തിരുവനന്തപുരം: ചുരുളി സിനിമയുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്.പ്രതിഫലം പോലും വാങ്ങിക്കാതെയാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും ഫെസ്റ്റിവല്‍ മൂവി എന്ന പേരില്‍ ചിത്രീകരിച്ച സിനിമ ഒടിടിയിലേക്ക് കൊടുക്കുമ്പോള്‍ തന്നോട് പറഞ്ഞിരുന്നില്ലെന്നുമുള്ള ജോജുവിന്റെ തുറന്നുപറച്ചിലിന് മറുപടിയായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി രംഗത്ത് വന്നിരുന്നു.ജോജുവിന് ചിത്രത്തില്‍ അഭിനയിച്ചതിന് ജോജുവിന് അഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവിട്ടായിരുന്നു സംവിധായകന്റെ മറുപടി.ഇപ്പോഴിത വിഷയത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ജോജു.ഇങ്ങനെ സംഭവിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ചിത്രത്തില്‍ അഭിനയിക്കില്ലായിരുന്നെന്ന് ജോജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.തന്റെ തെറി സംഭാഷണം വെച്ചാണ് സിനിമ മാര്‍ക്കറ്റ് ചെയ്തത്. ചുരുളിയില്‍ അഭിനയിക്കരുതായിരുന്നെന്ന് മകള്‍ പറഞ്ഞു. ലിജോയുമായുള്ള സൗഹൃദം കൊണ്ടാണ് ചുരുളി ചെയ്തതെന്നും ജോജു ജോര്‍ജ് പറഞ്ഞു.

സിനിമക്കൊ കഥാപാത്രത്തിനോ ഞാന്‍ എതിരല്ല. ഫെസ്റ്റിവലിന് വേണ്ടി നിര്‍മിക്കുന്ന സിനിമ എന്നാണ് എന്നോട് പറഞ്ഞത്.തെറിയില്ലാത്ത വേര്‍ഷന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്.പൈസ കൂടുതല്‍ വന്നപ്പോള്‍ ഒടിടിയില്‍ തെറി ഉള്ള വേര്‍ഷന്‍ വിറ്റു.തെറിയുള്ള സിനിമ ഒടിടിയിലോ തിയേറ്ററിലോ റിലീസ് ചെയ്യുന്നതിനേക്കുറിച്ച് യാതൊരു തരത്തിലുമുള്ള ചര്‍ച്ചയുമുണ്ടായിരുന്നില്ല.ഫെസ്റ്റിവലിന് അയക്കുന്നതിനുവേണ്ടി എന്ന് പറഞ്ഞതുകൊണ്ടാണ് അത്രയും സ്വാതന്ത്ര്യത്തില്‍ ആ കഥാപാത്രം ചെയ്തത്.യഥാര്‍ത്ഥ ജീവിതത്തിലും തെറി പറയുന്നയാളാണ് ഞാന്‍. തെറി എന്നത് പൊതു സമൂഹത്തിലുള്ള കാര്യമാണ്.

ചലച്ചിത്രമേളയ്ക്കായി ഷൂട്ട് ചെയ്ത ഒരു സിനിമ ഒടിടിയിലാണ് വന്നത്.ഞാന്‍ ആദ്യം തീയേറ്ററിലെന്നായിരുന്നു പറഞ്ഞത്.അതുകൊണ്ടുദ്ദേശിച്ചത് പൊതുസമൂഹത്തിന് മുന്നിലേക്ക് എന്നാണ്.രണ്ടും ഒരേ ഇംപാക്റ്റ് തന്നെയാണുണ്ടാക്കിയത്.ഐഎഫ്എഫ്കെയില്‍ തെറിയില്ലാത്ത പതിപ്പാണ് വന്നത്.തെറിയില്ലാത്ത പതിപ്പില്‍ ലിജോ എന്നെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചിട്ടുണ്ട്.പക്ഷേ പൈസ കൂടുതല്‍ കിട്ടിയപ്പോള്‍ തെറിയുള്ള പതിപ്പ് അവര്‍ ഒടിടിക്ക് വിറ്റു.എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ സമയത്താണ് ആ പടം ഇറങ്ങിയത്.റോഡ് തടഞ്ഞതുമായി ബന്ധപ്പെട്ട് ആകെ തവിടുപൊടിയായിരിക്കുന്ന സമയമായിരുന്നു അത്.ഞാന്‍ അതില്‍നിന്നെല്ലാം രക്ഷപ്പെട്ട് വരുന്ന സമയത്ത് എന്റെ തെറി ഡയലോഗ് വെച്ചാണ് ആ സിനിമ മാര്‍ക്കറ്റ് ചെയ്തത്.തെറി പറഞ്ഞതിന് എനിക്കെതിരെ കേസ് വന്നു.

ആ തെറിമൂലം മാനസിക ബുദ്ധിമുട്ട് ഉണ്ടായി.''വയനാട്ടില്‍ കടുവ ഇറങ്ങി, എന്ന വാര്‍ത്ത വരുമ്പോള്‍ ട്രോളില്‍ വരുന്നത് എന്റെ തെറിയാണ്.ആന ഇറങ്ങിയ ഫോട്ടോ വച്ച് വാര്‍ത്ത വരുമ്പോഴും'ചുരുളി'യിലെ ആ ഡയലോഗ് ആണ് പലരും ട്രോള്‍ ചെയ്യാനായി ഉപയോഗിക്കുന്നത്.അതിങ്ങനെ വന്നു കൊണ്ടിരിക്കും.പക്ഷേ അതെന്നെ ബാധിക്കുന്നുണ്ട്.ഞാനിത് കാണുന്നത് വേറെ കാഴ്ചപ്പാടിലാണ്.

എന്റെ കുടുംബത്തെ ബാധിച്ചു.മക്കള്‍ സ്‌കൂളില്‍ പോകുമ്പോള്‍ പോലും ചുരുളിയിലെ ട്രോള്‍ പറഞ്ഞു കളിയാക്കുന്നു.എന്റെ മകള്‍ വരെ ഇക്കാര്യം സംസാരിച്ചപ്പോള്‍ അതെന്നെ ട്രിഗര്‍ ചെയ്തു.കുറച്ച് ദിവസങ്ങള്‍ക്കുമുന്‍പ് എന്റെ മക്കള്‍ പുതിയ സ്‌കൂളിലേക്ക് മാറി.എന്റെ മോളോട് സഹപാഠി ആദ്യം കാണിച്ച ഒരു ട്രോള്‍ ചുരുളിയില്‍ ഞാന്‍ പറഞ്ഞ തെറിയാണ്.അതുകൊണ്ടാണ് ഇത്രയും കാലങ്ങള്‍ക്കുശേഷം ഞാനീ കാര്യം പറഞ്ഞത്.

അപ്പ ആ സിനിമയില്‍ അഭിനയിക്കരുതായിരുന്നെന്ന് മകള്‍ എന്നോട് പറഞ്ഞു.ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ആ സിനിമയില്‍ അഭിനയിക്കില്ലായിരുന്നു.ആ സിനിമ വിറ്റുപോയപ്പോള്‍ ഇതുമായി ബന്ധപ്പെട്ടയാളുകളെ ഞാന്‍ വിളിച്ചിരുന്നു. പ്രതിഫല ത്തിന്റെ കാര്യം ചോദിച്ചു എന്നത് സത്യമാണ്.ഈ സാമ്പത്തിക കാര്യം എല്ലാവരോടും ഞാന്‍ ചോദിച്ചിട്ടുള്ളതാണ്.അതും ഈ സിനിമ ഒടിടിയില്‍ വിറ്റ് ഭീകരമായ ലാഭം വന്നതിനുശേഷം മാത്രം. അതിനു മുമ്പ് ഇതേക്കുറിച്ച് സംസാരിച്ചിട്ടുപോലുമില്ല.ആ തുണ്ട് പേപ്പര്‍ അല്ലാതെ എനിക്കു തന്ന എഗ്രിമെന്റ് ആണ് അവര്‍ പുറത്തുവിടേണ്ടത്.ഞാന്‍ ലിജോയുടെ ശത്രുവോ, ഇക്കാര്യത്തില്‍ വാദിച്ചു ജയിക്കാനോ വന്ന ആളല്ല. എന്റെ നിലനില്‍പ്പിനുവേണ്ടി വന്നു പറയേണ്ട ഗതികേട് ആണ്.ലക്ഷങ്ങളുടെ കണക്കുകളോ കോടികളുടെ കണക്കോ അല്ല, പക്ഷേ അത് പൊതു സമൂഹത്തില്‍ വലിയ ചര്‍ച്ച ഉണ്ടാക്കും.5 ലക്ഷം രൂപ എനിക്കു ലഭിച്ച തുകയാണ്.

'ജോസഫും' 'പൊറിഞ്ചവും' വന്നതിനുശേഷം വന്ന സിനിമയാണ് 'ചുരുളി'.അങ്ങനെയൊരു സമയത്ത് എന്റെ പ്രതിഫലം എങ്ങനെയായിരിക്കുമെന്ന് ഞാന്‍ പറയേണ്ട കാര്യമില്ല.ഇതാണ് എന്റെ പ്രതിഫലമെന്ന് എഴുതി ഒപ്പിട്ടു കൊടുത്ത ശേഷം ഇങ്ങനെയൊരു ആരോപണവുമായി വന്നാല്‍ അത് ചെറ്റത്തരമാണ്.ഇതിനൊരു എഗ്രിമെന്റ് ഉണ്ട്.പൈസ അല്ല എന്റെ വിഷയം.ഈ സിനിമ എന്റെ വ്യക്തിജീവിതത്തില്‍ ഉണ്ടാക്കിയ ഡാമേജ് ചില്ലറയല്ല. പ്രതിഫലത്തിന്റെ പേരിലുള്ള പ്രശ്നമായി ഇതു മാറരുതെന്നും ജോജുജോര്‍ജ്ജ് വിശദീകരിച്ചു.

എന്റെ പറച്ചില്‍ എനിക്കു തന്നെ പണിയാകാറുണ്ട്.കമല്‍ഹാസന്‍ സര്‍ പോലും എന്നെ പ്രശംസിച്ചു സംസാരിച്ചപ്പോള്‍ അതിനു വലിയ വാര്‍ത്താ പ്രാധാന്യം ഉണ്ടായി.ഇതു വലിയ വാര്‍ത്തയായപ്പോള്‍ ഞാന്‍ ആദ്യം ചിന്തിച്ചത്,ഇതിനുശേഷം ഒരു താഴ്ച ഉണ്ടല്ലോ എന്നാണ്.ഈ അഭിമുഖത്തിനുശേഷം എന്നെ ആരും പ്രശംസിക്കുന്നില്ലെന്നു പറഞ്ഞ കാര്യവും ട്രോള്‍ ആയി വന്നു.പരസ്പരം അഭിനന്ദിക്കുന്ന തൊഴിലിടത്തേക്കുറിച്ചാണ് ഞാന്‍ സംസാരിച്ചിട്ടുള്ളത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി നടക്കുമ്പോള്‍ ഒരു മോട്ടിവേഷന്‍ക്ലാസിനും പോയിട്ടില്ല. പരാതി പറയാന്‍പോലും എനിക്കൊരാളുണ്ടായിരുന്നില്ല.സര്‍വൈവല്‍ പോലെയാണ് ജീവിതം കൊണ്ടുപോയിട്ടുള്ളത്.''ജോജു വ്യക്തമാക്കി.

നേരത്തെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ജോജുവിന് നല്‍കിയ തുകയെക്കുറിച്ച് സംവിധായകന്‍ ലിജോ വെളിപ്പെടുത്തിയത്.സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും ലിജോ പറയുന്നു. മൂന്ന് ദിവസത്തെ ശമ്പളായി ഏകദേശം ആറുലക്ഷം (590000)രൂപയാണ് ജോജുവിനു പ്രതിഫലമായി ലഭിച്ചത്.സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയായിരുന്നു ലിജോയുടെ പ്രതികരണം.പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക്,സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം. എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തിയറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ല.കമ്മിറ്റിയെ വച്ചന്വേഷിച്ച,ഭാഷയെകുറിച്ചുള്ള ഹൈക്കോടതി വിധിയുണ്ട്.

സിനിമ ചിത്രീകരണവേളയില്‍ ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓര്‍മയില്ല.ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കന്‍ ചേട്ടന്‍.ഇപ്പോള്‍ സോണി ലിവ്വില്‍ ചിത്രം സ്ട്രീം ചെയ്യുന്നു.ഒരവസരമുണ്ടായാല്‍ ഉറപ്പായും സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്യും. മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന് കൊടുത്ത ശമ്പള വിവരം ചുവടെ ചേര്‍ക്കുന്നു.'' എന്നുമായിരുന്നു ലിജോയുടെ കുറിപ്പ്.വിനോയ് തോമസിന്റെ 'കളിഗെമിനാറിലെ കുറ്റവാളികള്‍' എന്ന കഥയെ ആസ്പദമാക്കി എസ് ഹരീഷിന്റെ തിരക്കഥയില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയാണ് ചുരുളി.പിടികിട്ടാപ്പുള്ളിയായ മൈലാടും പറമ്പില്‍ ജോയി എന്ന കുറ്റവാളിയെ തേടി ആന്റണി, ഷാജിവന്‍ എന്നീ രണ്ട് പോലീസുകാര്‍ വേഷം മാറി കൊടുങ്കാട്ടിനു നടുവിലെ ചുരുളി എന്ന ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്ന് സംഭവിക്കുന്ന വിചിത്രാനുഭവങ്ങളുമാണ് ചുരുളിയുടെ പ്രമേയം.

ജോജു ജോര്‍ജും വിനയ് ഫോര്‍ട്ടും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിലെ തെറി പ്രയോഗങ്ങള്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. പൊതുധാര്‍മികതയ്ക്ക് നിരക്കാത്ത സിനിമയാണ് ചുരുളിയെന്നും ചിത്രം ഒടിടിയില്‍ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ചിലര്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സിനിമ ഫിലിംമേക്കറുടെ കലാസൃഷ്ടിയാണെന്നും അതിലെ ഭാഷ എങ്ങനെ വേണമെന്നു തീരുമാനിക്കാന്‍ സംവിധായകന് വിവേചനാധികാരമുണ്ടെന്നുമാണ് ഹൈക്കോടതി നിരീക്ഷിച്ചത്.