കൊച്ചി: ബസ് യാത്രയ്ക്കിടെ, സ്ത്രീകള്‍ക്ക് നേരേ അതിക്രമം കാട്ടുന്ന സംഭവങ്ങള്‍ ഏറുകയാണ്. കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രയ്ക്കിടെ തനിക്കുനേരെയുണ്ടായ അതിക്രമത്തിന്റെ വിഡിയോ പങ്കുവെച്ച് കൊച്ചിയില്‍നിന്നുള്ള കണ്ടന്റ് ക്രിയേറ്റര്‍ വിവരിക്കുന്നതും മറ്റൊന്നല്ല. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ബസില്‍ അടുത്തിരുന്ന സഹയാത്രികനില്‍നിന്ന് തനിക്കുണ്ടായ ദുരനുഭവം യുവതി പങ്കുവെച്ചത്. കേരള സാരി ധരിച്ച യുവതി തിരക്കേറിയ കെ.എസ്.ആര്‍.ടി.സി ബസില്‍ ഇരിക്കുന്നതും അതേ സീറ്റിലിരുന്ന മധ്യവയസ്‌കനായ സഹയാത്രികന്‍ ലൈംഗികച്ചുവയോടെ നോക്കുന്നതുമാണ് വിഡിയോയിലുള്ളത്.

ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ ദുരനുഭവം

കഴിഞ്ഞ ദിവസം ഓണാഘോഷം കഴിഞ്ഞ് ബസില്‍ മടങ്ങുന്നതിനിടെയാണ് യുവതിക്ക് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. ബസില്‍ തനിക്കുനേരെ തുടര്‍ച്ചയായി മോശമായ നോട്ടങ്ങള്‍ വന്നതോടെ യുവതി തന്റെ മൊബൈല്‍ ഫോണില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. യുവതി തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന് സഹയാത്രികന് മനസ്സിലായിട്ടും യാതൊരു ഭാവഭേദവുമില്ലാതെ അയാള്‍ നോട്ടം തുടര്‍ന്നു. തുടര്‍ന്ന്, 'ഇനി നോക്കിയാല്‍ കണ്ണുകുത്തി പൊട്ടിക്കും' എന്ന് യുവതി പറയുകയും അപ്പോള്‍ അയാള്‍ ബസില്‍നിന്നിറങ്ങി ഓടിപ്പോകുകയുമായിരുന്നു.

വസ്ത്രധാരണത്തെക്കുറിച്ചുള്ള ചര്‍ച്ച

ഇത്തരം സംഭവങ്ങളില്‍ പലപ്പോഴും വസ്ത്രധാരണമാണ് പ്രശ്‌നമെന്ന് പറയുന്നവര്‍ക്ക് മറുപടിയായാണ് താന്‍ ഈ വിഡിയോ പങ്കുവെക്കുന്നതെന്ന് യുവതി വ്യക്തമാക്കി. താന്‍ മാന്യമായാണ് വസ്ത്രം ധരിച്ചിരിക്കുന്നതെന്നും, എന്നിട്ടും ഇത്തരത്തിലുള്ള പെരുമാറ്റമുണ്ടായെന്നും യുവതി ചൂണ്ടിക്കാണിച്ചു. 'ഞാന്‍ എങ്ങനെ വസ്ത്രം ധരിക്കുന്നു എന്നതാണോ പ്രശ്‌നം അതോ ആളുകള്‍ അത് എങ്ങനെ കാണുന്നു എന്നതാണോ? ഈ വിഡിയോയില്‍ മാന്യമായിട്ടാണ് വസ്ത്രം ധരിച്ചിരിക്കുന്നത്,' യുവതി ഇന്‍സ്റ്റഗ്രാം പോസ്റ്റിനടിയില്‍ കുറിച്ചു.

പ്രതികരണത്തെക്കുറിച്ചുള്ള വിമര്‍ശനം

നിരവധിപേരാണ് യുവതിക്ക് പിന്തുണയുമായി വിഡിയോക്ക് താഴെ എത്തുന്നത്. എന്നാല്‍, എന്തുകൊണ്ട് അപ്പോള്‍ തന്നെ പ്രതികരിച്ചില്ല എന്ന ചോദ്യവുമായും ചിലര്‍ രംഗത്തുവന്നിരുന്നു. ഇതിന് മറുപടിയായാണ് യുവതി മറ്റൊരു വിഡിയോയും പോസ്റ്റ് ചെയ്തത്. ഈ വിഡിയോ ഇത്രയും റീച്ചാകുമെന്നോ ചര്‍ച്ചയാകുമെന്നോ ഞാന്‍ വിചാരിച്ചിരുന്നില്ല. 80% പേരും തന്നെ പിന്തുണയ്ക്കുമ്പോള്‍ 20% പേര്‍ അയാളെ പിന്തുണയ്ക്കുന്നു, അവരോടാണ് എനിക്ക് പറയാനുള്ളത്' യുവതി പറഞ്ഞു തുടങ്ങുന്നു.

താന്‍ പ്രതികരിക്കാതിരുന്നതല്ലെന്നും, പ്രതികരിച്ചതിനെ തുടര്‍ന്നാണ് അയാള്‍ ബസില്‍നിന്നിറങ്ങിപ്പോയതെന്നും യുവതി വ്യക്തമാക്കി. സംഭവത്തില്‍ താന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി, തന്റെ പ്രൊഫൈലിലുള്ള മറ്റ് വിഡിയോകള്‍ കണ്ട് ആളുകള്‍ കുറ്റപ്പെടുത്തുന്നുവെന്നും എന്നാല്‍ അതിലൊന്നും യാതൊരു കഴമ്പുമില്ലെന്നും യുവതി പറഞ്ഞു.

'പിഞ്ചു കുഞ്ഞുങ്ങള്‍ വരെ പീഡിപ്പിക്കപ്പെടുന്ന നാടാണിത്. കേസുകള്‍ എടുത്തുനോക്കിയാല്‍ പീഡിപ്പിക്കപ്പെടുന്നവരില്‍ ഭൂരിഭാഗം പേരും ചുരിദാറും ഷാളും ധരിക്കുന്ന നാട്ടിന്‍ പുറത്തെ പെണ്‍കുട്ടികളാണ്. നമ്മുടെ നിയമം ഇത്തരക്കാരെയെല്ലാം ജയിലിലിട്ടു വളര്‍ത്തുന്നതാണ്. നിയമത്തില്‍ പേടിയില്ലാത്തതുകൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്. വിഡിയോ ഇട്ടതിന് പിന്നാലെ ഒത്തിരി പെണ്‍കുട്ടികള്‍ മെസേജ് അയച്ചു. അനുഭവങ്ങള്‍ പറഞ്ഞു. പലര്‍ക്കും ഇത്തരത്തില്‍ അനുഭവമുണ്ടെങ്കിലും പുറത്തുപറയാന്‍ പേടിയാണ്. പേടികൊണ്ടാണ് അവര്‍ പ്രതികരിക്കാത്തതും. ഏതൊരു സ്ത്രീക്കും ഇത്തരത്തില്‍ പറയാന്‍ ഒരു അനുഭവമുണ്ടാകും. ഈ അനുഭവം ഞാന്‍ പങ്കുവച്ചത്, റീല്‍സിനോ കണ്ടന്റിനോ അല്ല, ഇയാളുടെ മുഖം നാട്ടുകാര്‍ കാണാന്‍ വേണ്ടിയാണ്'. യുവതി പറയുന്നു,

തനിക്ക് ഒന്‍പതാം ക്ലാസില്‍ വച്ചും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. അന്ന് ബസില്‍ അതിക്രമമുണ്ടായപ്പോള്‍ പ്രതികരിച്ചതിന് തന്റെ അമ്മ എന്നോടു ചോദിച്ചു എന്തിനാണ് പ്രതികരിച്ചത് എന്ന്. യൂണിഫോമിലായിരുന്നു അന്ന്. അന്നു മുതലുണ്ടായ അനുഭവമാണ് ഇതെന്നും യുവതി പറയുന്നു.



തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.