കണ്ണൂര്‍: കണ്ണൂര്‍ സ്വദേശിയായ നഴ്‌സും ഭാര്യയും കുടുംബ വഴക്കിനിടെ കൊല്ലപ്പെട്ടതിന്റെ കാരണം ഇപ്പോഴും അജ്ഞാതം. കുവൈത്തിലെ അബ്ബാസിയ സ്വാദ് റെസ്റ്ററിന്റിന് സമീപമുള്ള ഫ്ളാറ്റില്‍ കണ്ണൂര്‍ സ്വദേശിയും എര്‍ണാകുളം സ്വദേശിനിയായ ഭാര്യയും കുടുംബവഴക്കിനിടെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുവൈറ്റില്‍ ജോലി ചെയ്തു വരികയായിരുന്ന നഴ്‌സ് ദമ്പതികളാണ് മരിച്ചത്. നടുവില്‍ മണ്ടളം സ്വദേശിയായ കുഴിയാത്ത് സൂരജ്, ഭാര്യ എറണാകുളം സ്വദേശിനി ബിന്‍സി എന്നിവരാണ് മരിച്ചത്.

ഭര്‍ത്താവ് സൂരജ് ബര്‍ ഹോസ്പിറ്റലിലും , ഭാര്യ ബിന്‍സി ഡിഫെന്‍സിലും ജോലിക്കാരായിരുന്നു. ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനാല്‍ ഇവര്‍മക്കളെ നാട്ടിലേക്കയച്ചരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇരുവരും ഡ്യൂട്ടി കഴിഞ്ഞു രാവിലെ റൂമില്‍ എത്തിയതായും രണ്ടുപേരും തമ്മില്‍ വഴക്കുകൂടുന്ന ശബ്ദം കേട്ടതായും മരിച്ചു കിടക്കുമ്പോള്‍ രണ്ടുപേരുടെയും കയ്യില്‍ കത്തി ഉണ്ടായിരുന്നതായും അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതു കൊണ്ടാണ് പരസ്പരം കുത്തി മരിച്ചുവെന്ന നിഗമനത്തില്‍ എത്തുന്നത്. നേരത്തെ ഈ ദമ്പതികള്‍ ഓസ്‌ട്രേലിയയിലേക്ക് കുടിയേറാനാണ് ശ്രമിച്ചത് എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ന്യൂസിലണ്ടിലേക്കാണ് പോകാന്‍ ലക്ഷ്യമിട്ടതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ സമീപത്തെ താമസ സ്ഥലത്താണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് കുട്ടികളാണ് ഇവര്‍ക്കുള്ളത്. കുട്ടികളെ നാട്ടിലാക്കി ഇരുവരും ആഴ്ചകള്‍ക്ക് മുമ്പാണ് കുവൈത്തിലെത്തിയത്. 10 വര്‍ഷത്തോളമായി ഇരുവരും കുവൈത്തിലുണ്ട്. ഈസ്റ്ററിന് നാട്ടിലെത്തിയ രണ്ടുപേരും കുവൈത്തില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് പോകാനുള്ള വിസയും മറ്റു പേപ്പറുകളും റെഡിയാക്കി. ഇതിനായി രണ്ട് മക്കളെയും എറണാകുളത്തുള്ള ബിന്‍സിയുടെ വീട്ടില്‍ ഏല്‍പ്പിച്ചാണ് കുവൈറ്റിലേക്ക് മടങ്ങിയത്.

ഓസ്‌ട്രേലിയയ്ക്കു കുടിയേറാന്‍ എല്ലാം സജ്ജമായിരിക്കെയാണ് മരണങ്ങള്‍. നാലുദിവസം മുന്‍പാണു കീഴില്ലം സ്വദേശിയായ ബിന്‍സിയും ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി സൂരജും മക്കളെ നാട്ടില്‍നിര്‍ത്തി തിരിച്ചു കുവൈത്തിലെത്തിയത്. കീഴില്ലം മണ്ണൂര്‍ കുഴൂര്‍ കട്ടക്കയം തോമസിന്റെയും അന്നമ്മയുടെയും മകളാണ് ബിന്‍സി. കീഴില്ലത്തിനു സമീപത്തുള്ള കുന്നുക്കുരുടിയിലായിരുന്നു കുടുംബം ആദ്യം താമസിച്ചിരുന്നത്. പിന്നീടാണ് കീഴില്ലത്തേക്കു മാറിയത്. ദമ്പതികള്‍ക്ക് ഏഴും നാലും വയസ്സുമുള്ള രണ്ടു കുട്ടികളാണുള്ളത്.

ഇരുവരും തമ്മില്‍ പലപ്പോഴും കലഹം ഉണ്ടാകാറുണ്ടായിരുന്നുവെന്നാണ് കുവൈത്തിലെ അയല്‍വീട്ടുകാര്‍ പറയുന്നത്. ഇന്നലെ വഴിയില്‍വച്ചും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്നാണ് വിവരം. ഈജിപ്തുകാരനായ കെയര്‍ടേക്കര്‍ വന്ന് വാതില്‍ തുറന്നപ്പോഴാണ് കൊലപാതക വിവരം പുറത്ത് അറിയുന്നത്. രണ്ടു ദിവസം മുമ്പും ഇവര്‍ തമ്മില്‍ വഴക്ക് നടന്നിരുന്നതായി അയല്‍ക്കാര്‍ പറയുന്നു.