മണ്ണാര്‍ക്കാട്: ബി.ജെ.പി സ്ഥാനാര്‍ഥിയുടെ വിജയത്തിലെ ആഹ്ലാദ പ്രകടനത്തില്‍ നൃത്തം ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി സിപിഎം സ്ഥാനാര്‍ഥി അഞ്ജു സന്ദീപ്. തന്റെ അടുത്ത സുഹൃത്തായതു കൊണ്ടാണ അവരുടെ വിജയാഹ്ലാദത്തില്‍പോയതെന്നാണ് അവരുടെ വിശദീകരണം. തന്റെ അടുത്ത സുഹൃത്താണ് വിജയിച്ച സ്ഥാനാര്‍ഥി, അതിന്റെ സന്തോഷത്തില്‍ പങ്കുചേരാനാണ് പോയതെന്നും തന്നെ ബി.ജെ.പിക്കാരിയാക്കരുതെന്നും മണ്ണാര്‍ക്കാട് നഗരസഭയില്‍ നമ്പിയംപടി വാര്‍ഡില്‍ മത്സരിച്ച് തോറ്റ സി.പി.എം സ്ഥാനാര്‍ഥി അഞ്ജു സന്ദീപ് പറഞ്ഞു.

'ഞാന്‍ അടിയുറച്ച സഖാവാണ്. എന്റെ പാര്‍ട്ടിയെ ഉപേക്ഷിച്ചോ തള്ളി പറഞ്ഞോ അല്ല ഞാന്‍ അവിടെ പോയത്. എന്റെ സ്വന്തം കൂടപിറപ്പിനെ പോലെയാണ് ബി.ജെ.പി സ്ഥാനാര്‍ഥിയായ നേഹ. അവരുടെ വിജയത്തിന്റെ സന്തോഷത്തില്‍ പങ്കാളികളാവാനാണ് പോയത്. അതിനെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചു. ഞാന്‍ ബി.ജെ.പിയില്‍ പോയെന്ന് പറയുന്നു. ഞാന്‍ സഖാവായാണ് പോയതും സഖാവായാണ് തിരിച്ചുവന്നതും. കഴിഞ്ഞ ഒരുവര്‍ഷമായി കൈകൊട്ടികളിയും തിരുവാതിരക്കളിയും പരിശീലിക്കുകയും അമ്പലങ്ങളില്‍ കളിക്കുകയും ചെയ്യുന്നവരാണ് ഞാനും നേഹയുമെല്ലാം. ആ അടുപ്പത്തിന്റെ പുറത്താണ് അങ്ങനെ ഒരു നൃത്തം ചെയ്യാന്‍ മുതിര്‍ന്നത്. തനിക്ക് വോട്ട് ചെയ്ത 278 പേരെയും ഞാന്‍ ചേര്‍ത്ത് പിടിക്കുന്നു'- അഞ്ജു സന്ദീപ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കാരാകുറുശ്ശി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍നിന്ന് വിജയിച്ച ബി.ജെ.പി സ്ഥാനാര്‍ഥി സ്‌നേഹ രാമകൃഷ്ണന്റെ ആഹ്ലാദ പ്രകടനത്തില്‍ സി.പി.എം സ്ഥാനാര്‍ഥിയായ മത്സരിച്ച അഞ്ജു സന്ദീപിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. റാലിയില്‍ പങ്കെടുക്കുക മാത്രമല്ല പാട്ടിനനുസരിച്ച് അഞ്ജു നൃത്തം വെക്കുന്നതും പുറത്തുവന്ന വിഡിയോയില്‍ കാണാം.

മണ്ണാര്‍ക്കാട് നഗരസഭയില്‍ തുടര്‍ച്ചയായി മൂന്നാം തവണയും മേധാവിത്വം ഉയര്‍ത്തി നഗരസഭ ഭരണം യു.ഡി.എഫ് നിലനിര്‍ത്തിയപ്പോള്‍, വിമത നീക്കങ്ങള്‍ക്കിടയിലും മുന്നേറ്റം നടത്തി സി.പി.എം കരുത്തു കാട്ടി. ജനകീയ മതേതര മുന്നണിയുടെ ലേബലില്‍ രംഗത്തിറങ്ങിയ സി.പി.എം വിമതര്‍ക്ക് കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞതുമില്ല. 30 വാര്‍ഡുകളില്‍ യു.ഡി.എഫ് മുന്നണി 17 സീറ്റിലാണ് വിജയിച്ചത്.

സി.പി.എം 12 സീറ്റില്‍ വിജയിച്ചു. കഴിഞ്ഞ 29 അംഗ ഭരണസമിതിയില്‍ യു.ഡി.എഫ് 15 സീറ്റും സി.പിഎം 11 സീറ്റും ബി.ജെ.പി മൂന്ന് സീറ്റുമാണ് നേടിയത്. യു.ഡി.എഫില്‍ ലീഗ് 11ഉം കോണ്‍ഗ്രസ് മൂന്നും യു.ഡി.എഫ് സ്വതന്ത്ര ഒന്നും നേടി. ഇത്തവണ നഗരസഭയില്‍ ഒരു സീറ്റ് കൂടിയപ്പോള്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസും സി.പി.എമ്മും ഓരോ സീറ്റുകള്‍ അധികം നേടി. ബി.ജെ.പി ക്ക് രണ്ടു സീറ്റ് നഷ്ടപ്പെട്ടു.

ഇടതുമുന്നണിയില്‍നിന്ന് കൂളര്‍മുണ്ട, വടക്കുമണ്ണം, നെല്ലിപ്പുഴ, പാറപ്പുറം, പെരിമ്പടാരി എന്നിവയും ബി.ജെ.പിയില്‍നിന്ന് ആല്‍ത്തറയും യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫില്‍നിന്ന് ഉഭയമാര്‍ഗം, അരകുറുശ്ശി, കാഞ്ഞിരംപാടം എന്നിവ പിടിച്ചെടുത്തത് കൂടാതെ എല്‍.ഡി.എഫ് പുതിയ വാര്‍ഡായ കോടതിപ്പടി നേടുകയും ബി.ജെ.പിയില്‍നിന്ന് അരയങ്കോട് പിടിച്ചെടുക്കുകയും ചെയ്തു.