മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിലെ സിനഗോഗിന് നേരെ നടന്ന ആക്രമണം ഒരു ഇസ്ലാമിക തീവ്രവാദ സംഘടനയെ ഉപയോഗിച്ച് ഇസ്രയേല്‍ ആസൂത്രണം ചെയ്തതാണെന്ന ഒരു ബാരിസ്റ്ററുടെ പ്രസ്താവന വിവാദമാവുകയാണ്. മാത്രമല്ല, ഇസ്രയേല്‍ ചാള്‍സ് രാജാവിനെയും കൊല്ലാന്‍ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും അയാള്‍ പറയുന്നു. ലിങ്ക്ഡ്ഇന്‍ പ്രൊഫൈലില്‍, ബാരിസ്റ്റര്‍ ആണെന്നും എഴുത്തുകാരനും തത്ത്വചിന്തകനുമാണെന്നും അവകാശപ്പെടുന്ന ഷാം ഉദ്ദിന്‍ ആണ് ഈ ഗൂഢാലോചന സിദ്ധാന്തം ഉയര്‍ത്തിക്കൊണ്ടു വന്നത്. സിനഗോഗിലെ ആക്രമണം നടന്ന് 24 മണിക്കൂര്‍ മാത്രം കഴിഞ്ഞപ്പോഴായിരുന്നു ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ കൂടി ഗൂഢാലോചന സിദ്ധാന്തം ഉയര്‍ത്തിയത്.

ടിക്ടോക്കില്‍ 24,000 ഫോളോവേഴ്സും ഫേസ്ബുക്കില്‍ 30,000 ഫോളോവ്വേഴ്സും ഉള്ള അക്കൗണ്ടുകളിലൂടെ ബ്രേക്കിംഗ് ന്യൂസ് ആയാണ് ഇയാള്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. യു കെയിലും അമേരിക്കയിലും ഇസ്രയെല്‍ സര്‍ക്കാരിന് സ്ലീപ്പര്‍ സെല്ലുകള്‍ ഉണ്ടെന്നും അവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഈ സെല്ലുകളെ സജീവമാക്കുമെന്നും വീഡിയോയില്‍ പറയുന്നു. 2024 സെപ്റ്റംബറില്‍ ഹിസ്‌ബൊള്ള തീവ്രവാദികളെ ഉന്നംവെച്ച് ഇസ്രയേല്‍ നടത്തിയ പേജര്‍ ബോംബ് ആക്രമണങ്ങളാണ് ഇതിന് ഉദാഹരണമായി ഇയാള്‍ എടുത്തു കാട്ടുന്നത്.

അതിനു പുറമെ, ബ്രിട്ടനില്‍ ഒരു വംശീയ വിദ്വേഷവും വംശീയ കലാപവും സൃഷ്ടിക്കുന്നതിനായി ഇസ്രയേല്‍ ചാള്‍സ് രാജാവിനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും ഇയാള്‍ അവകാശപ്പെടുന്നു. കൊലചെയ്യപ്പെടേണ്ടവരുടെ പട്ടികയില്‍ രാജാവിന്റെ പേരും ഇടംപിടിച്ചിട്ടുണ്ടെന്ന് ഇയാള്‍ അവകാശപ്പെടുന്നു. വലതുപക്ഷ രാഷ്ട്രീയത്തിന് ശക്തിപകരനായി, തെരഞ്ഞെടുപ്പിന് മുന്‍പായിരിക്കും രാജാവിനെ കൊല്ലുക എന്നും ഇയാള്‍ പറയുന്നുണ്ട്. നേരത്തെ ഒക്ടോബര്‍ 7 ലെ ഹമാസ് തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ടും ഇയാള്‍ ഒരു ഗൂഢാലോചന സിദ്ധാന്തം ഇറക്കിയിരുന്നു. പാലസ്തീനികളെ ഗാസയില്‍ നിന്നും ഒഴിപ്പിക്കുന്നതിനുള്ള കാരണം തീര്‍ക്കുന്നതിനായി ഇസ്രയേലി സര്‍ക്കാര്‍ തീവ്രവാദികള്‍ ആക്രമണത്തിന് അനുവദിക്കുകയായിരുന്നു എന്നാണ് ഇയാള്‍ പറഞ്ഞത്.

ഇസ്രയേലിന്റെ വീഴ്ചയും കാത്ത് അക്രമിയുടെ പിതാവ്

മാഞ്ചസ്റ്ററില്‍ സിനഗോഗിന് പുറത്ത് ആക്രമണം നടത്തിയ ഭീകരന്റെ പിതാവ് പറയുന്നത് ഇസ്രയേലിന്റെ പതനം കണ്ട് അറബിക് കാപ്പിയും നുണഞ്ഞ് ഇരിക്കും എന്നാണ്. ഒരു കൂട്ടം സമൂഹമാധ്യമ പോസ്റ്റുകളിലൂടെയാണ് ഇയാള്‍ ഇത് പറഞ്ഞത്. കൂട്ടത്തില്‍ ഹമാസ് ഭീകരരെ വാഴ്ത്താനും ഇയാള്‍ മടിച്ചില്ല. രണ്ട് യഹൂദ വംശജരുടെ മരണത്തിനിടയാക്കിയ അക്രമം നടത്തിയ ജിഹാദ് അല്‍ ഷമീ എന്ന ഭീകരന്റെ പിതാവ് ഫരാജ് അല്‍ ഷമിയാണ് ഇത് പറയുന്നത്.

സിറിയന്‍ വംശജനായ ഇയാള്‍, സിറിയന്‍ ആഭ്യന്തര കലാപം മുതല്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ എത്തി നിരന്തരം ഇസ്രയേലിനെ വിമര്‍ശിക്കുന്ന വ്യക്തിയാണ്. നിരവധി യുദ്ധമുഖങ്ങളില്‍ ജോലി ചെയ്തിട്ടുള്ള, സര്‍ജന്‍ കൂടിയായ ഇയാള്‍ 25 വര്‍ഷം മുന്‍പാണ് യു കെയിലേക്ക് കുടിയേറിയത്. പിന്നീട് ഭാര്യയുമായി വേര്‍പിരിഞ്ഞ ഇയാള്‍ മാഞ്ചസ്റ്റര്‍, പ്രെസ്റ്റ്വിച്ചിലെ കുടുംബ വീട്ടില്‍ നിന്നും മാറി ഒരു പതിറ്റാണ്ട് മുന്‍പ് ഫ്രാന്‍സില്‍ താമസമാക്കിയിരിക്കുകയാണ്.

മകന്റെ ആക്രമണത്തെ കുറിച്ച് അറിഞ്ഞ ഉടന്‍ തന്നെ അയാള്‍ മകനുമായി ബന്ധമൊന്നുമില്ല എന്നര്‍ത്ഥം വരുന്ന ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ഇട്ടിരുന്നു. പിന്നീടാണ്, ഒക്ടോബര്‍ 7 ന് ആക്രമണം നടത്തിയ തീവ്രവാദികളെ ഇയാള്‍ അഭിനന്ദിച്ചിരുന്നു എന്ന വാര്‍ത്ത പുറത്തു വന്നത്. എട്ടു വര്‍ഷത്തിലധികം ഇസ്രയേല്‍ എന്ന രാജ്യം നിലനില്‍ക്കില്ലെന്നും, അതിന്റെ പതനം കണ്ട്, തങ്ങള്‍ അറബിക് ചായ ഊതിയൂതി കുടിക്കും എന്നുമായിരുന്നു അയാള്‍ ഈ ആക്രമണം നടക്കുന്നതിന് ആറ് മാസം മുന്‍പ് എഴുതിയത്.