ഷ കൗണ്‍സില്‍ സെക്രട്ടറിയാണ്. ഇറാന്റെ അധികാര ഘടനയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായാണ് ലാരിജാനി കണക്കാക്കപ്പെടുന്നത്.

ഖമേനിക്ക് പിന്നാലെ കൊല്ലപ്പെടുന്ന ഏറ്റവും മുതിര്‍ന്ന നേതാവ്

അലി ലാരിജാനിയുടെ മരണം സ്ഥിരീകരിക്കപ്പെടുകയാണെങ്കില്‍, യുദ്ധത്തിന്റെ ആദ്യ ദിവസം കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് ശേഷം ഇസ്രയേല്‍ വകവരുത്തുന്ന ഏറ്റവും മുതിര്‍ന്ന ഇറാനിയന്‍ നേതാവായിരിക്കും അദ്ദേഹം. അലി ഖമേനിയുടെ ഏറ്റവും അടുത്ത അനുയായി കൂടിയായിരുന്നു ലാരിജാനി.

കഴിഞ്ഞ വെള്ളിയാഴ്ച ടെഹ്റാനില്‍ നടന്ന ഖുദ്സ് ദിന റാലിയിലാണ് അദ്ദേഹം അവസാനമായി പരസ്യമായി പ്രത്യക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അന്ന് തന്നെ, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി (IRGC) ബന്ധമുള്ള 10 പ്രമുഖരുടെ പട്ടിക അമേരിക്ക പുറത്തുവിട്ടിരുന്നു. ലാരിജാനി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഇറാനിയന്‍ സൈനിക-രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10 മില്യണ്‍ ഡോളര്‍ വരെ പ്രതിഫലവും യുഎസ് വാഗ്ദാനം ചെയ്തിരുന്നു.

ബസിജ് നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം

ബസിജ് റെസിസ്റ്റന്‍സ് ഫോഴ്‌സിന്റെ (Basij Resistance Force) തലവന്‍ ഗുലാംരേസ സുലൈമാനിയെയും മറ്റ് മുതിര്‍ന്ന ബസിജ് നേതാക്കളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഒന്നിലധികം ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ ആക്രമണങ്ങളുടെ ഫലം ഇപ്പോഴും വിലയിരുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍, ഈ നേതാവിന്റെ മരണം സംബന്ധിച്ച് ഇറാന്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

ഇറാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട ലാരിജാനിയുടെ പ്രസ്താവന

അതേസമയം, ചൊവ്വാഴ്ച ഇറാന്റെ ഔദ്യോഗിക മാധ്യമമായ 'പ്രസ് ടിവി' (Press TV), ലാരിജാനിയുടേതെന്ന് അവകാശപ്പെടുന്ന ഒരു പ്രസ്താവന പുറത്തുവിട്ടു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു ഇറാന്റെ സുരക്ഷാ തലവന്റെ ഈ പ്രസ്താവന.

'47 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇറാന്റെ ഇസ്ലാമിക് വിപ്ലവത്തിന്റെ വിജയത്തിന്റെ തലേന്ന്, തെരുവുകളില്‍ മുഴങ്ങിക്കേട്ട ജനക്കൂട്ടത്തിന്റെ വന്‍ ആക്രോശങ്ങള്‍ യാഥാര്‍ത്ഥ്യമല്ലെന്നും അത് വെറും ടേപ്പ് റെക്കോര്‍ഡിംഗാണെന്നും പഹ്ലവി ഭരണകൂടത്തിന്റെ പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു! ഇറാനിയന്‍ നഗരങ്ങളില്‍ നടക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന അമേരിക്കന്‍ വിരുദ്ധ-ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ വെറും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മ്മിത ബുദ്ധി) ആണെന്നാണ് ഇപ്പോള്‍ ട്രംപ് പറയുന്നത്,' പ്രസ്താവനയില്‍ പറയുന്നു.

'എപ്സ്‌റ്റൈന്റെ ദ്വീപിന്റെ (Epstein's Island) അവശിഷ്ടങ്ങള്‍ക്ക് മേലുള്ള ഇറാനിയന്‍ ജനതയുടെ ചരിത്രവിജയം അടുത്തുതന്നെയാണ്,' എന്നും അതില്‍ കൂട്ടിച്ചേര്‍ത്തു.

ലാരിജാനിയുടെ ഇസ്ലാമിക ലോകത്തോടുള്ള ആഹ്വാനം

അമേരിക്കയ്ക്കും ഇസ്രായേലിനും എതിരായ പോരാട്ടത്തില്‍ ടെഹ്റാന്‍ 'ഉറച്ചുനില്‍ക്കുന്നു' എന്ന് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മുസ്ലിം ലോകത്തിന് സന്ദേശം അയച്ചതിന് തൊട്ടുപിന്നാലെയാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇറാന്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഭൂരിഭാഗം മുസ്ലിം രാജ്യങ്ങളില്‍ നിന്നും പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്ന കാര്യത്തില്‍ ലാരിജാനി നിരാശ പ്രകടിപ്പിച്ചു.

'ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കെ, ഇറാനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കന്‍-സയണിസ്റ്റ് സഖ്യം വഞ്ചനാപരമായ ആക്രമണം നടത്തി. ഈ ആക്രമണം ഇസ്ലാമിക് വിപ്ലവത്തിന്റെ മഹാനായ നേതാവിന്റെയും (ആയത്തുള്ള അലി ഖമേനി) നിരവധി സാധാരണക്കാരുടെയും സൈനിക കമാന്‍ഡര്‍മാരുടെയും രക്തസാക്ഷിത്വത്തിന് കാരണമായി,' എന്ന് തിങ്കളാഴ്ച അദ്ദേഹം പറഞ്ഞു.