കൊച്ചി: ഭൂട്ടാനില്‍നിന്ന് അനധികൃതമായി കേരളത്തിലെത്തിച്ച വാഹനങ്ങള്‍ തേടി കൂടുതല്‍ അന്വേഷണവുമായി കേന്ദ്ര ഏജന്‍സികള്‍. കസ്റ്റംസിനു പുറമെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), ഡയക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ), കേന്ദ്ര ജിഎസ്ടി എന്നീ ഏജന്‍സികളും അന്വേഷണം നടത്തും. ഇഡിയും എന്‍ഐഎയും പ്രാഥമിക വിവരശേഖരണം തുടങ്ങി. അന്വേഷണം ആരംഭിക്കുന്ന കാര്യം ഇഡി ഹൈക്കോടതിയെ അറിയിച്ചു. കസ്റ്റംസ് ഇന്നലെ നടത്തിയ പരിശോധനയില്‍ ഇടുക്കി, എറണാകുളം ജില്ലകളില്‍നിന്നായി രണ്ടു വാഹനങ്ങള്‍ക്കൂടി പിടിച്ചെടുത്തു.

നടന്മാരായ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരടക്കം ഭൂട്ടാന്‍ വാഹനം കൈവശം വച്ചവരെ കസ്റ്റംസ് ചോദ്യം ചെയ്യും. ഇതിന്റെ ഭാഗമായി പിടിച്ചെടുത്ത 36 വാഹനങ്ങളുടെ ഉടമകള്‍ക്കു നോട്ടീസ് നല്‍കി. വാഹനത്തിന്റെ രജിസ്ട്രേഷന്‍ അടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നാണു നിര്‍ദേശം. നാലു വാഹനങ്ങള്‍ ദുല്‍ഖര്‍ സല്‍മാന്‍ ഉപയോഗിക്കുന്നുണ്ടെന്നാണു കണ്ടെത്തല്‍. രണ്ടു വാഹനങ്ങള്‍കൂടി ഹാജരാക്കാന്‍ ദുല്‍ഖറിന് കസ്റ്റംസ് നോട്ടീസ് നല്‍കും. ദുല്‍ഖറിന്റെ വീട്ടില്‍നിന്ന് ഡിഫന്‍ഡറും ലാന്‍ഡ് ക്രൂയിസറുമാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇതില്‍ തൃശൂര്‍ രജിസ്ട്രേഷനിലുള്ള ലാന്‍ഡ് ക്രൂയിസര്‍ ദുല്‍ഖറിന്റെ പേരിലല്ല. നടന്‍ അമിത് ചക്കാലയ്ക്കലിനെ ഇന്നലെ മൊഴി രേഖപ്പെടുത്തിയശേഷം കസ്റ്റംസ് വിട്ടയച്ചു.

ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ചു. സംഭവത്തിലെ കള്ളപ്പണ ഇടപാടാണു പ്രധാനമായും ഇഡി പരിശോധിക്കുക. വിശദമായ വിവരശേഖരണങ്ങള്‍ ക്കുശേഷം തുടര്‍നടപടികളിലേക്കു കടക്കാനാണ് ഇഡി നീക്കം. തീവ്രവാദസംഘങ്ങളുടെ സഹായം വാഹനക്കടത്ത് സംഘത്തിനു ലഭിച്ചിട്ടുണ്ടെന്ന സൂചനയാണ് എന്‍ഐഎ പരിശോധിക്കുക. ചെറിയ തുകയ്ക്കു വാങ്ങുന്ന വാഹനങ്ങള്‍ വലിയ വിലയ്ക്കാണ് ഇടനിലക്കാര്‍ മറിച്ചുവിറ്റിരുന്നത്. ഈ ഇടപാടുകളിലെ സാമ്പത്തിക തിരിമറിയാകും ഡിആര്‍ഐ അന്വേഷിക്കുക. അനധികൃതമായി കടത്തിക്കൊണ്ടുവന്നിട്ടുള്ള വാഹനങ്ങളുടെ വില്പനയില്‍ വ്യാപക ജിഎസ്ടി വെട്ടിപ്പ് കസ്റ്റംസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ വിവരങ്ങള്‍ ജിഎസ്ടി വിഭാഗം പരിശോധിക്കും.

കസ്റ്റംസ് പിടിച്ചെടുത്ത ആഡംബര കാറുകള്‍ ഉടമകള്‍തന്നെ സൂക്ഷിക്കണം. വില കൂടിയ കാറുകള്‍ ഉടമകള്‍ക്കുതന്നെ വിട്ടുകൊടുക്കാനാണ് കസ്റ്റംസിന്റെ തീരുമാനം. വാഹനങ്ങള്‍ സേഫ് കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ നോട്ടീസ് നല്‍കും. നിയമ നടപടികള്‍ അവസാനിക്കുംവരെ ഉപയോഗിക്കാന്‍ അനുവദിക്കില്ല. നിയമവിരുദ്ധമായല്ല വാഹനങ്ങള്‍ എത്തിച്ചതെന്നു തെളിയിക്കേണ്ടത് ഉടമകളുടെ ബാധ്യതയാണ്. കുറ്റം തെളിഞ്ഞാല്‍ വാഹനങ്ങള്‍ കണ്ടുകെട്ടും. അതിനിടെ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ തന്റേതായി പിടിച്ചെടുത്തത് ഒരു വാഹനം മാത്രമാണെന്നു നടന്‍ അമിത് ചക്കാലയ്ക്കല്‍ അറിയിച്ചു. മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള ലാന്‍ഡ് ക്രൂയിസര്‍ മാത്രമാണു തന്റെ വാഹനം. മറ്റ് അഞ്ചു വാഹനങ്ങള്‍ ഗാരേജില്‍ പണിക്കായി കൊണ്ടുവന്നതാണ്. ഇക്കാര്യം കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിച്ചു. തന്റെ വാഹനത്തിന്റെ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്.

അഞ്ചു വാഹനങ്ങളുടെ ഉടമകളെ വിവരം അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ പത്തു ദിവസം സമയം നല്‍കിയിരിക്കുകയാണ്. തന്റെ വാഹനം അഞ്ചു വര്‍ഷം മുമ്പ് വാങ്ങിയതാണ്. കഴിഞ്ഞ നവംബറിലും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ പരിശോധിച്ചിരുന്നു. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള സംഘത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍ തന്നോടു ചോദിച്ചതായും അമിത് പറഞ്ഞു. ഓപ്പറേഷന്‍ നുംഖോറിലൂടെ പിടിച്ചെടുത്ത വാഹനങ്ങളുടെ വിവരങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കാന്‍ കൊച്ചി കസ്റ്റംസ് കമീഷണര്‍ ഡോ. ടി ടിജു ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനം ഉന്നത കേന്ദ്ര ഉദ്യോഗസ്ഥര്‍ ഇടപെട്ട് നിര്‍ത്തിവയ്പ്പിച്ചിരുന്നു. ബുധനാഴ്ച നടന്ന പരിശോധനയില്‍ കുണ്ടന്നൂരില്‍നിന്ന് അരുണാചല്‍ രജിസ്ട്രേഷനിലുള്ള ലാന്‍ഡ് ക്രൂസര്‍ കാര്‍ പിടിച്ചെടുത്തു.

ഭൂട്ടാനില്‍നിന്ന് ആഡംബരക്കാറുകള്‍ കടത്തിക്കൊണ്ടുവന്ന് സംസ്ഥാനത്ത് വില്‍പ്പന നടത്തിയത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുമെന്ന് ഇഡി അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. മറ്റൊരു കേസില്‍ ഹാജരായ അഭിഭാഷകനോട് മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കോടതി വിഷയം പരാമര്‍ശിച്ചപ്പോഴായിരുന്നു മറുപടി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമവുമായി ബന്ധപ്പെട്ട കേസിലെ അപ്പീല്‍ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് എസ് മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ചാണ് കാര്‍ കടത്ത് പരാമര്‍ശിച്ചത്. വിഷയം ഇഡിയുടെ പരിധിയില്‍ വരുന്നതാണെന്നും പരിശോധിക്കുന്നുണ്ടെന്നും അഭിഭാഷകന്‍ ജയശങ്കര്‍ വി നായര്‍ മറുപടി നല്‍കി.