കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവ് ജിം സന്തോഷിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയത് ആലുവ അതുലും സംഘവും. കൊടും ക്രിമിനലാണ് അതുല്‍ എന്നാണ് സൂചന. പോലീസിന്റെ ഗുണ്ടാ ലിസ്റ്റില്‍ ഇയാളുമുണ്ട്. യുവാവിന്റെ മൊബൈല്‍ കവരുകയും ബ്ലേഡ്കൊണ്ട് ആക്രമിക്കുകയും കേസില്‍ പോലീസ് പിടിയിലായ വ്യക്തിയാണ് ഇയാള്‍. കഴിഞ്ഞ വര്‍ഷം നവംബറില്‍ വയനകം സംഘത്തിലെ പങ്കജിനെ കുത്തിയ കേസില്‍ റിമാന്റ് കാലാവധി കഴിഞ്ഞ് സന്തോഷ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം നടന്നത്. കൊലപാതകത്തില്‍ പങ്കജിന്റെ പങ്കും അന്വേഷിക്കുന്നുണ്ട്.

കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തില്‍ 18 അംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞു പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതപ്പെടുത്തി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.15 ഓടെയാണ് കരുനാഗപ്പള്ളിയെ നടുക്കിയ കൊലപാതകം നടന്നത്. കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെയാണ് ആക്രമികള്‍ കൊലപ്പെടുത്തിയത്. കറണ്ട് ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകര്‍ത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്. കൈയ്യിനും വെട്ടേറ്റിരുന്നു. സിനിമാ സ്റ്റൈല്‍ ആക്രമണമാണ് നടന്നത്. അതുല്‍ അജുവും സംഘവും ഉള്‍പ്പെടുന്ന വയനകം സംഘമാണ് ആക്രണം നടത്തിയത് എന്നാണ് പ്രാഥമിക വിവരം. സംഘത്തിലെ മറ്റുള്ളവരെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ലഹരി മാഫിയാ സംഘമാണ് അതുലും കൂട്ടരും.

കൊല്ലം കരുനാഗപ്പള്ളിയില്‍ കൊല്ലപ്പെട്ട സന്തോഷിനുനേരെ ഇതിനുമുമ്പും വധശ്രമം ഉണ്ടായിട്ടുള്ളതായി സന്തോഷിന്റെ അമ്മ പറഞ്ഞു. ഇപ്പോള്‍ എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും മകനെ ആക്രമിക്കരുതേ എന്ന് കരഞ്ഞുപറഞ്ഞതായും സന്തോഷിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഓച്ചിറയില്‍ കടയുടെ മുന്നില്‍വെച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസുമായി സന്തോഷിന്റെ കൊലപാതകത്തിന് ബന്ധമുണ്ടോ എന്നത് സംബന്ധിച്ചും അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു. രണ്ട് ആക്രമണങ്ങളും നടത്തിയത് ഒരേസംഘമാണ് എന്ന നിഗമനത്തിലാണ് പോലീസ്.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കൊല്ലം ഓച്ചിറ വവ്വാക്കാവില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താനുള്ള ശ്രമം നടന്നത്. ഗുരുതരമായി പരിക്കേറ്റ അനീര്‍ എന്ന യുവാവിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അരമണിക്കൂറിന്റെ വ്യത്യാസത്തിലാണ് രണ്ടുസംഭവങ്ങളും നടന്നത്. ഓച്ചിറ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വവ്വാക്കാവ് ജംഗ്ഷനിലെ ഒരു കടയുടെ മുന്നില്‍വെച്ചാണ് അനീറിന് വെട്ടേറ്റത്. സന്തോഷിന്റെ വീട്ടില്‍നിന്നും പത്തുമിനിറ്റ് ദൂരം മാത്രമേ അനീര്‍ ആക്രമിക്കപ്പെട്ടയിടത്തേക്ക് ഉള്ളൂ. ഒരേ വാഹനത്തിലാണ് രണ്ട് ആക്രമണങ്ങളും നടത്തിയ സംഘം എത്തിയത്.

എന്നാല്‍ ഈ വാഹനത്തിന്റെ നമ്പര്‍ വ്യാജമാണ്. വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണിക്കായി എത്തിയ ടാക്സി കാറാണ് അക്രമികള്‍ ഉപയോഗിച്ചത്. ഈ കാറിന്റെ ഉടമയേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. മേമന സ്വദേശിയായ ഒരു വ്യക്തിയുടെ ആവശ്യപ്രകാരമാണ് കാറുടമ വാഹനം നല്‍കിയത്. കാര്‍ വാങ്ങാനെത്തിയ ആള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പോലീസ് പറയുന്നു. വാഹനം വേണമെന്ന് മാത്രമേ ഇയാള്‍ പറഞ്ഞുള്ളുവെന്നും എന്ത് കാര്യത്തിനാണ് എന്ന് പറഞ്ഞിരുന്നില്ലെന്നുമാണ് കാറുടമയുടെ മൊഴി. നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കണ്ടെത്തല്‍. ഈ അന്വേഷണമാണ് ആലുവക്കാരന്‍ അതുലിലേക്ക് എത്തുന്നത്. ഇയാള്‍ക്ക് 22 വയസ്സുമാത്രമേ ഉള്ളൂവെന്നാണ് സൂചന.

അനീറും സന്തോഷും തമ്മില്‍ ബന്ധമൊന്നും ഇല്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ അനീറും അക്രമിസംഘവും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികള്‍ എന്ന് മനസിലാക്കിയവരില്‍ കാപ്പ ചുമത്തിയവരടക്കം ഉണ്ട് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കാറിന്റെ ഉടമയും, വാഹനം ഇയാളുടെ പക്കല്‍നിന്നും വാങ്ങിക്കൊണ്ടുപോയ വ്യക്തിയുമാണ് പോലീസ് പിടികൂടിയത്. ഇവരില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയത്.

എറണാകുളം നോര്‍ത്ത് മേല്‍പ്പാലത്തിനു താഴെ ഹോട്ടല്‍ ജീവനക്കാരന്‍ കൊല്ലം സ്വദേശി പ്രവീണിനെ ആക്രമിച്ച് 58,000 രൂപയുടെ ഫോണ്‍ കവര്‍ന്ന കേസിലെ പ്രതിയായിരുന്നു അതുല്‍. മൊബൈല്‍ തട്ടിയെടുത്തശേഷം ബ്ലേഡ്കൊണ്ട് കഴുത്തിലും കൈയിലും മുറിവേല്‍പ്പിക്കുകയായിരുന്നു അന്ന് അതുല്‍ ചെയ്തത്.