കൊച്ചി: പീഡനക്കേസില്‍ നടനും എം.എല്‍.എയുമായ മുകേഷിന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത് പരാതിക്കാരിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ കണക്കിലെടുത്ത്. ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്ന ആരോപണം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. 2022-ല്‍ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് മുകേഷിന് പരാതിക്കാരി അയച്ച വാട്ട്‌സാപ്പ് സന്ദേശവും കോടതി എടുത്തുപറഞ്ഞു. കഴിഞ്ഞ പുതുവത്സരദിനത്തില്‍ നടി മുകേഷിനയച്ച ആശംസാ സന്ദേശവും കേസില്‍ തിരിച്ചടിയാവുകയാണ്.

പരാതിക്കാരിയുടെ മൊഴിയില്‍ നിരവധി വൈരുദ്ധ്യങ്ങളുണ്ട്. നടിയുടെ ആദ്യത്തെയും രണ്ടാമത്തെയും മൊഴികളില്‍ ബലാത്സംഗം നടന്നുവെന്ന് വെളിവാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ടാമത്തെ മൊഴിയില്‍ ഈ വൈരുദ്ധ്യത്തിന് കാരണം പറയാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞമാസം 29-ാം തീയതിയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുകേഷ് ജാമ്യഹര്‍ജി നല്‍കിയത്. അതിനുശേഷം 30-ാം തീയതി വീണ്ടും നടിയുടെ മൊഴിയെടുത്തിരുന്നു. ഇതിലാണ് വലിയ വൈരുദ്ധ്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

2010-ല്‍ പീഡനം നടന്നെന്ന് പറയുന്ന ദിവസം മുകേഷ് തന്റെ ബി.എം.ഡബ്ല്യൂ കാറില്‍ പരാതിക്കാരിയുടെ ഫ്‌ളാറ്റിലെത്തി കൂട്ടിക്കൊണ്ടുപോവുകയും മരടിലെ സ്വന്തം വില്ലയിലെത്തിച്ച് പീഡിപ്പിച്ചെന്നുമാണ് നടി പരാതിയില്‍ പറഞ്ഞിരുന്നത്. അന്നുതന്നെ മുകേഷ് തന്നെയാണ് പരാതിക്കാരിയെ കാറില്‍ക്കയറ്റി അവരുടെ ആലുവയിലെ ഫ്‌ലാറ്റില്‍ തിരികെ കൊണ്ടുവിട്ടത്. ഇതില്‍ എവിടെയാണ് നിര്‍ബന്ധിത ലൈംഗിക പീഡനം എന്നതാണ് കോടതി ഉയര്‍ത്തിയ പ്രധാനചോദ്യം. ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷം 2022-ല്‍ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് അവര്‍ മുകേഷിന് വാട്ട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. അതും ഉത്തരവിന്റെ ഭാഗമായി കോടതി ചൂണ്ടിക്കാട്ടി. ഇതെല്ലാം ഈ കേസില്‍ നടി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തിരിച്ചടിയായി മാറുകയാണ്.

പരാതിക്കാരിയായ നടി ഒരു നിയമ ബിരുദധാരിയാണെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. നിയമം പ്രാക്ടീസ് ചെയ്തിരുന്ന ഒരാള്‍ക്ക് സാധാരണ നിയമവശങ്ങള്‍ അറിയില്ലെന്ന് എങ്ങനെ പറയാനാവും എന്നും കോടതി ചോദിച്ചു.