വാഷിംഗ്ടണ്‍: അമേരിക്കയിലെ കൊളറാഡോയില്‍ കഴിഞ്ഞ ദിവസം ഭീകരാക്രമണം നടത്തി പിടിയിലായ മുഹമ്മദ് സോളിമാന്‍ നാട്ടുകാരുടെ മുന്നില്‍ ജീവിച്ചത് വളരെ ശാന്തനായ മനുഷ്യനായിട്ടാണെന്ന വെളിപ്പെടുത്തലുമായി അയല്‍വാസികള്‍. അഞ്ച് കുട്ടികളുടെ പിതാവായ ഇയാള്‍ ഊബര്‍ ഡ്രൈവര്‍ ആയിട്ടാണ് ഇവിടെ കഴിഞ്ഞിരുന്നത്. കുട്ടികള്‍ എപ്പോഴും മുറ്റത്ത് കളിക്കുന്നതും മറ്റും അവര്‍ കാണുന്നുണ്ടായിരുന്നു. എന്നാല്‍ ഞായറാഴ്ച രാത്രി വൈകി പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ സോളിമാന്റെ വീട്ടില്‍ പരിശോധിക്കാനായി എത്തിയപ്പോഴാണ് നാട്ടുകാര്‍ ഞെട്ടിപ്പോയത്.

ഹമാസ് ബന്ദികളാക്കിയവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഇസ്രയേലുകാര്‍ നടത്തിയ പ്രകടനത്തിന് നേരേയാണ് ഇയാള്‍ ആക്രമണം നടത്തിയത്. എട്ട് പേര്‍ക്കാണ് സോളിമാന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരില്‍ ഭൂരിപക്ഷം പേരും അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരാണ്. പരിക്കേറ്റ ഒരാളിന്റെ നില ഗുരുതരമാണ്. ഫ്രീ ഫലസ്തീന്‍ എന്ന് ആക്രോശിച്ചു കൊണ്ടാണ് ഇയാള്‍ പ്രകടനക്കാരെ ആക്രമിച്ചത്. സോളിമാന്റെ പേരില്‍ വധശ്രമത്തിനും വിദ്വേഷ പ്രചാരണത്തിനുമാണ് കേസെടുത്തിരിക്കുന്നത്.

രണ്ടാഴ്ചക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് അമേരിക്കയില്‍ ജൂതര്‍ക്ക് എതിരെ ആക്രമണം നടക്കുന്നത്. നേരത്തേ നടന്ന ആക്രമണത്തില്‍ ഇസ്രയേലിന്റെ രണ്ടു നയതന്ത്ര ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ചിരുന്നു. അമേരിക്കന്‍ പോലീസ് ഇപ്പോള്‍ വെളിപ്പെടുത്തുന്നത് സോളിമാന്‍ അനധികൃത കുടിയേറ്റക്കാരനാണ് എന്നാണ്. സംഭവത്തെ തീവ്രവാദി ആക്രമണമായിട്ടാണ് അധികൃതര്‍ കണക്കാക്കുന്നത്. ഇയാള്‍ ഈജിപ്തുകാരനാണ് ്എന്നാണ് പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്.




2022 ഓഗസ്റ്റിലാണ് ഇയാള്‍ അമേരിക്കയിലേക്ക് എത്തുന്നത്. 2023 ഫെബ്രുവരിയില്‍ ഇയാളുടെ വിസാ കാലാവധി അവസാനിച്ചിരുന്നു. വെറോസ് ഹെല്‍ത്ത് എന്ന മെഡിക്കല്‍ കമ്പനിയുടെ അക്കൗണ്ട്സ് വിഭാഗത്തിലാണ് സോളിമാന്‍ ജോലി നോക്കിയിരുന്നത്. 2023 ല്‍ ജോലി ഉപേക്ഷിച്ച ഇയാള്‍ അതേ വര്‍ഷം തന്നെ ഉബറിനായി ഭക്ഷണം വിതരണം ചെയ്യാന്‍ തുടങ്ങിയിരുന്നു. ഒമ്പത് മാസം മുമ്പ് സോളിമാന്‍ റൈഡ്-ഷെയര്‍ എന്ന സ്ഥാപനത്തിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍.

ഭാര്യയും അഞ്ച് മക്കളുമൊത്ത് ഒരു സന്തുഷ്ടമായ ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത് എന്നാണ് അയല്‍ക്കാര്‍ പറയുന്നത്. എന്നാല്‍ എഫ്ബിഐ പറയുന്നത് സോളിമാന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നു എന്നാണ്. മകളുടെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതുവരെ അത് നടപ്പിലാക്കാന്‍ സോളിമാന്‍ കാത്തിരിക്കുകയായിരുന്നും എന്നും പോലീസ് വെളിപ്പെടുത്തി. എന്നാല്‍ സോളിമാനോ അയാളുടെ കുടുംബാംഗങ്ങള്‍ക്കോ ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധം ഉള്ളതായി ഒരിക്കലും സംശയം തോന്നിയിരുന്നില്ല എന്നാണ് അടുത്ത വീടുകളില്‍ താമസിക്കുന്നവര്‍ പറയുന്നത്.




അവര്‍ തികച്ചും സ്ാധാരണക്കാരെ പോലെയാണ് ജീവിച്ചതെന്നും അവര്‍ വ്യക്തമാക്കി. സോളിമാന്‍ എല്ലാവരോടും നന്നായി പെരുമാറുന്ന ആളായിരുന്നു എന്നും ഭാര്യ ആരോടും അടുക്കുന്ന പ്രകൃതക്കാരി ആയിരുന്നില്ലെന്നും അയല്‍ക്കാര്‍ പറയുന്നു. അതേ സമയം സോളിമാന്‍

പോലീസിനോട് കുറ്റം ഏറ്റു പറഞ്ഞിട്ടുണ്ട്. യുട്യൂബില്‍ സെര്‍ച്ച് ചെയ്തിട്ടാണ് ആക്രമിക്കാനുള്ള രാസവസ്തുക്കള്‍ സ്വയം തയ്യാറാക്കിയതെന്നും ഇയാള്‍ സമ്മതിച്ചു.