മലപ്പുറം: അഡ്വ ജയശങ്കറിനെതിരെ നടത്തിയത് കൊലവിളി. ക്രൈംബ്രാഞ്ചിലെ രഹസ്യരേഖ പുറത്ത് വിട്ട് വെല്ലുവിളിച്ചത് പോലീസിനെ. ഫോണ്‍ ചോര്‍ത്തിയെന്ന് സമ്മതിച്ച് പരിഹസിച്ചത് ഭരണ ഘടനയെ. എന്നിട്ടും നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ നടപടികളില്ല. ഫോണ്‍ ചോര്‍ത്തല്‍ സമ്മതത്തില്‍ പോലീസിനും ചില പരാതികള്‍ കിട്ടി. എന്നാല്‍ അന്‍വര്‍ പരസ്യമായി സമ്മതിച്ച ഫോണ്‍ ചോര്‍ത്തലില്‍ പോലീസിന് നടപടി എടുക്കാന്‍ ഭയം. ഇതിനൊപ്പം എഡിജിപി അജിത് കുമാറിന്റെ മൊഴി പോലീസ് മേധാവി എടുത്ത ശേഷമുള്ള അന്‍വറിന്റെ കൂടിക്കാഴ്ചയിലും ദൂരൂഹത. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കിയവര്‍ അജിത് കുമാറിന്റെ മൊഴിയും കണ്ടെത്തി അന്‍വറിനെ അറിയിച്ചെന്നാണ് ആക്ഷേപം. ഏതായാലും അന്‍വറിന്റെ രഹസ്യ രേഖ പുറത്തു വിടല്‍ പോലീസിന് ഞെട്ടലായി.

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കല്‍ കേസില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി റിപ്പോര്‍ട്ടാണ് അന്‍വര്‍ ഫേസ്ബുക്കിലിട്ടത്. ക്രൈംബ്രാഞ്ച് മേധാവിക്ക് നല്‍കിയ രഹസ്യരേഖ ചോര്‍ന്നതിനെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മൗനമാണ്. അതേസമയം, ക്രൈംബ്രാഞ്ചിന്റെ നടപടി ശുപാര്‍ശ ചില ഉദ്യോഗസ്ഥരെ മാത്രം ലക്ഷ്യവച്ച് ആണെന്നുള്ള ആരോപണവുമുണ്ട്. ഫോണ്‍ ചോര്‍ത്തുന്നതായി അന്‍വര്‍ തന്നെയാണ് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. പൊലീസ് ഇതില്‍ അനങ്ങിയിട്ടില്ല. അതിന് പിന്നാലെയാണ് പൊലീസ് ആസ്ഥാത്തെ രഹസ്യ രേഖയും പുറത്തുവിട്ടു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കല്‍ കേസ് ആര്‍എസ്എസ് അനുഭാവികളായ പൊലീസ് അട്ടിമറിച്ചുവെന്നാണ് രേഖ പുറത്തുവിട്ട് അന്‍വര്‍ ആരോപിച്ചത്.

കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഷാജി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കയച്ച റിപ്പോര്‍ട്ടാണ് ചോര്‍ന്നത്. പൊലീസുകാര്‍ ഉപയോഗിക്കുന്ന അയാപ്‌സ് സോഫ്റ്റുവര്‍ വഴി തിരുവനന്തപുരം പേട്ടയിലുള്ള ക്രൈംബ്രാഞ്ച് യൂണിറ്റില്‍ നിന്നും ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് കൈമാറിയ രഹസ്യ രേഖയാണ് ചോര്‍ന്നത്. വാര്‍ത്താ സമ്മേളനത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട ശേഷം അന്‍വര്‍ സ്വന്തം ഫേസ്ബുക്ക് പേജിലും ഈ രേഖ ഇട്ടു. പൊലീസിലെ രഹസ്യ രേഖ എങ്ങനെ ചോര്‍ന്നുവെന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ച് ഒരുന്വേഷണവും നടത്തുന്നില്ല. ഈ റിപ്പോര്‍ട്ടില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് അന്‍വര്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.

അന്വേഷണ റിപ്പോര്‍ട്ട് പേട്ടയിലെ ക്രൈംബ്രാഞ്ച് ഓഫീസിലും, പകര്‍പ്പുകള്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തും, ആഭ്യന്തരവകുപ്പിലും, ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിലുമാണുള്ളത്. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കല്‍ കേസ് പ്രത്യേക സംഘവും ക്രൈംബ്രാഞ്ചും വര്‍ഷങ്ങളോളം അന്വേഷിച്ചു. പക്ഷെ ചിലരെ മാത്രം ലക്ഷ്യവച്ചുള്ള റിപ്പോര്‍ട്ടില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി തന്നെ സംശയം പ്രകടിപ്പിച്ച് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. അതിനിടെ അന്‍വറിനെതിരെ നിലവില്‍ നടപടി എടുക്കാന്‍ പോലീസിനും ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ അനുമതിയില്ല. അന്‍വര്‍ എന്തും വിളിച്ചു പറയുമെന്ന ഭയം അവര്‍ക്കുണ്ട്. ആശ്രമം കത്തിച്ച കേസും മാമി തിരോധാന കേസും ഉയര്‍ത്തിയുള്ള അന്‍വറിന്റെ നീക്കം സര്‍ക്കാരിനേയും ഞെട്ടിച്ചിട്ടുണ്ട്.

പോലീസിലും അന്‍വറിന് അനുയായികള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ തിരിച്ചറിയുന്നു. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരുടെ കൈയ്യില്‍ മാത്രമുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ എങ്ങനെ നിലമ്പൂരിലെ എംഎല്‍എയ്ക്ക് കിട്ടുന്നുവെന്നതും സര്‍ക്കാരിനെ ചിന്തിപ്പിക്കുന്നുണ്ട്. നേരത്തെ ഒരു പോലീസുകാരന്റേതെന്ന തരത്തില്‍ ഒരു ഓഡിയോ അന്‍വര്‍ പുറത്തു വിട്ടിരുന്നു. അതില്‍ അന്വേഷണം നടന്നിരുന്നുവെങ്കില്‍ ചോര്‍ത്തലില്‍ വ്യക്തത വരുമായിരുന്നുവെന്നും പോലീസിനുള്ളില്‍ ആക്ഷേപമുണ്ട്.

ആശ്രമം കത്തിച്ച ശേഷം ഒരു റീത്തില്‍ കുറിപ്പെഴുതിയ പ്രതി പ്രകാശ് വച്ചിരുന്നു. കേസില്‍ പ്രധാന തെളിവാകേണ്ട പ്രകാശിന്റെ കൈയക്ഷരവും റീത്തുമെല്ലാം ഇപ്പോള്‍ കാണാനില്ല. സ്ഥലത്തെത്ത് നിന്നും പൊലീസെടുത്ത് റീത്ത് റിപ്പ് പൂജപ്പുര സ്റ്റേഷനിലെ പൊലീസുകാരന്‍ കോടതിയില്‍ നിന്നും വാങ്ങിയതായി രേഖയുണ്ട്, സ്റ്റേഷനില്‍ എത്തിച്ചതിന് രേഖയില്ല. ഈ പൊലീസുകാരനെതിരെ റിപ്പോര്‍ട്ടില്‍ നടപടിയില്ല. സൈബര്‍ പൊലീസാണ് നിരവധി പേരുടെ ഫോണ്‍ വിശദാംശങ്ങളെടുത്തത്. സിസിടിവി ദൃശ്യങ്ങള്‍ ഷാഡോ പൊലീസാണ് ശേഖരിച്ച് പ്രത്യേക സംഘത്തിന് കൈമാറിയത്. ഇതില്‍ പലതും കാണാനില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. നിരവധി കൈമാറിയ രേഖകള്‍ കാണാതായിട്ടും നടപടി മുന്‍ കന്‍ോമെന്റ് അസി.കമ്മീഷണര്‍ ദിനില്‍ രാജിനും ഷാഡോ പൊലീസിനെതിരെ മാത്രമൊതുക്കിയെന്നും ആക്ഷേപമുണ്ട്.

അന്വേഷണം നടത്തിയ മുന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും ഇപ്പോള്‍ ബിജെപി പ്രവര്‍ത്തകനുമായ രാജേഷ് അന്വേഷണം വഴിതിരിച്ചുവെന്നാണ് അന്‍വറിന്റെ ആരോപണം. എന്നാല്‍ രാജേഷിനെതിരെ ഒരു നടപടിയും ഈ റിപ്പോര്‍ട്ടില്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്.