അങ്കോല: ഉത്തരകന്നഡയിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍. വ്യാഴാഴ്ച രാവിലെ പത്താംദിനത്തിലെ ദൗത്യം പുനരാരംഭിക്കുമ്പോള്‍ ഗംഗാവലി നദിയില്‍ മുങ്ങിയ ട്രെക്കിന്റെ കാബിനുള്ളില്‍ അര്‍ജുനുണ്ടോയെന്ന് കണ്ടെത്തുകയാണ് ആദ്യലക്ഷ്യം. രാവിലെ എട്ടുമണിയോടെ മണ്ണ് നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചേക്കുമെന്നാണ് വിവരം. നാളത്തെ ദൗത്യത്തിനായി കൂടുതല്‍ സന്നാഹങ്ങള്‍ ഷിരൂരിലേക്ക് എത്തിക്കും.

അര്‍ജുന്‍ ഓടിച്ചിരുന്ന ഭാരത് ബെന്‍സിന്റെ ട്രക്ക് ഗംഗാവലി നദിയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ട്രക്കിനുള്ളില്‍ അര്‍ജുന്‍ ഉണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനാണ് പ്രഥമ പരിഗണന. ട്രക്ക് നദിയില്‍ തലകീഴായി മറിഞ്ഞ നിലയിലാണെന്ന് കാര്‍വാര്‍ എസ്.പി. നാരായണ പറഞ്ഞു. കരയില്‍നിന്ന് 20 മീറ്റര്‍ അകലെ നദിയില്‍ 15 മീറ്റര്‍ താഴ്ച്ചയിലാണ് ട്രക്ക് ഉള്ളതെന്നാണ് വിവരം.

പുഴയില്‍ രൂപപ്പെട്ട മണ്‍കൂനയ്ക്കും കരയ്ക്കും ഇടയിലാണ് ട്രക്ക് ഇപ്പോള്‍ ഉള്ളത്. ട്രക്ക് എവിടെയാണെന്ന് കൃത്യമായി പറയാന്‍ ഇനിയും പരിശോധന നടത്തണം. അതിന് ശേഷം മാത്രമേ ട്രക്ക് പുറത്തെടുക്കൂ

ദൗത്യത്തിന് വിഘാതം സൃഷ്ടിക്കുംവിധത്തില്‍ മുകളില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുകയാണ് ആദ്യപടി. മണ്ണ് നീക്കാന്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ വലിയ യന്ത്രം കൂടി വരുന്നതോടെ ഈ ജോലി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞേക്കും. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഏഴുമണിയോടെയും ദൗത്യം ആരംഭിച്ചേക്കുമെന്നാണ് സൂചന.

നാവികസേനയുടെ മുങ്ങല്‍വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘവും വ്യാഴാഴ്ച എത്തും. കലങ്ങിമറിഞ്ഞ, ചെളിനിറഞ്ഞ നദിയുടെ അടിയിലേക്ക് പോവുക എന്നതാണ് നാവികസേനയ്ക്കു മുന്നിലെ വെല്ലുവിളി. മണ്ണുമാന്തി യന്ത്രങ്ങള്‍ മണ്ണ് നീക്കം ചെയ്യുന്നതിന് പിന്നാലെ ഇവര്‍ നദിയിലിറങ്ങും.

ലോറി പുറത്ത് എടുക്കുന്നതിനല്ല, അര്‍ജുനെ കണ്ടെത്തുന്നതിനാണു പ്രഥമ പരിഗണനയെന്നും സൈന്യം പറഞ്ഞു. ഡൈവര്‍മാരെ ഇറക്കി ക്യാബിനില്‍ അര്‍ജുന്‍ ഉണ്ടോ എന്ന് കണ്ടെത്തുന്നതിനു ശ്രമം നടത്തും. പിന്നീടാകും ട്രക്ക് പുറത്തെടുക്കുക.

മുങ്ങല്‍ വിദഗ്ധര്‍ പുഴയില്‍ ഇറങ്ങി പരിശോധന നടത്താനാണു തീരുമാനിച്ചിരിക്കുന്നത്. ലോറി പുറത്തെടുക്കാനുള്ള വഴി കൊളുത്തിട്ട് ഉയര്‍ത്തലാണ്. അതിനും സ്‌കൂബാ ഡൈവേഴ്‌സ് താഴേക്ക് ഇറങ്ങി ട്രക്കിന്‍മേല്‍ കൊളുത്ത് ഇട്ട് ഉറപ്പിച്ചു തിരികെ കയറണം. അതിനുശേഷം ഭാര ഉപകരണങ്ങള്‍ ഉപയോഗിച്ച് ട്രക്ക് ഉയര്‍ത്തണം. അതിനുള്ള അടിസ്ഥാനം എത്രയും പെട്ടെന്ന് ഒരുക്കുമെന്നും നടപടി പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു.

ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്താകും അന്തിമ പദ്ധതി തയാറാക്കുക. മേഖലയിലേക്കു ഡ്രോണുകള്‍ അടക്കം കൂടുതല്‍ സന്നാഹങ്ങള്‍ വ്യാഴാഴ്ച രാവിലെയോടെ എത്തിക്കും. അര്‍ജുന്റെ ലോറി തലകീഴായി മറിഞ്ഞ നിലയിലാണെന്ന് ഉത്തര കന്നഡ എസ്പി നാരായണ മാധ്യമങ്ങളോടു പറഞ്ഞു.

ചെളിയില്‍ പുതഞ്ഞിരിക്കുന്ന വസ്തുക്കള്‍ എവിടെ, അവയുടെ സ്ഥാനം എവിടെ എന്ന് വ്യക്തമാക്കി തരുന്ന കരസേനയുടെ ഡ്രോണ്‍ ബേസ്ഡ് ഇന്റലിജന്‍സ് സംവിധാനം വ്യാഴാഴ്ച ഉച്ചയോടെ എത്തിച്ചേരും. ഒരു മണിയോടെ ഇത് പ്രവര്‍ത്തനസജ്ജമാകും. കനത്തമഴയും നദിയിലെ ഒഴുക്കും ദൗത്യത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതേസമയം സ്ഥലത്തേക്ക് സൈന്യമൊഴികെ മറ്റാര്‍ക്കും വ്യാഴാഴ്ച പ്രവേശനമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.