തിരുവനന്തപുരം: സാമ്പത്തിക തിരിമറിയും, യൂത്ത് കോണ്‍ഗ്രസിലെ ഭിന്നതകളും കടന്ന് സ്ത്രീവിഷയത്തിലെത്തിയതോടെ പിടിച്ചുനില്‍ക്കാനാവാതെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചത്. സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞ ഗര്‍ഭച്ഛിദ്ര ആരോപണങ്ങള്‍ സംശയത്തിന്റെ നിഴലനില്‍ നിര്‍ത്തിയപ്പോഴായിരുന്നു യുവനടിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. അതും തെളിവുകള്‍ സഹിതം. യുവ രാഷ്ട്രീയ നേതാവിന് എതിരെ ഗുരുതര ആരോപണവുമായി നടിയും മാധ്യമ പ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ് രംഗത്തെത്തി മണിക്കൂറുകള്‍ക്ക് ഉള്ളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ അധ്യക്ഷപദം വിട്ടൊഴിയുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.

വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസിലേക്കെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അത്ര പരിചിതമല്ലാത്ത തരത്തില്‍ തന്നെ പാര്‍ട്ടിയില്‍ ഉന്നതസ്ഥാനത്തേക്കുളള അതിവേഗ വളര്‍ച്ച. 2023-ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ഷാഫി പറമ്പില്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടായി. പാര്‍ട്ടിക്കുള്ളിലും പുറത്തുമെല്ലാം അന്നേ മുറുമുറുപ്പുകള്‍ ഉയര്‍ന്നിരുന്നു. പാലക്കാട് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടി നിയമസഭയിലെത്തുമ്പോഴും യുവനേതാവിനെതിരെ ആരോപണങ്ങള്‍ കൂടുതല്‍ ശക്തമായി ഉയര്‍ന്നുകൊണ്ടേയിരുന്നു.

മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്നും, മറ്റ് സ്ത്രീകള്‍ക്കും ദുരനുഭവം നേരിട്ടെന്നുമെല്ലാം വാര്‍ത്തകള്‍ പുറത്തുവന്നു. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് നേതൃത്വവും പ്രതിരോധവുമായി എത്തിയിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ചൂണ്ടിക്കാണിച്ച് പലരും സൈബറിടങ്ങളില്‍ വാദിച്ചു. യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇക്കാര്യം അറിയാം, പലര്‍ക്കും ദുരനുഭവങ്ങളുണ്ടെന്ന് പ്രതികരണങ്ങള്‍ വന്നു. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരോട് പരാതി പറഞ്ഞിട്ടും, പരിഹാരം ആയില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു. അതിനെയെല്ലാം പ്രതിരോധിച്ചുകൊണ്ട് കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ രംഗത്തെത്തി.

ആളെ തിരിച്ചറിഞ്ഞ 'ഹൂ കെയേഴ്സ്....'

സമൂഹ മാധ്യമങ്ങളില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ഹൂ കെയേഴ്സ് എന്നായിരുന്നു രാഹുലിന്റെ മറുപടി. ആര്‍ക്കെതിരെയും പറയാന്‍ പറ്റുന്ന കാര്യങ്ങളാണ് ഉയരുന്നത്. പല സ്ത്രീകളുടെയും പേരുകള്‍ പറയുന്നു. നിയമവിരുദ്ധമായി എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് പറയുന്നവര്‍ക്ക് അറിവുണ്ടോയെന്നും രാഹുല്‍ ചോദിച്ചിരുന്നു. നിയമപരമായി നീങ്ങാനും രാഹുല്‍ വെല്ലുവിളിച്ചിരുന്നു.

എന്നാല്‍ ആരോപണങ്ങള്‍ മാറി വെളിപ്പെടുത്തലിലേക്ക് എത്തിയതോടെ രാഹുലിനെ സംരക്ഷിച്ചിരുന്നവര്‍ കൈവിട്ടു. അശ്ലീല സന്ദേശം അയച്ച് നിരന്തരം ശല്യം ചെയ്തുവെന്നും സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നുമാണ് നടിയുടെ ആരോപണം. 'അയാളുടെ' പാര്‍ട്ടിയിലെ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും അതുകൊണ്ടാണ് പേര് വെളിപ്പെടുത്താത്തതെന്നും നടി പറഞ്ഞിരുന്നു. ആ പ്രസ്ഥാനത്തിലെ മുതിര്‍ന്ന നേതാക്കളുടെ കുടുംബത്തിലെ സ്ത്രീകള്‍ക്കും 'ഇയാള്‍' ശല്യമാണെന്നാണ് റിനിയുടെ വെളിപ്പെടുത്തല്‍.

നേതാവിന്റെ പേരു വ്യക്തമാക്കിയില്ലെങ്കിലും 'ഏതെങ്കിലും പാര്‍ട്ടിയേയോ പ്രസ്ഥാനത്തെയോ തേജോവധം ചെയ്യാനില്ല. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ പല മാന്യ ദേഹങ്ങളും 'ഹൂ കെയേഴ്സ്' എന്നാണ് പറയുന്നതെന്ന് റിനി പരാമര്‍ശിച്ചിരുന്നു. ആരോപണങ്ങള്‍ പല ഫോറങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ആരോപണങ്ങള്‍ ഉന്നയിച്ചിട്ട് പോലും ആ വ്യക്തിക്ക് സ്ഥാനമാനങ്ങള്‍ ലഭിച്ചുവെന്നും അവര്‍ വെളിപ്പെടുത്തി.

നിലവിലെ ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു. അന്വേഷിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി ദീപദാസ് മുന്‍ഷി കെപിസിസി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ശേഷം ലഭിച്ച വിവരങ്ങളില്‍ രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ നിര്‍ദേശം നല്‍കിയത്.

ഇതിനിടെയാണ് കഴിഞ്ഞ ദിവസം യുവ നേതാവിനെതിരെ മാധ്യമപ്രവര്‍ത്തക നടത്തിയ വെളിപ്പെടുത്തല്‍ വ്യാപക ചര്‍ച്ചയ്ക്ക് വഴിവെച്ചത്. മാധ്യമപ്രവര്‍ത്തക ആരോപണം ഉന്നയിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായത്. ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഹണി ഭാസ്‌കരനും രംഗത്തെത്തിയിരുന്നു. 'രാഹുല്‍ മാങ്കൂട്ടം-അനുഭവം' എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു ഹണി ഭാസ്‌കരന്‍ തുറന്നെഴുതിയത്.

ഒറ്റ അഭിമുഖം.... വീണത് വന്‍മരം

മൂന്നര വര്‍ഷം മുന്‍പാണ് തനിക്ക് മോശമായ അനുഭവങ്ങള്‍ ഉണ്ടായതെന്ന് റിനി ആന്‍ ജോര്‍ജ് പറഞ്ഞു. യുവനേതാവിന്റെ പേരെന്താണ് എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ അവര്‍ തയ്യാറായില്ല. പലതവണ പല തരത്തില്‍ മാധ്യമപ്രതിനിധികള്‍ ചോദിച്ചെങ്കിലും മറുപടി പറഞ്ഞില്ല. 'ഹൂ കെയേഴ്‌സ്' എന്ന ആറ്റിറ്റിയൂഡുള്ള യുവനേതാവില്‍ നിന്നാണ് ഈ അനുഭവമുണ്ടായതെന്ന് പലതവണ റിനി ആവര്‍ത്തിച്ചുപറഞ്ഞു. അടുത്തിടെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ സമാനമായ ആരോപണമുയര്‍ന്നിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം 'ഹൂ കെയേഴ്‌സ്' എന്നായിരുന്നു. ഇക്കാര്യം മുന്‍നിര്‍ത്തി രാഹുല്‍ മാങ്കൂട്ടത്തിലാണോ എന്ന ചോദ്യമുയര്‍ന്നെങ്കിലും റിനി മറുപടി പറയാന്‍ തയ്യാറായില്ല.

നേതൃത്വത്തോട് താന്‍ ഇതേപ്പറ്റി പരാതിപറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. യുവനേതാവിന് വീണ്ടും സ്ഥാനമാനങ്ങള്‍ ലഭിച്ചു. ഈ യുവനേതാവിന്റെ പ്രസ്ഥാനത്തിലെ പലരുമായും തനിക്ക് ബന്ധമുണ്ട്. അതുകൊണ്ട് തന്നെ പേര് പറയാന്‍ ബുദ്ധിമുട്ടാണ്. സോഷ്യല്‍ മീഡിയ വഴിയാണ് പരിചയപ്പെട്ടത്. സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ ഇങ്ങനെയായിരുന്നു ആറ്റിറ്റിയൂഡ്. മോശം രീതിയില്‍ മെസേജ് അയച്ചപ്പോള്‍ ഞെട്ടിപ്പോയി. അത് പ്രതീക്ഷിച്ചിരുന്നില്ല. 'ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ റൂമെടുക്കാം, വരണമെന്ന് പറഞ്ഞപ്പോള്‍' താന്‍ അയാളെ ഫയര്‍ ചെയ്തു. എന്നിട്ട് ഉപദേശിച്ചു. അപ്പോള്‍ 'പ്രമാദമായ സ്ത്രീപീഡനക്കേസുകളില്‍ പെട്ട രാഷ്ട്രീയനേതാക്കള്‍ക്ക് എന്ത് സംഭവിച്ചു' എന്ന് ചോദിച്ചു. സമൂഹമാധ്യമങ്ങളിലൊക്കെ ഈ വ്യക്തിയെപ്പറ്റി പരാമര്‍ശം വന്നിരുന്നു. ഹൂ കെയേഴ്‌സ്. അതാണ്.

മൂന്നര വര്‍ഷം മുന്‍പായിരുന്നു ആദ്യ സന്ദേശം. അവസാനം കഴിഞ്ഞ ഫെബ്രുവരിയിലാണ് മെസേജ് ചെയ്തത്. അയാളില്‍ നിന്ന് പീഡനം നേരിട്ടവര്‍ മുന്നോട്ടുവരണം. തനിക്ക് പീഡനം നേരിട്ടിട്ടില്ല. ഈ വ്യക്തിക്ക് ഒരു സംരക്ഷണ സംവിധാനമുണ്ട്. ഇതിനെതിരെ പരാതിനല്‍കുമെന്ന് പറഞ്ഞപ്പോള്‍ 'പോയി പറയ്' എന്നാണ് ഇയാള്‍ പറഞ്ഞതെന്നും റിനി പറയുന്നു.

റിനിയുടെ വെളിപ്പെടുത്തലില്‍ രാഹുലിനെതിരെ പ്രതികരണങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് എഴുത്തുകാരി ഹണി ഭാസ്‌കര്‍ രാഹുലിനെതിരെ രംഗത്തെത്തിയത്. ജൂണില്‍ ശ്രീലങ്കന്‍ യാത്രക്കിടെ രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ചുവെന്നും മറുപടി അയച്ചപ്പോള്‍ രാഹുലിന്റെ മെസേജുകള്‍ തുടര്‍ച്ചയായി വന്നുവെന്നും ഹണി. ചാറ്റ് നിര്‍ത്താന്‍ അയാള്‍ക്ക് ഉദ്ദേശം ഇല്ല എന്ന് മനസിലാക്കിയതോടെ റിപ്ലൈ നല്‍കിയില്ല. എന്നാല്‍ താന്‍ അങ്ങോട്ട് ചെന്ന് ചാറ്റ് ചെയ്തതാണെന്ന് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടെ പറഞ്ഞുനടന്നതായും ഹണി. രാഹുല്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ഇത് തന്നോട് പറഞ്ഞതെന്നും ഹണി. രാഹുല്‍ മാങ്കൂട്ടം-അനുഭവം എന്ന തലക്കെട്ടോടെയാണ് ഹണി ഫേസ്ബുക്കില്‍ വിവരങ്ങള്‍ പങ്കുവെച്ചത്.

അതിലും നിന്നില്ല രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇരകളില്‍ മുന്‍ കോണ്‍ഗ്രസ് എംപിയുടെ മകളും ഉള്‍പ്പെടുന്നതായാണ് പുതിയ വിവരം. വിവാഹ വാഗ്ദാനത്തില്‍ നിന്ന് രാഹുല്‍ പിന്മാറിയത് ജാതീയത പറഞ്ഞെന്നും എഐസിസിക്ക് പരാതി ലഭിച്ചു. അതിനു പുറമേ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതികളുടെ പ്രവാഹമാണ് കോണഗ്രസില്‍ കാണുന്നത്. ഒന്‍പതില്‍ അധികം പരാതികളാണ് എഐസിസിക്ക് ലഭിച്ചത്. അതോടൊപ്പം രാഹുലിന്റെ ഞെട്ടിക്കുന്ന ശബ്ദ സംഭാഷണവും പുറത്തു വന്നത്. ഗര്‍ഭച്ഛിദ്രം നടത്താന്‍ യുവതിയെ പ്രേരിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.

കുഞ്ഞിനെ കാണുന്നവര്‍ തന്തയില്ലാത്തവന്‍ എന്ന് വിളിക്കില്ലേ എന്ന് രാഹുല്‍ ചോദിക്കുമ്പോള്‍ അത് താന്‍ നോക്കിക്കോളാം എന്ന് യുവതി ശബ്ദരേഖയില്‍ പറയുന്നത് കേള്‍ക്കാം. കുഞ്ഞിന് ആരെ ചൂണ്ടിക്കാണിച്ച് കൊടുക്കുമെന്ന് ചോദിക്കുമ്പോള്‍ യുവതി പറയുന്നുണ്ട് ''തന്നെ കാണിച്ചുകൊടുക്കും' എന്ന്. എന്നാല്‍ ''അതല്ലേ പറയുന്നത്, എനിക്കത് ബുദ്ധിമുട്ടാകും'' എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടി പറയുന്നതും കേള്‍ക്കാം. അതേ ഗൗരവത്തോടെ കാണേണ്ട ചില സ്‌ക്രീന്‍ ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്. സ്ത്രീകള്‍ക്കയച്ച അനാവശ്യ മെസേജുകളാണ് ഇവയിലുള്ളത്.

പുകഞ്ഞു പുകഞ്ഞ് പുറത്ത്

ആരോപണങ്ങള്‍ക്ക് പിന്നാലെ തെളിവുകളും പുറത്തുവന്നതോടെ പ്രതിരോധിച്ച് നില്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയാതെയായി. അതോടെ ന്യായീകരണം നിര്‍ത്തി പാര്‍ട്ടിയും നിലപാടെടുത്തു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളും, പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും രാഹുലിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാറിനില്‍ക്കണം. ആരോപണങ്ങള്‍ എപ്പോഴും ചിരിച്ചുതള്ളാനാകില്ലെന്ന് ആര്‍. വി. സ്‌നേഹ പറഞ്ഞു. കേരളത്തിലെ ഉത്തരവാദിത്തപ്പെട്ട ഏതോ ഒരു യുവനേതാവിനെതിരെ എന്റെ കൂടി ഫെയ്‌സ്ബുക്ക് സുഹൃത്തായ പെണ്‍കുട്ടി ഉന്നയിച്ച ആരോപണം കേരളത്തില്‍ ഇന്നുണ്ടാക്കിയ സംശയങ്ങള്‍ വലുതാണെന്ന് കരുതുന്ന ഒരാളാണ് താനെന്നും. ആ പെണ്‍കുട്ടിക്ക് നേരിട്ടിട്ടുള്ള അശ്ലീലവും അധിക്ഷേപകരവുമായ അനുഭവം പരസ്യമായി പറയാന്‍ അവര്‍ തയ്യാറായത് പിന്തുണക്കേണ്ടതാണെന്ന് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയില്‍ ഞാന്‍ കരുതുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണ്‍ പ്രതികരിച്ചു. അതോടൊപ്പം തന്നെ ആരോപണവിധേയന്റെ പേര് വെഴിപ്പെടുത്തുവാനും അഭ്യര്‍ഥിച്ചു.

പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പ്രതികരിച്ചു. രാഹുലിനെതിരെ ഉടന്‍ നടപടി വേണമെന്ന് രമേശ് ചെന്നിത്തല. ഇക്കാര്യം ഹൈമാന്‍ഡിനോട് ആവശ്യപ്പെട്ടു. അതേ നിലപാടിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതികരിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമൂഹത്തിന് മാതൃകയാകേണ്ടവരാണ്. ഈ വിഷയത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ലെന്നും തീരുമാനത്തിനായി കാത്തിരിക്കാമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അതേ സമയം 'രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എത്തിക്‌സ് കമ്മിറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് നേതാവ് എ.എച്ച്. ഹഫീസ് സ്പീക്കര്‍ക്ക് പരാതി നല്‍കി. വ്യക്തിപരമായി പ്രതികരിക്കാനില്ലെന്നും , പാര്‍ട്ടി തീരുമാനിക്കട്ടെ എന്നുമായിരുന്നു കെ. സുധാകരന്റെ മറുപടി.

സ്ത്രീകള്‍ക്ക് നേരെ ആരും തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണം. പാര്‍ട്ടി ഉചിതമായ തീരുമാനം എടുക്കും.തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ വെച്ച് പൊറുപ്പിക്കാന്‍ പാടില്ലെന്ന് ഉമാ തോമസ് എംഎല്‍എ പ്രതികരിച്ചു. കെ. കെ. ശൈലജ, ബിന്ദു കൃഷ്ണ തുടങ്ങി നിരവധി നേതാക്കള്‍ രാഹുലിനെതിരെ രംഗത്തു വന്നിട്ടുണ്ട്. പരാതികള്‍ വിശ്വസനീയമെന്ന് പ്രതികരിച്ച് യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്ലിയ പറഞ്ഞു.

രാഹുലിന്റെ മണ്ഡലമായ പാലക്കാടും കോണ്‍ഗ്രസിനകത്ത് അതൃപ്തി ഉയര്‍ന്നു കഴിഞ്ഞു. രാഹുലിനെ കെട്ടിയിറക്കിയവര്‍ അനുഭവിക്കട്ടെ എന്ന് ഒരു വിഭാഗം നിലപാടെടുത്തു. പാലക്കാട് നിന്നുള്ള വ്യക്തിയെ മത്സരിപ്പിച്ചാല്‍ മതിയെന്ന് പലതവണ പറഞ്ഞിട്ടും കേട്ടില്ല. കൂടെ നടന്നവര്‍ ഉത്തരം പറയട്ടെ എന്നും പ്രതികരണം. ഷാഫി പറമ്പില്‍ പ്രതികരിക്കാത്തതും ചര്‍ച്ചയാകുന്നുണ്ട്.

മുഖം നോക്കാതെ നടപടിയെടുക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്. റിനിയുടെ പരാതി ഇടപെട്ട് പരിഹരിച്ചിരുന്നുവെന്നും . പിന്നീട് ഇപ്പേഴാണ് ഗൗരവമുള്ള പരാതി ഉയര്‍ന്നതെന്നും സതീശന്‍ വ്യക്തമാക്കി. പരാതിയുടെ ഗൗരവം പരിഗണിക്കും രാഹുലിന് പറയാനുള്ളതും കേള്‍ക്കും. ശേഷം ഉചിതമായ നടപടി സ്വീകരിക്കും. എംഎല്‍എ സ്ഥാനം രാജിവയ്ക്കണോ എന്ന് പരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

വെളിപ്പെടുത്തലിനു പിന്നാലെ നടിക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണങ്ങള്‍ ചെറുതല്ല. സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങള്‍ വച്ചാണ് റിനിക്കെതിരെ അധിക്ഷേപ കമന്റുകളും , പോസ്റ്റുകളും പ്രചരിപ്പിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് സൈബര്‍ ആക്രമണമില്ലെന്നും, സൈബര്‍ ആക്രമണം ശ്രദ്ധയില്‍പ്പെട്ടാല്‍ അതിനെതിരെയും നടപടിയെടുക്കുമെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.

രാഹുലിനെ തെറിപ്പിച്ചത് ദീപാദാസ് മുന്‍ഷി

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നു രാഹുല്‍ തെറിച്ചത് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയുടെ ശക്തമായ ഇടപെടലിലായിരുന്നു. രാഹുലിനെ മാറ്റുകയോ രാജി ചോദിച്ചു വാങ്ങുകയോ ചെയ്യേണ്ട യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം പോലും അറിയാതെ നേരിട്ടായിരുന്നു പാര്‍ട്ടി നീക്കം. രാഹുലിനോട് എഐസിസി നേതൃത്വം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട ഇന്നു രാവിലെ ഒമ്പതരയ്ക്കും അങ്ങനെയൊരു തീരുമാനത്തിലേക്കു യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം എത്തിയിരുന്നില്ല.

തെളിവുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബ് രാവിലെയും പറഞ്ഞത്. ഉറച്ച തെളിവുകളില്ലാതെ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം മറുപടി നല്‍കി. ആരോപണം ഉന്നയിക്കുന്നവര്‍ തെളിവു സഹിതമാണു തനിക്കും ഹൈക്കമാന്‍ഡിനും മെയില്‍ ചെയ്യേണ്ടത്. രാഹുല്‍ പാര്‍ട്ടിയുടെ എംഎല്‍എ കൂടിയാണ്. ആരോപണങ്ങളുടെ പേരില്‍ സ്ഥാനത്തുനിന്നു മാറ്റിനിര്‍ത്താനാകില്ല. തെളിവുകള്‍ വരട്ടെയെന്നും കാത്തിരുന്നു കാണാമെന്നും ആയിരുന്നു ഉദയ്ഭാനു ചിബ് പറഞ്ഞത്.

എന്നാല്‍ ഈ സമയം രാഹുലിനോടു രാജിവയ്ക്കാന്‍ ആവശ്യപ്പെടണമെന്ന് സംസ്ഥാന നേതൃത്വത്തോട് ദീപാദാസ് മുന്‍ഷി ആവശ്യപ്പെടുകയായിരുന്നു. യുവനടി ഇന്നലെ ആരോപണം ഉന്നയിക്കുന്നതിനു മുന്നേ ദീപാദാസ് മുന്‍ഷിക്ക് രാഹുലിനെതിരെ പരാതികള്‍ ലഭിച്ചിരുന്നു. ആറു പരാതികളാണ് ദീപയ്ക്കു ലഭിച്ചതെന്ന് അവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. രാഹുലിനെ ചുറ്റിപ്പറ്റി സമൂഹമാധ്യമങ്ങളില്‍ പരക്കുന്ന അഭ്യൂഹങ്ങളില്‍ ദീപാദാസ് മുന്‍ഷി ശ്രദ്ധ ചെലുത്തിയിരുന്നു. ഇന്നലെ രാത്രി നടിയുടെ വെളിപ്പെടുത്തലുകള്‍ വന്നതോടെ സംസ്ഥാനത്തെ പല നേതാക്കളും ഇക്കാര്യം ദീപയെ അറിയിച്ചു. രാത്രി വൈകി ആയിരുന്നു പ്രവാസിയായ എഴുത്തുകാരിയുടെ ആരോപണം വന്നത്.

ഇന്നു രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവരുമായി ദീപാദാസ് മുന്‍ഷി ആശയവിനിമയം നടത്തി. പരാതികളില്‍ കൃത്യമായ അന്വേഷണം നടക്കണമെന്നും എന്നാല്‍ അന്വേഷണം തീരുന്നതുവരെ സംഘടനാ പദവി രാഹുലിനു നല്‍കാന്‍ കഴിയില്ലെന്നുമുള്ള നിലപാട് ദീപ നേതാക്കളെ അറിയിച്ചു. കെ.സി. വേണുഗോപാലുമായി സംസാരിച്ചശേഷമാണ് ദീപ നിലപാടു വ്യക്തമാക്കിയത്. ബിഹാറില്‍ ജന്‍ അധികാര്‍ യാത്രയില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രതിപക്ഷ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ എത്തിയിരുന്നു. രാഹുലിനോടും പ്രിയങ്കയോടും ദീപാദാസ് മുന്‍ഷി കാര്യങ്ങള്‍ ബോധിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു സീറ്റ് നല്‍കേണ്ടെന്നാണു നേതാക്കള്‍ക്കിടയിലെ പൊതു ധാരണ.