തിരുവനന്തപുരം: പിഎം ശ്രീ ധാരണാപത്രത്തില്‍ സര്‍ക്കാര്‍ ഒപ്പിട്ടതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതില്‍ സിപിഐ മന്ത്രിമാര്‍ക്ക എതിര്‍പ്പ്. മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതില്‍ ജി ആര്‍ അനില്‍ എതിര്‍പ്പ് അറിയിച്ചു. മൃഗ സംരക്ഷണ മന്ത്രി ചിഞ്ചു റാണിയും അനുകൂലിക്കുന്നില്ല. മന്ത്രി പി രാജന്‍ മാത്രമാണ് രാജിവയ്ക്കാമെന്ന് സിപിഐ നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും രാജിയ്ക്ക് എതിരാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് രാജി അനാവശ്യമാണെന്ന് സിപിഐ സെക്രട്ടറി ബിനോയ് വിശ്വത്തെ അനില്‍ അറിയിച്ചിട്ടുണ്ട്. പിഎം ശ്രീ പദ്ധതിയ്ക്ക് കേന്ദ്ര സിലബസ് അനിവാര്യമല്ല. ഈ സാഹചര്യത്തില്‍ എതിര്‍പ്പുയര്‍ത്തേണ്ടതില്ലെന്നാണ് അനിലിന്ഡറെ നിലപാട്.

വേണ്ടിവന്നാല്‍ മന്ത്രിമാരെ പിന്‍വലിക്കണമെന്ന ആവശ്യം സിപിഐയില്‍ ശക്തമാണ്. എന്നാല്‍ ഇതിന് പിന്നില്‍ പിഎം ഇസ്മായിലിന്റെ കരങ്ങളാണെന്ന് അനിലും സംഘവും പറയുന്ന. സിപിഐ മന്ത്രിമാര്‍ പാര്‍ട്ടിയെ രാജിസന്നദ്ധത അറിയിച്ചിട്ടില്ല. മന്ത്രിമാരായ കെ. രാജനും പി. പ്രസാദുമാണ് രാജി സന്നദ്ധത അറിയിച്ചത്. ഇതില്‍ പ്രസാദ് പാതി മനസ്സിലാണ്. രാജനാക്കട്ടെ ഉറച്ച നിലപാടിലും. മുന്നണി മര്യാദ ലംഘിച്ച് പി.എം ശ്രീയുമായി മുന്നോട്ടുപോവുകയാണെങ്കില്‍ മന്ത്രിമാരെ പിന്‍വലിക്കണമെന്ന നിര്‍ദ്ദേശം സിപിഐയില്‍ ചര്‍ച്ചയിലാണ്. രാജനും പ്രസാദും ഇസ്മായില്‍ പക്ഷക്കാരാണെന്നാണ് അനിലും കൂട്ടരും പറയുന്നു. അതേസമയം ധാരണാപത്രം റദ്ദാക്കണമെന്ന സിപിഐയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം പരിഗണിക്കാനാവില്ലെന്ന നിലപാടില്‍ത്തന്നെയാണ് സിപിഎം. മുന്നണിമര്യാദ ലംഘിച്ചതില്‍ അതൃപ്തിയറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നല്‍കിയ കത്തിന് മുന്നണി കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രി നേരിട്ട് ബിനോയ് വിശ്വത്തെ വിളിച്ചു. സംസാരിക്കുകയും ചെയ്തു. ഇതുകൊണ്ട് കടുത്ത നിലപാട് വേണ്ടെന്നാണ് സിപിഐ സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാട്. മന്ത്രിമാര്‍ ആരും രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടിലേക്ക് ബിനോയ് വിശ്വം മാറി കഴിഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) ഒരു മാതൃക മാത്രമാണെന്നും വിദ്യാഭ്യാസ രീതിയെക്കുറിച്ചു ദര്‍ശനം നല്‍കുക മാത്രമാണ് എന്‍ഇപി ചെയ്യുന്നതെന്നും കേന്ദ്ര സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാര്‍ പറഞ്ഞിട്ടുണ്ട്. 2024 മാര്‍ച്ചില്‍ തന്നെ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിടാന്‍ കേരളം സന്നദ്ധത അറിയിച്ചതാണെന്നും പിന്നീടു ചര്‍ച്ചകള്‍ തുടരുകയായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു. എന്‍ഇപിയിലെ പ്രധാന നിര്‍ദേശങ്ങളെല്ലാം നടപ്പാക്കി കാട്ടുന്നതാണു പിഎം ശ്രീ സ്‌കൂളുകളെന്നും അദ്ദേഹം വ്യക്തമാക്കി. 'ദേശീയ വിദ്യാഭ്യാസ നയം അതേപടി നടപ്പാക്കണമെന്നു നിര്‍ബന്ധമില്ല. പാഠ്യപദ്ധതിയും പുസ്തകങ്ങളും സംസ്ഥാനങ്ങള്‍ക്കു തീരുമാനിക്കാം. അതേസമയം പാഠ്യപദ്ധതി, മൂല്യനിര്‍ണയം എന്നിവയിലെല്ലാം രാജ്യത്തു പൊതുരീതി ആവശ്യമുണ്ട്' സഞ്ജയ് കുമാര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ പിഎം ശ്രീയില്‍ പ്രശ്‌നമൊന്നുമില്ലെന്നാണ് മന്ത്രി അനിലന്റെ നിലപാട്. ഇത് ബിനോയ് വിശ്വവും അനുകൂലിക്കുന്നുണ്ട്.

വിദേശയാത്രകഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച രാത്രി തിരിച്ചെത്തിയതോടെ പിഎം ശ്രീ ചര്‍ച്ചചെയ്യാന്‍ തിങ്കളാഴ്ച സിപിഎം അടിയന്തര സെക്രട്ടേറിയറ്റും ചേരുന്നുണ്ട്. അദ്ദേഹം സിപിഐ നേതൃത്വവുമായി ചര്‍ച്ചനടത്തുമെന്നാണ് സിപിഎം നേതാക്കള്‍ നല്‍കുന്ന സൂചന. കടുത്ത തീരുമാനം പാടില്ലെന്ന് ബിനോയ് വിശ്വത്തോട് പിണറായി ആവശ്യപ്പെട്ടിട്ടുണ്ട്. പിഎം ശ്രീ പദ്ധതി നടപ്പാക്കുമ്പോള്‍, എന്‍സിഇആര്‍ടി സിലബസ് പിന്തുടര്‍ന്നില്ലെങ്കില്‍ പോലും കേരളം ഏറെ ശക്തമായി എതിര്‍ക്കുന്ന ഭാരതീയ വിജ്ഞാന സമ്പ്രദായം (ഇന്ത്യന്‍ നോളജ് സിസ്റ്റംഐകെഎസ്) സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടി വരും. 'നമ്മുടെ പാരമ്പര്യങ്ങളും ആചാരങ്ങളും ഭാരതീയ വിജ്ഞാന സമ്പ്രദായങ്ങളും പാഠ്യപദ്ധതിയുടെ അവിഭാജ്യ ഘടകമായിരിക്കണം' എന്നു പിഎംശ്രീ പദ്ധതിയുടെ വ്യവസ്ഥകളില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്.

ആര്‍എസ്എസ് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കേന്ദ്രം നടപ്പാക്കുന്നതാണ് ഐകെഎസ് എന്ന വിമര്‍ശനം നിലനില്‍ക്കെയാണു കേരളത്തില്‍ ഇതു പഠിപ്പിക്കാന്‍ വഴിയൊരുക്കുന്ന പദ്ധതിക്ക് ഇടതുസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം എന്‍സിഇആര്‍ടി അവതരിപ്പിച്ച 8ാം ക്ലാസ് പാഠപുസ്തകത്തില്‍ ഐകെഎസുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'ഹെല്‍ത്ത്: ദി അള്‍ട്ടിമേറ്റ് ട്രഷര്‍' എന്ന അധ്യായത്തില്‍ വസൂരിക്ക് ഇന്ത്യ പരമ്പരാഗത ചികിത്സാ രീതി ഉപയോഗിച്ചിരുന്നതിനെക്കുറിച്ചു വിവരിക്കുന്നു. ആധുനിക വാക്‌സീനുകള്‍ വരുന്നതിന് ഏറെക്കാലം മുന്‍പു വസൂരിക്കെതിരെ ഫലപ്രദമായ പ്രതിരോധ രീതിയുണ്ടായിരുന്നുവെന്നാണ് ഇതിലെ വാദം. ഇത്തരം ചര്‍ച്ചകള്‍ സിപിഐയിലെ മറുവിഭാഗവും ഉയര്‍ത്തുന്നുണ്ട്.

ഐകെഎസ്ആറാം വയസ്സില്‍ മാത്രം ഒന്നാം ക്ലാസ് പ്രവേശനം എന്നതുള്‍പ്പെടെ ദേശീയ വിദ്യാഭ്യാസ നയത്തിലെ പല നിര്‍ദേശങ്ങളും കേരളം ഇതിനകം നടപ്പാക്കിക്കഴിഞ്ഞു. എന്നാല്‍ നഴ്‌സറി മുതല്‍ പ്ലസ്ടു വരെയുള്ള പഠനത്തെ 5+3+3+4 മാതൃകയില്‍ നാലു ഘട്ടങ്ങളായി പുനഃക്രമീകരിക്കാനുള്ള നിര്‍ദേശം കേരളം നടപ്പാക്കിയിട്ടില്ല. പിഎം ശ്രീ സ്‌കൂളുകളില്‍ ഈ രീതി വേണമെന്നാണു നിഷ്‌കര്‍ഷിക്കുന്നത്. ഇതനുസരിച്ചു മൂന്നാം വയസ്സില്‍ നഴ്‌സറിയില്‍ ആരംഭിച്ച് കെജി ക്ലാസുകള്‍ പിന്നിട്ടു രണ്ടാം ക്ലാസ് വരെയാണ് അടിസ്ഥാന ഘട്ടം (ഫൗണ്ടേഷന്‍ സ്റ്റേജ്). സംസ്ഥാനത്തു പിഎം ശ്രീ സ്‌കൂളുകളില്‍ ഈ രീതി പിന്തുടരുമോ എന്നാണ് ഇനി അറിയേണ്ടത്. സിബിഎസ്ഇ സ്‌കൂളുകളില്‍ നഴ്‌സറി (ബാലവാടിക) ആരംഭിക്കണമെന്നു കേന്ദ്രം നിര്‍ദേശം നല്‍കിക്കഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും നിലവില്‍ പ്രീ പ്രൈമറി വിഭാഗമില്ല.