- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ചിന്നസ്വാമി സ്‌റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് 11 ജീവന്‍ പൊലിഞ്ഞെങ്കിലും അകത്ത് വിജയാഘോഷം തുടര്‍ന്നു; താരങ്ങളാരും ദുരന്തം പരാമര്‍ശിച്ചില്ല; വിമര്‍ശനം ഉയര്‍ന്നതോടെ പുറത്തെ വിവരം അവര്‍ അറിഞ്ഞില്ലെന്ന് വാദം; വിക്ടറി പരേഡ് ഒഴിവാക്കിയിട്ടും വന്നുഭവിച്ചത് വലിയ ദുരന്തം
തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചുവെങ്കിലും വിജയാഘോഷം മുറ പോലെ
ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഒരുക്കിയ സ്വീകരണത്തിനിടെ, തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചുവെങ്കിലും വിജയാഘോഷം മുറ പോലെ നടന്നു. ഇതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. ചിന്നസ്വാമി സ്‌റ്റേഡിയത്തിന് പുറത്തെ തിരക്കില്‍ പെട്ടാണ് ദുരന്തമുണ്ടായത്. എന്നാല്‍, സ്റ്റേഡിയത്തിനുള്ളില്‍ ഇതൊന്നും അറിയാത്ത മട്ടില്‍ വിജയാഘോഷം തുടര്‍ന്നു. വിക്ടറി പരേഡ് ഒഴിവാക്കിയിരുന്നു. കളിക്കാരാരും തന്നെ ദുരന്തത്തെ കുറിച്ച് പരാമര്‍ശിച്ചതുമില്ല.
പതിനായിരക്കണക്കിന് പേരാണ് ആര്‍സിബിയുടെ വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ സ്റ്റേഡിയത്തില്‍ പ്രവേശിച്ചത്. ഐപിഎല്ലിലെ ഏറ്റവും ജനപ്രീതിയേറിയ ടീം തങ്ങളുടെ ട്രോഫി വരള്‍ച്ചക്ക് വിരാമമിട്ട് ചിന്നസ്വാമിയില്‍ വിജയം ആഘോഷിക്കുന്നത് സുന്ദര കാഴ്ചയാണെങ്കിലും സ്‌റ്റേഡിയത്തിന് പുറത്ത് തങ്ങളുടെ ഇഷ്ട ടീമിനെ കാണാനെത്തി ജീവന്‍ ബലി കഴിച്ചവരെ മറക്കാന്‍ കഴിയുന്നതല്ല.
വിരാട് കോഹ്ലി അടക്കം കളിക്കാര്‍ ആരാധകരോട് സംസാരിച്ചെങ്കിലും സ്‌റ്റേഡിയത്തിന് പുറത്തെ ദുരന്തത്തെ കുറിച്ച് പരാമര്‍ശിച്ചില്ല. ഒരുപക്ഷേ സാഹചര്യത്തെ കുറിച്ച് അവര്‍ക്ക് അറിവില്ലായിരിക്കാം. എന്നിരുന്നാലും ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായിട്ടും പരിപാടി തുടര്‍ന്നതില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
ബെംഗളൂരു വിമാനത്താവളത്തിലെത്തിയ വിരാട് കോലിയെ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ സ്വീകരിച്ചു. കര്‍ണാടക വിധാന്‍ സൗധയിലെത്തിയ ആര്‍സിബി താരങ്ങള്‍ ഐപിഎല്‍ ട്രോഫിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടു. തുറന്ന ബസില്‍ താരങ്ങളെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ എത്തിക്കാനായിരുന്നു ആലോചന. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിക്ടറി പരേഡ് മാറ്റിവച്ചു. വലിയ തിരക്കുണ്ടാകുമെന്നും തുറന്ന ബസിലെ ഷോ ഒഴിവാക്കണമെന്നും പൊലീസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പരിപാടിയുമായി മുന്നോട്ടുപോകുകയായിരുന്നു. തുറന്ന ബസിലെ ഷോ ഉണ്ടാകുമെന്ന് കെസിഎ രാവിലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍, നടത്താനാകില്ലെന്ന് പൊലീസ് പിന്നീട് വാര്‍ത്താക്കുറിപ്പ് ഇറക്കി. ഇതോടെ ആശയക്കുഴപ്പമുണ്ടായി. ടിക്കറ്റുള്ളവര്‍ക്കു മാത്രമായിരുന്നു സ്റ്റേഡിയത്തിലേക്കു പ്രവേശനം. എന്നിട്ടും 40,000 കപ്പാസിറ്റിയുള്ള സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു.
വൈകിട്ട് ആറു മണിയോടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ പ്രത്യേകം തയാറാക്കിയ വേദിയില്‍ താരങ്ങള്‍ അണിനിരന്നു. ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍ ഐപിഎല്‍ ട്രോഫി ഗ്രൗണ്ടിലെത്തിച്ചു. വിരാട് കോലിയും പാട്ടീദാറും സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകരോടു സംസാരിച്ചു. പിന്നീട് ട്രോഫിയുമായി ആരാധകരെ അഭിവാദ്യം ചെയ്തു.
ആരാധകരുടെ കൂടി വിജയമാണ് ആര്‍സിബി നേടിയതെന്നു വിരാട് കോലി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പ്രതികരിച്ചു. ''ഐപിഎലിലെ കിരീട വിജയം താരങ്ങളുടേതു മാത്രമല്ല. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ആരാധകരുടേതു കൂടിയാണ്. ടീമിനെ ആദ്യമായി അവതരിപ്പിക്കുന്ന സമയത്തു തന്നെ രജത് പാട്ടീദാര്‍ നമ്മളെ ഏറെക്കാലം നയിക്കുമെന്നു ഞാന്‍ പറഞ്ഞതാണ്. പാട്ടീദാറിനെ പിന്തുണയ്ക്കണമെന്നും നിങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ക്യാപ്റ്റന്‍ രജത് പാട്ടീദാറിനാണു നിങ്ങള്‍ വലിയ കയ്യടി നല്‍കേണ്ടത്.'' കോലി പറഞ്ഞു. ആരാധകര്‍ നല്‍കിയ സ്വീകരണത്തിനു നന്ദിയുണ്ടെന്ന് ക്യാപ്റ്റന്‍ രജത് പാട്ടീദാറും പ്രതികരിച്ചു.
സ്റ്റേഡിയത്തില്‍ വന്‍തിരക്കുണ്ടായതില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഖേദം പ്രകടിപ്പിച്ചു. ' ഞങ്ങള്‍ 5000ത്തിെേല പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നതാണ്. ഇത് യുവാക്കളുടെ ആള്‍ക്കൂട്ടമാണ്. നമുക്ക് ലാത്തി ഉപയോഗിക്കാനാവില്ല'- അദ്ദേഹം പറഞ്ഞു.