കൊച്ചി: കേരള തീരത്ത് അറബിക്കടലില്‍ വീണ്ടും ചരക്കുകപ്പലില്‍ തീപ്പിടിത്തം. കോസ്റ്റ് ഗാര്‍ഡിന്റെ വേഗത്തിലുള്ള ഇടപെടലില്‍ തീ നിയന്ത്രണവിധേയമാക്കി. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. മലേഷ്യയിലെ പോര്‍ട്ട് ക്ലാങ്ങില്‍ നിന്ന് മുംബൈയിലെ നവ ഷേവ തുറമുഖത്തേക്ക് സഞ്ചരിക്കവെ അറബിക്കടലില്‍ കൊച്ചി തീരത്ത് നിന്നും 50 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് തീപിടിത്തം. സിംഗപ്പൂര്‍ പതാകയുള്ള എംവി ഇന്ററേഷ്യ ടെനാസിറ്റി (IMO 10181445) എന്ന ചരക്കുകപ്പലിലെ കണ്ടെയ്‌നറുകളില്‍ ഒന്നിലാണ് തീപ്പിപ്പിടിത്തം ഉണ്ടായത്.

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിലൂടെ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. ഇന്നലെ രാവിലെ 8:40നാണ് കപ്പലിലെ ഡെക്കില്‍ സൂക്ഷിച്ചിരുന്ന ഒരു കണ്ടെയ്‌നറില്‍ തീപിടിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തീപിടിത്തം ഉണ്ടായ വിവരം അറിഞ്ഞ ഉടന്‍ കോസ്റ്റ്ഗാര്‍ഡിന്റെ ഓഫ്‌ഷോര്‍ കപ്പലായ സാചേതിനെ രക്ഷാദൗത്യത്തിനായി നിയോഗിച്ചു. കോസ്റ്റ്ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനവും നിരീക്ഷണത്തിനായി നിയോഗിച്ചു. എന്നാല്‍ കപ്പലിലെ തീ നിയന്ത്രണവിധേയമായെന്ന് മാസ്റ്റര്‍ പിന്നീട് കോസ്റ്റ്ഗാര്‍ഡിനെ അറിയിക്കുകയായിരുന്നു. കൂടുതല്‍ സഹായം ആവശ്യമില്ലെന്നും വ്യക്തമാക്കി. കപ്പല്‍ ഇപ്പോള്‍ മുംബൈ തീരത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും കപ്പലിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കി.

മലേഷ്യയിലെ പോര്‍ട്ട് ക്ലാങ്ങില്‍ നിന്ന് പുറപ്പെട്ട കപ്പലില്‍ 1387 കണ്ടെയ്‌നറുകളും 25 ഫിലിപ്പീന്‍സ് സ്വദേശികളായ ജീവനക്കാരും ഉണ്ടായിരുന്നു. എല്‍ഇഡി/ലിഥിയം ബാറ്ററികളാണ് കപ്പലില്‍ ഉള്ളത് എന്നാണ് വിവരം. വിവരം ലഭിച്ചയുടനെ കോസ്റ്റ് ഗാര്‍ഡിന്റെ ഓഫ്ഷോര്‍ പട്രോള്‍ വെസ്സലായ ICGS സാചേത് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആകാശനിരീക്ഷണത്തിനായി കോസ്റ്റ് ഗാര്‍ഡിന്റെ ഡോര്‍ണിയര്‍ വിമാനവും സ്ഥലത്ത് വിന്യസിച്ചിരുന്നു. ജൂണ്‍ എട്ടിന് പോര്‍ട്ട് ക്ലാങ്ങില്‍ നിന്ന് പുറപ്പെട്ട് നാളെ മുംബൈയില്‍ എത്തേണ്ടതാണ് കപ്പല്‍.

20 ദിവസത്തിനുള്ളില്‍ മൂന്നാമത്തെ കപ്പലിനാണ് കേരള തീരത്ത് വച്ച് തീ പിടിക്കുന്നത്. മേയ് 25ന് ആലപ്പുഴ തോട്ടപ്പിള്ളി സ്പില്‍വേയില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെ മുങ്ങിയ എംഎസ്‌സി എല്‍സ 3 കപ്പലിലെ ഇന്ധനമടക്കം നീക്കം ചെയ്യാനുള്ള ജോലികള്‍ നടന്നുവരികയാണ്. അതിനിടെയാണ്, ഇക്കഴിഞ്ഞ തിങ്കളാഴ്ച, ജൂണ്‍ ഒമ്പതിന് കണ്ണൂര്‍ അഴീക്കല്‍ തീരത്തു നിന്ന് 44 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് വാന്‍ഹായ് 503 എന്ന കപ്പലിന് തീ പിടിക്കുന്നത്. കപ്പലിലെ തീ ഇതുവരെ പൂര്‍ണമായി അണച്ചു കഴിഞ്ഞിട്ടില്ലെങ്കിലും നിയന്ത്രണവിധേയമാണ്. കപ്പല്‍ പുറംകടലിലേക്ക് വലിച്ചു കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.