ബെയ്ജിങ്: അധിക തിരുവയിലൂടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ വെല്ലുവിളിച്ച അമേരിക്കന്‍ ഭീഷണിയെ നേരിടാന്‍ ചൈനയുമായി കൈകോര്‍ത്ത് റഷ്യയും ഉത്തരകൊറിയയും. ഒരു ഭീഷണിക്കും വഴങ്ങില്ലെന്നും, ആര്‍ക്കും തങ്ങളെ തടയാന്‍ കഴിയില്ലെന്നുമാണ് സൈനിക ശക്തിയുടെ കരുത്ത് കാട്ടി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങ് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മറുപടി നല്‍കിയത്. ചൈന എപ്പോഴും മുന്നോട്ടു കുതിക്കുമെന്നും രണ്ടാം ലോകയുദ്ധത്തിലെ വിജയം അനുസ്മരിക്കാനായി സംഘടിപ്പിച്ച വിജയദിന പരേഡില്‍ ഷി പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനും ഉത്തരകൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്നും അടക്കം 27 രാഷ്ട്രതലവന്‍മാര്‍ പങ്കെടുത്ത ചടങ്ങിലാണ് വ്യക്തമായ സന്ദേശം ഷി നല്‍കിയത്. അതേ സമയം യു എസ്സിനെതിരെ റഷ്യയും ഉത്തരകൊറിയയുമായി ചേര്‍ന്ന് ചൈന ഗൂഡാലോചന നടത്തുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൈനികരംഗത്തെ മികവും സാങ്കേതികവിദ്യയുടെ ഉപയോഗവും അത്യാധുനിക ആയുധങ്ങളുമുള്‍പ്പെടെ പ്രദര്‍ശിപ്പിക്കുന്ന കൂറ്റന്‍ സൈനിക പരേഡ് ചൈന സംഘടിപ്പിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ആരോപണം.

യുഎസിനു പരോക്ഷ മുന്നറിയിപ്പാണ് ചൈനീസ് പ്രസിഡന്റിന്റെ വാക്കുകള്‍. യുഎസ് ഉയര്‍ന്ന തീരുവ ചുമത്തിയതിനെ തുടര്‍ന്ന് ചൈനയും ഇന്ത്യയും വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ഒരുങ്ങുകയാണ്. ചൈനീസ് ആയുധശക്തി വിളിച്ചോതുന്നതായിരുന്നു കൂറ്റന്‍ പരേഡ്. അത്യാധുനിക ആണവ മിസൈലുകള്‍ അടക്കമുള്ള ആയുധങ്ങള്‍ പരേഡിന്റെ ഭാഗമായി. സമീപകാലത്തെ ഏറ്റവും വലിയ സൈനിക പരേഡാണ് നടക്കുന്നത്. പതിനായിരം സൈനികര്‍ പരേഡില്‍ പങ്കെടുത്തത്. രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാനെതിരെ നേടിയ വിജയം ആഘോഷിക്കാനാണ് പരേഡ് സംഘടിപ്പിക്കുന്നത്. വിദേശ അധിനിവേശത്തില്‍നിന്ന് സ്വാതന്ത്യം നേടാന്‍ ചൈനയെ സഹായിച്ച യുഎസിനെ ചൈനീസ് പ്രസിഡന്റ് പരാമര്‍ശിക്കുമോ എന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചത്. യുദ്ധത്തില്‍ നിരവധി അമേരിക്കക്കാര്‍ മരിച്ചു. അവരുടെ ത്യാഗം ഓര്‍മിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും അമേരിക്കയ്‌ക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും ട്രംപ് ആരോപിച്ചു.

ചൈനയുടെ ശക്തിപ്രകടണം

ബീജിങ്ങില്‍ നടന്ന കൂറ്റന്‍ സൈനിക പരേഡിലാണ് യുഎസിനുള്ള മുന്നറിയിപ്പ് ഷീ ജിന്‍ പിങ്ങിന്റെ ഭാഗത്തുനിന്നുണ്ടായത്. ചൈനയുടെ ഉയര്‍ച്ചയെ തടയാന്‍ ആരെക്കൊണ്ടും സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം ലോകമഹായുദ്ധസമയത്ത് ജപ്പാനെതിരായി നേടിയ വിജയത്തിന്റെ 80-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ സൈനിക പരേഡിലാണ് ഷീയുടെ പ്രഖ്യാപനം.

ഇന്ന് ലോകജനത ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. യുദ്ധമാണോ സമാധാനമാണോ വേണ്ടത്, സംവാദമാണോ സംഘര്‍ഷമാണോ, പരസ്പരം വിജയിക്കുകയാണോ അതോ എല്ലാം നഷ്ടപ്പെടുത്തുകയാണോ വേണ്ടത് എന്നിങ്ങനെയുള്ള തിരഞ്ഞെടുപ്പാണ് ലോകജനതയ്ക്ക് മുന്നിലുള്ളത്. ചൈനീസ് ജനത ചരിത്രത്തിലെപ്പോഴും ശരിയുടെ പക്ഷത്ത് ഉറച്ചുനിന്നിട്ടുണ്ടെന്നും ഷീ ജിന്‍ പിങ് കൂട്ടിച്ചേര്‍ത്തു.

50,000 വരുന്ന സൈനികരാണ് ബുധനാഴ്ച രാവിലെ നടന്ന പരേഡില്‍ അണിനിരന്നത്. ഇതിനൊപ്പം ചൈനയുടെ യുദ്ധായുധങ്ങളുടെ പ്രദര്‍ശനവും നടന്നു. ഹൈപ്പര്‍സോണിക് മിസൈലുകള്‍, വ്യോമപ്രതിരോധ സംവിധാനങ്ങള്‍, ടാങ്കുകള്‍, കവചിത വാഹനങ്ങള്‍, ഡ്രോണുകള്‍, യുദ്ധവിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ തുടങ്ങിയ ചൈനീസ് സൈനിക സാങ്കേതികവിദ്യയുടെ വമ്പന്‍ പ്രദര്‍ശനമാണ് നടന്നത്.

പരേഡില്‍ അണിനിരന്ന സൈനികരെ തുറന്ന ലിമോസിന്‍ കാറില്‍നിന്നു ചുറ്റിവീക്ഷിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം നടത്തിയത്. പരേഡ് വീക്ഷിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന്‍, ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍, ഇന്തൊനേഷ്യന്‍ പ്രസിഡന്റ് പ്രബവൊ സുബിയാന്തൊ, പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, ബെലാറസ് പ്രസിഡന്റ് അലെക്സാണ്ടര്‍ ലുകാഷെന്‍കോ തുടങ്ങിയ നേതാക്കള്‍ എത്തിയിരുന്നു.




യു.എസിന് ബദല്‍

സൈനിക ശക്തിയുടെ കരുത്ത് കാട്ടി ലോകരാജ്യങ്ങളുടെ ശ്രദ്ധ കവരാനാണ് ചൈനയുടെ നീക്കം. സൈനികരംഗത്തെ മികവും സാങ്കേതിക വിദ്യകളുടെ ഉപയോഗവും ആയുധങ്ങളുമുള്‍പ്പെടെ പ്രദര്‍ശിപ്പിക്കുന്ന കൂറ്റന്‍ സൈനിക പരേഡാണ് ചൈന സംഘടിപ്പിച്ചത്. യു.എസിന് പകരമായി സ്വയം ഉയര്‍ത്തിക്കാണിക്കാനുള്ള ചൈനയുടെ ശ്രമങ്ങളുടെ ഭാഗമാണ് കൂറ്റന്‍ പരേഡ്.

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന്‍, ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ എന്നിവര്‍ പരേഡ് വീക്ഷിക്കാനെത്തിയിരുന്നു. ഇതിനൊപ്പം ഇന്തൊനേഷ്യന്‍ പ്രസിഡന്റ് പ്രബവോ സുബിയാന്തൊയും പരേഡിനെത്തിയത് ലോകത്തെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിനകത്ത് സംഘര്‍ഷങ്ങളും ചൈനയുമായുള്ള തര്‍ക്കങ്ങളും നിലനില്‍ക്കെയാണ് ഇന്തൊനേഷ്യന്‍ പ്രസിഡന്റിന്റെ ചൈനാ സന്ദര്‍ശനം.

ബെയ്ജിങ്ങിലെ ചരിത്രപ്രാധാന്യമുള്ള ടിയാനന്‍മെന്‍ ചത്വരത്തില്‍ 50,000 ല്‍ അധികം സൈനികര്‍ പൂര്‍ണ യൂണിഫോമില്‍ പങ്കെടുക്കുന്ന പരേഡില്‍ ചൈന വികസിപ്പിച്ച അത്യാധുനിക ആയുധങ്ങളുള്‍പ്പെടെ പ്രദര്‍ശിപ്പിച്ചു. പ്രാദേശിക സമയം രാവിലെ ഒന്‍പതിന് ആരംഭിച്ച പരേജ് 70 മിനിറ്റ് നീണ്ടുനിന്നു. പരേഡ് വീക്ഷിച്ച ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് സൈനികരെ അഭിസംബോധന ചെയ്തു. 'ചൈനീസ് രാഷ്ട്രത്തിന്റെ മഹത്തായ പുനരുജ്ജീവന'ത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു രണ്ടാം ലോകമഹായുദ്ധമെന്ന് ഷി വിശേഷിപ്പിച്ചു, അതില്‍ ജപ്പാന്‍ അധിനിവേശത്തിന്റെ അപമാനത്തെ മറികടന്ന് ചൈന ഒരു സാമ്പത്തിക ശക്തികേന്ദ്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

അതിഥിയായി കിമ്മിന്റെ മകളും

ഉത്തരകൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്‍ അനന്തരാവകാശിയെന്നു കരുതപ്പെടുന്ന മകള്‍ കിം ജുഏയോടൊപ്പം ബെയ്ജിങ്ങില്‍ ട്രെയിനിറങ്ങുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചു. ചൈനയിലെ പ്രമുഖ നേതാക്കള്‍ക്കു കിം കൈ കൊടുക്കുമ്പോള്‍ മകളും തൊട്ടുപിന്നിലുണ്ടായിരുന്നു. 1959നു ശേഷം ഉത്തരകൊറിയന്‍ നേതാവ് ചൈനയുടെ സൈനിക പരേഡില്‍ പങ്കെടുക്കുന്നത് ഇപ്പോഴാണ്. ഉത്തര കൊറിയയില്‍നിന്ന് സ്വന്തം ട്രെയിനില്‍ സായുധ അകമ്പടിയോടെയാണ് കിം ചൈനയിലെത്തിയത്. സൈനിക പരേഡിലും സൈനിക ജനറല്‍മാര്‍ മാത്രം പങ്കെടുക്കുന്ന അത്താഴവിരുന്നിലും ജുഏയുടെ സാന്നിധ്യമുണ്ടാകാറുണ്ട്. തന്ത്രപ്രധാന പരിപാടിയില്‍ കിം മകളെ ഒപ്പം കൂട്ടിയത് പിന്‍ഗാമിയാക്കാനാണെന്ന് കരുതുന്നവരുണ്ട്.




സൗഹൃദം ഉലഞ്ഞു, ഒറ്റപ്പെട്ട് ട്രംപ്

യുഎസ്സിനെതിരെ റഷ്യയും ഉത്തരകൊറിയയുമായി ചേര്‍ന്ന് ചൈന ഗൂഡാലോചന നടത്തുകയാണെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിക്കുന്നത്. സൈനികരംഗത്തെ മികവും സാങ്കേതികവിദ്യയുടെ ഉപയോഗവും അത്യാധുനിക ആയുധങ്ങളുമുള്‍പ്പെടെ പ്രദര്‍ശിപ്പിക്കുന്ന കൂറ്റന്‍ സൈനിക പരേഡ് ചൈന സംഘടിപ്പിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ആരോണം. റഷ്യയുമായുള്ള വ്യാപാരബന്ധത്തിന്റെ പേരില്‍ ഇന്ത്യയുമായുള്ള സൗഹൃദം ഉലയുന്നതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയില്‍ സന്ദര്‍ശിനെത്തുകയും ചെയ്തു. ഇതെല്ലാം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത് എന്നാണ് ട്രംപിന്റെ പ്രതികരണത്തില്‍നിന്ന് വ്യക്തമാകുന്നത്. റഷ്യയും ഉത്തരകൊറിയയുമായി ചേര്‍ന്ന് യുഎസിനെതിരെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ഗൂഢാലോചന നടത്തുകയാണെന്ന് ട്രംപ് ആരോപിച്ചു.

യുഎസിനെതിരെ ഗൂഢാലോചന നടത്തുന്നതിനിടെ എന്റെ ഊഷ്മളമായ ആശംസകള്‍ വ്ളാദിമിര്‍ പുട്ടിനേയും കിം ജോങ് ഉന്നിനേയും അറിയിക്കുക, ഷിയെ അഭിസംബോധന ചെയ്ത് ട്രംപ് ബുധനാഴ്ച ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അധിനിവേശ ജാപ്പനീസ് സേനയെ പുറത്താക്കുന്നതില്‍ യുഎസ് നല്‍കിയ പിന്തുണയെ നിസ്സാരവല്‍ക്കരിച്ചുകൊണ്ട് യുദ്ധകാല ചരിത്രം തിരുത്തിയെഴുതാനാണ് ചൈനയുടെ ശ്രമമെന്നും അതില്‍ അതൃപ്തിയുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഒട്ടേറെ അമേരിക്കക്കാര്‍ ചൈനയ്ക്ക് വേണ്ടി ജീവത്യാഗം ചെയ്തിട്ടുണ്ടെന്നും അവരുടെ ധീരതയും ത്യാഗവും അര്‍ഹിക്കുന്ന വിധത്തില്‍ സ്മരിക്കപ്പെടുമെന്നും ട്രംപ് കുറിച്ചു. ചൈനീസ് ജനതയ്ക്ക് ആശംസ അറിയിക്കാനും ട്രംപ് മറന്നില്ല.

തനിക്ക് യാതൊരു ഉത്കണ്ഠയുമില്ലെന്നും രാഷ്ട്രങ്ങളുടെ കൂടിക്കാഴ്ചയെ കുറിച്ച് ട്രംപ് പറഞ്ഞിരുന്നു.'ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യം ഞങ്ങളുടേതാണ്. അവര്‍ ഒരിക്കലും ഞങ്ങള്‍ക്കെതിരെ അവരുടെ സൈന്യത്തെ ഉപയോഗിക്കില്ല. എനിക്കുറപ്പാണ്, ടംപ് പറഞ്ഞു.

തിങ്കളാഴ്ച പുട്ടിനുമായി നടത്തിയ ചര്‍ച്ചയില്‍, ചൈനയെയും റഷ്യയെയും രണ്ടാം ലോകമഹായുദ്ധത്തിലെ 'വിജയികളായ ശക്തികള്‍' എന്ന് ഷി വിശേഷിപ്പിച്ചിരുന്നു. യുഎസിന്റെ പങ്കിനെക്കുറിച്ച് ഷി പരാമര്‍ശിച്ചിരുന്നില്ല. മിസൈലുകള്‍, ആധുനിക യുദ്ധവിമാനങ്ങള്‍, മറ്റ് നൂതന ആയുധങ്ങള്‍ എന്നിവ അണിനിരത്തിയ സൈനിക പരേഡ് ആഗോളതലത്തില്‍ ശക്തി പ്രകടിപ്പിക്കാനുള്ള ചൈനയുടെ ഏറ്റവും പുതിയ ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്.