ലണ്ടന്‍: മൊബൈല്‍ ഫോണുകള്‍ കൈവശം ഇല്ലാത്ത ആളുകള്‍ ഇന്നത്തെ കാലത്ത് വളരെ കുറവായിരിക്കും. ലോകം മുഴുവന്‍ മൊബൈല്‍ എന്ന ചങ്ങലക്കണ്ണികളാല്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ഒരു മനുഷ്യന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്താല്‍ അയാളുമായി ബന്ധപ്പെട്ട് എല്ലാം വിവരങ്ങളും ശേഖരിക്കാന്‍ പോലും കഴിയുന്ന വിധത്തില്‍ സാങ്കേതിക രംഗം വളര്‍ന്നു കഴിഞ്ഞു. ഇങ്ങനെയുള്ള കാലത്താണ് പേജറുകള്‍ പൊട്ടിത്തെറിപ്പിച്ച് ഹിസ്ബുള്ളയെ നേരിട്ട ഇസ്രായേല്‍ ശൈലി ആശങ്ക വിതയ്ക്കുന്നത്.

ഇന്റര്‍നെറ്റ് സംവിധാനം ഇല്ലാത്ത പേജറുകള്‍ പോലും പൊട്ടിത്തെറിക്കുന്ന അവസ്ഥയെങ്കില്‍ ഭാവിയില്‍ ഒരാളുടെ കൈയില്‍ ഇരിക്കുന്ന മൊബൈല്‍ ഫോണ്‍ ബോംബാക്കി മാറ്റാനു കഴിയുമെന്ന യഥാര്‍ഥ്യവും നമ്മെ നോക്കി വെല്ലുവിളിക്കുന്നുണ്ട്. ഹിസ്ബുള്ളയെ ഇല്ലാതാക്കാന്‍ മൊസാദ് ഉപയോഗിച്ച ശൈലി ലോകത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമാണ്. കാരണം നാളെ സമാന മാതൃക മറ്റ് സംഘടനകള്‍ സ്വീകരിക്കാനും ഇടവരും. ഇത് ഭാവിയില്‍ മനുഷ്യരാശിക്ക് പോലും ഭീഷണിയാകുമോ എന്ന ആശങ്കകള്‍ ലെബനനിലെ സ്‌ഫോടനത്തോടെ ഉയര്‍ന്നു കഴിഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ ലബനനില്‍ ഉണ്ടായ പേജര്‍, വാക്കിടോക്കി സ്ഫോടനങ്ങള്‍ സാധാരണക്കാര്‍ക്കിടയില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. പേജറും വാക്കിടോക്കിയും കഴിഞ്ഞാല്‍ അടുത്ത ഊഴം മൊബൈല്‍ഫോണുകളുടേതാണോ. ഉറപ്പായും അടുത്ത ലക്ഷ്യം മൊബൈല്‍ ഫോണുകളുടേത് തന്നെയായിരിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. നമ്മള്‍ ഇനി പുതിയതായി വാങ്ങുന്ന മൊബൈല്‍ ഫോണ്‍ എത്രത്തോളം സുരക്ഷിതമാണെന്ന് ആര്‍ക്കാണ് ഉറപ്പ് തരാന്‍ കഴിയുക.

സമൂഹ മാധ്യമങ്ങളില്‍ എല്ലാം തന്നെ ഇതൊരു ചര്‍ച്ചാവിഷയമായി മാറുകയാണ്. ഏത് ഇലക്ട്രോണിക്ക് ഉകരണവും ഒരു ബോബായി മാറും എന്ന് തന്നെയാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്. പേജറുകള്‍ക്ക് ഉള്ളില്‍ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കാന്‍ കഴിയുമെങ്കില്‍ എന്ത് കൊണ്ട് സ്മാര്‍ട്ട് ഫോണുകളില്‍ എത്ര എളുപ്പത്തില്‍ രാസവസ്തുക്കള്‍ നിറച്ചുകൂടാ എന്നാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ പലരും ചോദിക്കുന്നത്. 1990കളിലാണ് പേജറുകള്‍ വിപണിയില്‍ എത്തുന്നത്.

പേജറുകള്‍ ഇന്ന് കാലഹരണപ്പെട്ട ഒരു ഉപകരണമാണ് എങ്കിലും ചില പ്രത്യേക ദൗത്യങ്ങളില്‍ ഇവ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പേജറുകള്‍ ഒരിക്കലും ഹാക്ക് ചെയ്യാന്‍ കഴിയുകയില്ല. എന്നിട്ടും മൊസാദേക്ക് അവ ഉപയോഗിച്ച് ആക്രമണം നടത്താന്‍ കഴിഞ്ഞു എങ്കില്‍ സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുക അവര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും എന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. സ്മാര്‍ട്ടഫോണുകളെ ട്രാക്ക് ചെയ്യാന്‍ വളരെ എളുപ്പമാണ് എന്ന കാര്യവും അവര്‍ ചൂണ്ടിക്കാട്ടുന്നു. അതേ സമയം ഏറ്റവും ആധുനിക സംവിധാനങ്ങളുള്ള മൊബൈല്‍ ഫോണുകളില്‍ ഇത്തരം കാര്യങ്ങള്‍ നടത്തുക അസാധ്യമാണെന്നതും പ്രധാനപ്പെട്ട കാര്യമാണ്.

ആപ്പിള്‍ പോലെയുള്ള മൊബൈല്‍ ഫോണുകള്‍ കമ്പനിയില്‍ നിന്ന് നേരിട്ട് വരുത്തുന്നവര്‍ക്ക് അപകട സാധ്യത പൊതുവേ കുറവാണ്. എന്നാല്‍ നിങ്ങള്‍ ഒരു കടയില്‍ നിന്നാണ് മൊബൈല്‍ വാങ്ങുന്നത് എങ്കില്‍ അപകട സാധ്യത വളരെ കൂടുതലാണ്. ലബനനില്‍ നടന്നത് വലിയൊരു ചാരസംഘടന നടത്തിയ ഓപ്പറേഷനാണ് എന്ന കാര്യം പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. അത് കൊണ്ട് തന്നെ ഒരു വ്യക്തിക്ക് ഇത്തരമൊരു ദൗത്യം ഏറ്റെടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നതിന്റെ പ്രധാന കാരണം ഇതിന് വലിയ പണച്ചെലവും ആള്‍ബലവും എല്ലാം വേണ്ടി വരും എന്നതാണ്. ലബനനിലെ കാര്യം തന്നെ എടുക്കാം.

ഇവിടെ ഹിസ്ബുള്ള എന് തീവ്രവാദ സംഘടന അയ്യായിരത്തോളം പേജറുകള്‍ വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ ഈ ജോലി ഏല്‍പ്പിച്ചത് തെയ്വാനിലെ കമ്പനിയായ ഗോള്‍ഡ് അപ്പോളോയെ ആണ്. എന്നാല്‍ ഇപ്പോള്‍ സ്ഥാപനം പറയുന്നത് തങ്ങള്‍ ഇവയുടെ നിര്‍മ്മാണം ഏല്‍പ്പിച്ചത് ഹംഗറിയിലെ ബുഡാപെസ്റ്റിലെ ബി.എ.സി കണ്‍സള്‍ട്ടിംഗിനെ ആണെന്നാണ്. ഇസ്രയേല്‍ ചാരസംഘടനയായ മൊസാദേ നേരിട്ട് തന്നെയാണ് പേജറുകളില്‍ സ്ഫോടക വസ്തു സ്ഥാപിച്ചത് എന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്. ഒരു പാട് സാങ്കേതിക ഘടകങ്ങള്‍ നിറഞ്ഞിരിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ക്കുള്ളില്‍ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കാന്‍ സ്ഥാലക്കുറവ് ഉള്ള കാര്യവും പലരും അഭിപ്രായപ്പെടുന്നു.