പാലാ: ഉപഭോക്താവിന്റെ അനുമതിയില്ലാതെ ബാങ്ക് സ്വമേധയാ ആവറേജ് മിനിമം ബാലന്‍സ് (Average Minimum Balance - AMB) പരിധി ഉയര്‍ത്തുകയും, അത് പാലിക്കാത്തതിന്റെ പേരില്‍ പിഴ ഈടാക്കി പണം കവരുകയും ചെയ്തു എന്നാരോപിച്ച് സ്വകാര്യ ബാങ്കിനെതിരെ കേന്ദ്ര സര്‍ക്കാരിനും പോലീസിനും പരാതി.

പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് ആണ് ആക്‌സിസ് ബാങ്കിനെതിരെ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയത്. ബാങ്കിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എബി ജെ ജോസ് ബാങ്ക് പടിക്കല്‍ ഒറ്റയാള്‍ പ്രതിഷേധവും നടത്തി.

മോഷണം, ചതി, വഞ്ചന: ഗുരുതര ആരോപണങ്ങള്‍

ഉപഭോക്താവിന്റെ സമ്മതമോ അറിവോ ഇല്ലാതെ മിനിമം ബാലന്‍സ് പരിധി വര്‍ദ്ധിപ്പിച്ച ശേഷം പിഴ എന്ന പേരില്‍ പണം ഈടാക്കിയത് മോഷണത്തിന്റെ പരിധിയില്‍ വരുമെന്ന് എബി ജെ ജോസ് ആരോപിച്ചു. ഡിജിപിക്ക് നല്‍കിയ പരാതിയില്‍ അദ്ദേഹം ആക്‌സിസ് ബാങ്കിനെതിരെ ഭാരതീയ ന്യായ സംഹിത 2023 പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തണമെന്ന് ആവശ്യപ്പെട്ടു:

ചതി, വഞ്ചന, തട്ടിപ്പ്: വകുപ്പ് 318, 318 (4)

വ്യാജരേഖ നിര്‍മ്മാണം: വകുപ്പ് 336, 303

മോഷണം: വകുപ്പ് 314

സത്യസന്ധമല്ലാത്ത രീതിയില്‍ സ്വത്ത് ദുരുപയോഗം ചെയ്യല്‍

സംഭവം ഇങ്ങനെ

5,000 രൂപ മിനിമം ബാലന്‍സ് അക്കൗണ്ട് 25000 രൂപയായി ഉയര്‍ത്തി

2008-ല്‍ പാലാ ശാഖയില്‍ തുറന്ന അക്കൗണ്ടില്‍ മിനിമം ബാലന്‍സ് 5,000 രൂപ ആയിരുന്നു. ഇത് കൃത്യമായി നിലനിര്‍ത്തിയിരുന്നതിനാല്‍ ഇതുവരെ പിഴയൊന്നും ഈടാക്കിയിരുന്നില്ല. എന്നാല്‍, അടുത്തിടെ അക്കൗണ്ടില്‍ സുഹൃത്തിന്റേതായ ഏകദേശം 80,000 രൂപ ഏതാനും ദിവസം ഉണ്ടായിരുന്നു. ഈ പണം പിന്‍വലിച്ച ശേഷം കഴിഞ്ഞ ദിവസം അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 401.93 രൂപ കുറവുണ്ടായതായി ശ്രദ്ധയില്‍പ്പെട്ടു.

ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചതില്‍ സെപ്റ്റംബര്‍ മാസത്തെ ശരാശരി മിനിമം ബാലന്‍സ് (Average Minimum Balance) ഇല്ലാത്തതിന്റെ പേരിലാണ് പിഴ ഈടാക്കിയത് എന്ന് മനസ്സിലായി.

ബാങ്കിന്റെ വിചിത്രമായ മറുപടി

തുടര്‍ന്ന് ആക്സിസ് ബാങ്കിന്റെ പാലാ ശാഖയില്‍ ബന്ധപ്പെട്ടപ്പോഴാണ് അക്കൗണ്ടിന്റെ മിനിമം ബാലന്‍സ് പരിധി 25,000 രൂപയായി ഉയര്‍ത്തിയെന്ന ഞെട്ടിക്കുന്ന മറുപടി ലഭിച്ചത്. പരാതിക്കാരന്‍ ഇത് ചോദ്യം ചെയ്യുകയും, 25,000 രൂപ മിനിമം ബാലന്‍സ് ഉള്ള അക്കൗണ്ട് താന്‍ എടുത്തിട്ടില്ലെന്നും പരിധി ഉയര്‍ത്താനായി അപേക്ഷ നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കുകയും ചെയ്തു. ഇതിന് മറുപടിയായി ബാങ്ക് അധികൃതര്‍ നല്‍കിയ വിശദീകരണം ഏറെ വിചിത്രമാണ്:


'അക്കൗണ്ടില്‍ കൂടുതല്‍ പണം കിടന്നിരുന്നതിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് സ്വയം അക്കൗണ്ടിന്റെ മിനിമം ബാലന്‍സിന്റെ പരിധി ഉയര്‍ത്തുകയായിരുന്നു.' കൂടാതെ, അക്കൗണ്ട് പരിധി ഉയര്‍ത്തുന്നത് സംബന്ധിച്ച് ഇമെയില്‍ അയച്ചിരുന്നുവെന്നും, അതിന് മറുപടി നല്‍കിയില്ലെങ്കില്‍ ബാങ്ക് സ്വയം പരിധി ഉയര്‍ത്തുമെന്നായിരുന്നു ഇമെയിലിന്റെ ഉള്ളടക്കമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചതായി പരാതിയില്‍ പറയുന്നു. ഇത് ഉപഭോക്താവിന്റെ പണം കൈകാര്യം ചെയ്യാനുള്ള അവകാശം കവര്‍ന്നെടുക്കുന്നതിന് തുല്യമാണെന്നും, ലാഭമുണ്ടാക്കാനുള്ള ബാങ്കിന്റെ തട്ടിപ്പാണ് ഇതെന്നും എബി ജെ ജോസ് ആരോപിക്കുന്നു.