തിരുപ്പതി: ഹനുമാന്റെ ശക്തി സൂപ്പർമാനേക്കാൾ മികച്ചതാണെന്നും അർജുനൻ അയൺമാനേക്കാളും ബാറ്റ്മാനേക്കാളും വലിയ യോദ്ധാവാണെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. തിരുപ്പതിയിൽ നടന്ന ഒരു ശാസ്ത്ര പരിപാടിയിൽ സംസാരിക്കവെയായിരുന്നു നായിഡുവിന്റെ പ്രസ്താവന. ആർ.എസ്‌.എസ് മേധാവി മോഹൻ ഭാഗവത് ഉൾപ്പെടെയുള്ള പ്രമുഖർ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു.

മഹാഭാരതത്തിലെയും രാമായണത്തിലെയും കഥകൾ 'അവതാർ' പരമ്പരയേക്കാൾ മികച്ചതാണെന്നും നായിഡു അഭിപ്രായപ്പെട്ടു. പാശ്ചാത്യ സൂപ്പർഹീറോ വിവരണങ്ങളിൽ മാത്രം ഒതുങ്ങാതെ, ഇന്ത്യയുടെ ഇതിഹാസങ്ങളിലേക്കും സാംസ്കാരിക പൈതൃകത്തിലേക്കും കുട്ടികളെയും യുവാക്കളെയും ആകർഷിക്കാൻ മാതാപിതാക്കളോടും അധ്യാപകരോടും സമൂഹത്തോടും അദ്ദേഹം അഭ്യർത്ഥിച്ചു.

സ്പൈഡർമാൻ, ബാറ്റ്മാൻ, സൂപ്പർമാൻ തുടങ്ങിയ സാങ്കൽപ്പിക കഥാപാത്രങ്ങളെക്കാൾ വലിയ മൂല്യങ്ങളും ശക്തിയും ആദർശങ്ങളുമാണ് ഇന്ത്യയിലെ പുരാണ നായകന്മാർ ഉൾക്കൊള്ളുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീരാമൻ നീതിയുടെ ആത്യന്തിക പ്രതീകമാണെന്നും രാമരാജ്യം ആദർശ ഭരണത്തെ പ്രതിനിധീകരിക്കുന്നുവെന്നും നായിഡു പറഞ്ഞു. ഹിന്ദു ദൈവങ്ങളായ കൃഷ്ണന്റെയും ശിവന്റെയും മഹത്വത്തെക്കുറിച്ചും രാമായണത്തിൽ നിന്നും മഹാഭാരതത്തിൽ നിന്നുമുള്ള പാഠങ്ങളെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കാനും അദ്ദേഹം സദസ്സിനോട് ആഹ്വാനം ചെയ്തു.

തിരുപ്പതിയിലെ ദേശീയ സംസ്കൃത സർവകലാശാലയിൽ വെള്ളിയാഴ്ച നടന്ന ഭാരതീയ വിജ്ഞാന സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തിലായിരുന്നു നായിഡുവിന്റെ പ്രസംഗം. തെലുങ്കിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ സംസാരിച്ചത്. നായിഡുവിന്റെ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പരിഹാസത്തിനും ട്രോളുകൾക്കും കാരണമായി. "ഒടുവിൽ മഹാഭാരതവും രാമായണവും സിനിമാ തിരക്കഥകളാണെന്ന് അദ്ദേഹം സമ്മതിച്ചു," എന്ന് ഒരു ഉപയോക്താവ് കുറിച്ചു. "എന്തൊരു അസംബന്ധം. മോദി അവയെക്കാൾ എല്ലാം ശക്തനും കരുത്തനുമാണ്," എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം.