തിരുവനന്തപുരം തിരുവനന്തപുരത്ത് ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന സമരം പൊളിക്കാന്‍ ആലപ്പുഴ ജില്ലയിലെ സിപിഎം, സിഐടിയു നേതൃത്വത്തിന്റെ ഇടപെടല്‍ ഓഡിയോ പുറത്തു വരുമ്പോള്‍ തെളിയുന്നത് ഗൂഡാലോചന. ആശാ പ്രവര്‍ത്തകരുടെ സിഐടിയു യൂണിയന്‍ ജില്ലാ സെക്രട്ടറിയുടെ ശബ്ദസന്ദേശം പരസ്യമായപ്പോഴാണ് ഈ ഇടപെടലും പുറത്തുവന്നത്. ഇതോടെ സമരം പൊളിക്കാന്‍ എന്തു തന്ത്രവും പയറ്റാന്‍ നീക്കം നടക്കുന്നുവെന്നും വ്യക്തമായി. ആശാവര്‍ക്കര്‍മാരുടെ സമരത്തിനൊപ്പം അംഗന്‍വാടി സമരം കൂടി വന്നത് സര്‍ക്കാരിനെ വെട്ടിലാക്കുന്നുണ്ട്. അതിനിടെ സമരം ചെയ്യുന്ന അംഗന്‍വാടി ജീവനക്കാര്‍ക്കെതിരായ സര്‍ക്കാരിന്റെ കടുത്ത നടപടികളില്‍ ഇടതുപക്ഷത്തും പ്രതിഷേധം ശക്തമാണ്. ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്നവരോട് കൂടുതല്‍ മൃദു സമീപനം കാട്ടണമെന്നതാണ് സി.പി.ഐ. നിലപാട്. എന്നാല്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന തരത്തിലേക്ക് നീളുന്ന സമരങ്ങളോട് മുഖം തിരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം.

അതിനിടെയാണ് ആശാ സമരത്തിനെതിരായ സിപിഎം നിലപാട് വ്യക്താക്കുന്ന ഓഡിയോ പുറത്തു വരുന്നത്. തിങ്കളാഴ്ച ദിവസം നടന്ന സെക്രട്ടേറിയറ്റ് ഉപരോധത്തിനു സംഘടനയിലെ ആരും ആലപ്പുഴയില്‍ നിന്നു പോകില്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമമാണ് ഈ സന്ദേശത്തില്‍ ഉടനീളം ഉള്ളത്. പോകുന്നവര്‍ക്ക് ഓണറേറിയം നല്‍കില്ലെന്ന താക്കീതുമുണ്ട്. ഇക്കാര്യം ജില്ലാ പ്രോഗ്രാം മാനേജര്‍ (ഡിപിഎം) അറിയിച്ചിട്ടുണ്ടെന്നാണു സെക്രട്ടറി പറയുന്നത്. സമരത്തിനു പോകുന്നവരുടെ പ്രശ്‌നങ്ങളില്‍ ഇനി ഇടപെടില്ലെന്ന മുന്നറിയിപ്പുമുണ്ട്. പാര്‍ട്ടിയുടെയും സിഐടിയുവിന്റെയും ജില്ലാ കമ്മിറ്റികള്‍ താഴോട്ടു ശക്തമായി ഇടപെട്ടിട്ടുണ്ടെന്നു സന്ദേശത്തില്‍ പറയുന്നു. ഇതിനൊപ്പം ആശാ പ്രവര്‍ത്തകരുടെ യൂണിയനും ഇടപെട്ടാല്‍ സമരത്തിന് ആരും പോകില്ല. താഴെത്തട്ടിലേക്കു നന്നായി ഇടപെടണം. എല്ലാ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിമാരെയും വിളിച്ച് സമരത്തിന് ആരും പോകരുതെന്ന് ഏരിയ സെക്രട്ടറിമാര്‍ പറയണം. സമരത്തിനു പോകുന്നവരുടെ വിവരം പഞ്ചായത്ത്, ഏരിയ സെക്രട്ടറിമാര്‍ ശേഖരിച്ച് അറിയിക്കണമെന്ന നിര്‍ദേശവും സന്ദേശത്തിലുണ്ട്. സമരത്തിന് പോയാല്‍ ഓണറേറിയം തരില്ലെന്ന് പറയാന്‍ സിഐടിയു ജില്ലാ സെക്രട്ടറിയ്ക്ക് അധികാരമുണ്ടോ എന്ന ചോദ്യമാണ് ഇവിടെ സജീവമാകുന്നത്.

അതിനിടെ ആശാ വര്‍ക്കര്‍മാരുമായി ചര്‍ച്ച വേണമെന്ന ആവശ്യം സി.പി.എമ്മില്‍ സജീവമാകുന്നുണ്ട്. എസ്.യു.സി.ഐയെ ഒഴിവാക്കി സി.ഐ.ടി.യുവും ഐ.എന്‍.ടി.സിയും അടക്കമുള്ള സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയേക്കുമെന്നാണ് സൂചന. ആശാ സമരം ശക്തമാകുന്നതിനിടെയാണ് അംഗന്‍വാടിക്കാരും സമരത്തിന് എത്തിയത്. സമരം ചെയ്യുന്ന അംഗന്‍വാടി ജീവനക്കാര്‍ക്ക് ഓണറേറിയം നല്‍കേണ്ടെന്ന് ചൂണ്ടിക്കാട്ടി വനിതാ ശിശുവികസന ഡയറക്ടര്‍ ഉത്തരവിറക്കിയിരുന്നു. അനിശ്ചിതകാല സമരം തുടര്‍ന്നാല്‍ മറ്റു നടപടികളും സ്വീകരിക്കും. ഒരു വിഭാഗം അംഗന്‍വാടി ജീവനക്കാര്‍ 17 മുതല്‍ അനിശ്ചിതകാല രാപ്പകല്‍ സമരം നടത്തിവരികയാണ്. 6 മാസം മുതല്‍ 6 വയസു വരെയുള്ള കുട്ടികള്‍ക്കുള്ള പോഷകാഹാരത്തിന്റെ വിതരണം തടസപ്പെടാതിരിക്കാന്‍ അംഗന്‍വാടികള്‍ അടച്ചിടരുതെന്ന നിര്‍ദേശം നല്‍കണമെന്നു ജില്ലാ വനിതാ ശിശുവികസന ഓഫിസര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിക്കുന്നത് ഭരണഘടനയുടെ 45ാം വകുപ്പിന്റെ ലംഘനമാണെന്ന് ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു. പ്രീസ്‌കൂള്‍ പഠനം നിലയ്ക്കുന്ന രീതിയില്‍ സമരം ചെയ്താല്‍ ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ദീര്‍ഘകാലയളവില്‍ സമരംചെയ്യുകയാണെങ്കില്‍ ശിശു വികസന പദ്ധതി ഓഫിസര്‍മാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.വേതനവര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അംഗന്‍വാടി വര്‍ക്കര്‍മാരും ഹെല്‍പര്‍മാരും സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല രാപകല്‍ സമരം ആരംഭിച്ചത്. ഇന്ത്യന്‍ നാഷനല്‍ അംഗന്‍വാടി എംപ്ളോയീസ് ഫെഡറേഷന്റെ (ഐ.എന്‍.ടി.യു.സി) നേതൃത്വത്തില്‍ നടത്തുന്ന സമരത്തെത്തുടര്‍ന്ന് അംഗന്‍വാടികളുടെ പ്രവര്‍ത്തനം പലയിടത്തും തടസപ്പെട്ടിരുന്നു.

അങ്കണവാടി ജീവനക്കാരുടെ മിനിമം വേതനം 21,000 രൂപയാക്കുക, വേതനം ഒറ്റത്തവണയായി നല്‍കുക, ഉത്സവ ബത്ത 5,000 രൂപയാക്കുക, ഇ.എസ്.ഐ. ആനുകൂല്യം നടപ്പാക്കുക, റിട്ടയര്‍മെന്റ് ആനുകൂല്യം 5 ലക്ഷം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാപകല്‍ സമരം. ആശാവര്‍ക്കര്‍മാരുടേതിന് സമാനമായി ഈ പ്രതിഷേധത്തിനും വലിയ പിന്തുണ കിട്ടുന്നുണ്ട്.