- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മറൈന്‍ സര്‍വേയറായിരുന്ന പാലോക്കാരന്‍ ആന്റണി; അച്ഛനിലൂടെ കപ്പലും സമുദ്രയാത്രയും മകന്റെ ഇഷ്ടങ്ങളായി; ചരിത്രമായി വിഴിഞ്ഞത്ത് നങ്കൂരമിടല്‍; 'അഭിമാനവും ആഹ്ലാദവും' പങ്കുവച്ച് മലയാളി ക്യാപ്ടന്; തൃശൂരുകാരന് വില്ലി കൊണ്ടു വന്നത് അര കിലോമീറ്ററോളം നീളവും 22 നില കെട്ടിടത്തിന്റെ വലുപ്പവുമുള്ള കടല്‍ അത്ഭുതത്തെ; ലോകത്തെ ഏറ്റവും ശേഷി കൂടിയ കണ്ടെയ്നര്‍ കപ്പല്‍ വിഴിഞ്ഞത്ത്
തിരുവനന്തപുരം: 'അഭിമാനവും ആഹ്ലാദവും'... മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ(എംഎസ്സി) ചരക്ക് കപ്പല്‍ ഐറിനയെ വിഴിഞ്ഞത്ത് എത്തിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ക്യാപ്റ്റന്‍ വില്ലി ആന്റണിയുടെ വാക്കുകള്‍ ആണിത്. ലോകത്തിലെ ഏറ്റവും ശേഷികൂടിയ കണ്ടെയ്നര്‍ കപ്പലാണ് എംഎസ്സി ഐറിന. ദക്ഷിണേഷ്യയില്‍ ഇതാദ്യമാണ് എംഎസ്എസി ഐറിന എത്തുന്നത്. 24,346 ടിഇയു കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള എംഎസ്സി ഐറിനക്ക് 400 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയുമുണ്ട്. 16.2 മീറ്റര്‍ ഡ്രാഫ്റ്റിലാണു ഐറിന വിഴിഞ്ഞം ബെര്‍ത്തില്‍ പ്രവേശിച്ചത്. 22 നില കെട്ടിടത്തിന്റെ വലുപ്പമുള്ളതാണ് എംഎസ്സി ഐറിന. 2023ല്‍ നിര്‍മിച്ച കപ്പലിന് 24,000 മീറ്ററാണു ഡെക്ക് ഏരിയ.
മലയാളിയായ വില്ലി ആന്റണിയാണ് കപ്പലിന്റെ ക്യാപ്റ്റന്‍. സിങ്കപ്പുര്‍ തുറമുഖത്തുനിന്നാണ് ഐറിന വിഴിഞ്ഞത്തേക്കു യാത്ര തിരിച്ചത്. എംഎസ്സിയുടെ ജെയ്ഡ് സര്‍വീസിലാണ് ഏറ്റവും കൂടുതല്‍ കണ്ടെയ്നര്‍ ശേഷിയുള്ള ഐറിന ഉള്‍പ്പെടുന്നത്. മുന്‍പ് 19,462 ടിഇയു ശേഷിയുള്ള എംഎസ്സി ക്ലൗഡ് ജിറാഡറ്റാണ് വിഴിഞ്ഞത്തു ഇതുവരെ വന്നതില്‍ ഏറ്റവും ശേഷിയുള്ള കപ്പല്‍. എംഎസ്സി ഐറിനയെ ആദ്യമായി ഒരു ഇന്ത്യന്‍ തുറമുഖത്ത് ബെര്‍ത്ത് ചെയ്യാന്‍ അവസരം ലഭിച്ചതു താന്‍ ആവേശത്തോടെയാണു കാണുന്നതെന്ന് തൃശ്ശൂര്‍ സ്വദേശിയായ ക്യാപ്റ്റന്‍ വില്ലി ആന്റണി പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു. ചൊവ്വ രാത്രിയോടെയാണ് ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പല്‍ എംഎസ്സി ഐറിന ഔട്ടര്‍ ആങ്കറേജിലെത്തിയത്. വ്യാഴാഴ്ച ബര്‍ത്തിലെത്തിയേക്കും.
29 വര്‍ഷമായി മറൈന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട് തൃശൂര്‍ക്കാരനായ പുറനാട്ടുകര പാലോക്കാരന്‍ ഹൗസിലെ വില്ലി. ലോകത്തെ വലിയ ചരക്ക് കപ്പലിനെ സ്വന്തം നാട്ടിലേക്ക് നയിച്ചപ്പോള്‍ കരിയറിലെ മറക്കാത്ത അനുഭവംകൂടിയായി അതെന്ന് അദ്ദേഹം പറഞ്ഞു. അച്ഛന്‍ പാലോക്കാരന്‍ ആന്റണി മറൈന്‍ സര്‍വേയറായിരുന്നു. അതിലൂടെയാണ് കപ്പലും കപ്പല്‍ യാത്രയും വില്ലിയുടെ ഇഷ്ടങ്ങളായി മാറിയത്.19 വര്‍ഷമായി എംഎസ്സിയിലാണ്. 2023ല്‍ ഐറിനയുടെ ആദ്യഓട്ടത്തില്‍ ക്യാപ്റ്റനായിരുന്നു.രണ്ടുമാസം മുമ്പാണ് വീണ്ടും ഐറിനയില്‍ എത്തിയത്. മൂന്നുപതിറ്റാണ്ടോളമാകുന്ന കപ്പല്‍ ജീവിതത്തില്‍ നൂറ്റിരുപതോളം രാജ്യങ്ങളില്‍പോയി. 14 വര്‍ഷമായി ക്യാപ്റ്റനാണ്. ഭാര്യ ഹില്‍ഡയ്ക്കും ഒമ്പതാംക്ലാസുകാരന്‍ ബെന്‍ഹെയിലുമൊപ്പം തൃശൂരില്‍തന്നെയാണ് സ്ഥിരതാമസം. അമ്മ ലില്ലി. സഹോദരന്‍ വിക്ടറും കപ്പല്‍ മേഖലയുമായി ബന്ധപ്പെട്ട ബിസിനസുമായി മുംബൈയിലാണ്. സഹോദരി തൃശൂരില്‍ കുടുംബസമേതം കഴിയുന്നു.
ഭൂമിശാസ്ത്രപരമായ സ്ഥാനവും തുറമുഖത്തിന്റെ സ്വാഭാവികമായ ആഴവും ആണ് അന്താരാഷ്ട്രരംഗത്ത് വിഴിഞ്ഞത്തെ ശ്രദ്ധേയമാക്കുന്നതെന്ന് വില്ലി പറഞ്ഞു. രാജ്യത്തെ മികച്ച തുറമുഖത്തിന് എല്ലാവരും കൂടി ശ്രമിച്ചാല്‍ ലോകത്തില്‍വച്ച് തന്നെ ഒന്നാംസ്ഥാനത്ത് എത്താനാകും. അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണം. കേരളത്തിലുള്ളവര്‍ക്ക് ഇതിലൂടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. ഇതൊക്കെ വിഴിഞ്ഞം കൊണ്ടുള്ള നേട്ടമാകും. മറ്റുതുറമുഖങ്ങളില്‍നിന്ന് വ്യത്യസ്തമായി വലിയ കപ്പലുകളും ഇവിടെ എളുപ്പത്തില്‍ അടുപ്പിക്കാന്‍ കഴിയുന്നു-അദ്ദേഹം പറഞ്ഞു. കപ്പലില്‍ 35 ജീവനക്കാരുണ്ട്. കണ്ണൂര്‍ സ്വദേശി അഭിനന്ദും ഇതില്‍ ഉള്‍പ്പെടുന്നു.
സിംഗപ്പുരില്‍നിന്നാണ് കപ്പല്‍ കഴിഞ്ഞമാസം 29ന് പുറപ്പെട്ടത്. ഷെഡ്യൂള്‍ ചെയ്യാത്തതിനാല്‍ വേഗം കുറച്ചാണ് ജേഡ് സര്‍വീസിന്റെ ഭാഗമായി എത്തിയത്. കണ്ടെയ്നര്‍ ഇറക്കിയശേഷം യൂറോപ്പിലേക്ക് തിരിക്കും. എംഎസ്സിയുടെതന്നെ തുര്‍ക്കിയ, മിഷേല്‍ കപ്പെല്ലിനി എന്നിവ വിഴിഞ്ഞത്ത് എത്തിയിരുന്നു. ഐറിനയില്‍നിന്ന് 4000 കണ്ടെയ്നറുകള്‍ ഇറക്കുമെന്നാണ് സൂചന. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ രാജ്യത്തെ തെക്ക്, കിഴക്ക് തുറമുഖങ്ങളില്‍ ഏറ്റവും കൂടുതല്‍ കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്തത് വിഴിഞ്ഞത്താണ്. ഇന്നലെ രാത്രി പുറംകടലില്‍ എത്തിയ ഐറിന ബെര്‍ത്ത് ലഭ്യതയനുസരിച്ചാണ് അടുക്കുകയെന്ന് തുറമുഖം അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ മാസം വിഴിഞ്ഞത്ത് എത്തിയ എംഎസ്സി മിഷേല്‍ കപ്പെല്ലിനി എന്ന കപ്പലിന്റെ ക്യാപ്റ്റനും തൃശൂര്‍ സ്വദേശിയായിരുന്നുമില്‍ട്ടണ്‍ ജേക്കബ്.
സൗദിയിലെ കിങ് അബ്ദുള്ള പോര്‍ട്ടില്‍ ഐറിന എത്തിയത് വലിയ ആഘോഷമായിരുന്നു. കമ്മീഷന്‍ ചെയ്ത് വെറും ഒരു മാസം മാത്രമായ വിഴിഞ്ഞം തുറമുഖത്തേക്കാണ് അര കിലോമീറ്ററോളം നീളമുള്ള ഐറിന വരുന്നത്.