തിരുവനന്തപുരം: സിപിഐയുടെ സമ്മര്‍ദ്ദങ്ങളെല്ലാം ഇടതുപക്ഷത്ത് എന്നും ജയിച്ചിട്ടില്ല. എന്നാല്‍ മന്ത്രിമാരെ എന്നെല്ലാം മന്ത്രിസഭയില്‍ നിന്നും വിട്ടു നില്‍ക്കുന്ന പ്രതിഷേധം നടത്തിയോ അന്നെല്ലാം വിജയം വരിച്ചു. ഒന്നില്‍ പിഴച്ചാല്‍ മൂന്ന്. ഇത്തവണ മന്ത്രിമാരുടെ മന്ത്രിസഭാ യോഗ ബഹിഷ്‌കരണം മുന്നണി മാറ്റമാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. എന്നാല്‍ പിഎം ശ്രീയില്‍ പിണറായി സര്‍ക്കാര്‍ തിരുത്തല്‍ വരുത്തുമെന്ന് തന്നെയാണ് സിപിഐ ഇപ്പോഴും കരുതുന്നത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഐയുടെ 4 മന്ത്രിമാരും മന്ത്രിസഭാ യോഗങ്ങളില്‍ നിന്ന് വിട്ടുനിന്നിട്ടുണ്ട്. ഇതേ തന്ത്രമാണ് ഇപ്പോഴും സിപിഐ എടുക്കുന്നത്. കായല്‍ കയ്യേറ്റം അടക്കമുള്ള നിയമലംഘനങ്ങളില്‍ ആരോപണ വിധേയനായ മന്ത്രി പങ്കെടുക്കുന്ന മന്ത്രിസഭായോഗങ്ങളില്‍ പങ്കെടുക്കില്ലെന്നായിരുന്നു അന്നത്തെ സിപിഐ തീരുമാനം. ഈ ബഹിഷ്‌കരണം ഉണ്ടായ അന്ന് തോമസ് ചാണ്ടിക്ക് രാജിവയ്‌ക്കേണ്ടി വന്നു. അതായത് ഒന്നാം പിണറായി സര്‍ക്കാരിലെ സിപിഐ സമ്മര്‍ദ്ദം ഫലം കണ്ടു. തൃശൂരില്‍ നിന്നുള്ള മന്ത്രി കെ എസ് സുനില്‍ കുമാറിന്റെ ഉറച്ച നിലപാടായിരുന്നു അന്ന് ചര്‍ച്ചയായത്.

ഇഎംഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്തും സിപിഐ യോഗം ബഹിഷ്‌കരിച്ചിട്ടുണ്ട്. 1969 ഏപ്രില്‍ 24നും 25നും നടന്ന മന്ത്രിസഭായോഗങ്ങള്‍ ബഹിഷ്‌കരിച്ചതു സിപിഐ മന്ത്രിമാരായിരുന്ന എം.എന്‍. ഗോവിന്ദന്‍നായരും ടി.വി. തോമസുമാണ്. സിപിഐ മന്ത്രിമാരുടെ വകുപ്പുകളില്‍ സിപിഎം നടത്തുന്ന കൈകടത്തലുകളായിരുന്നു അന്നത്തെ പ്രതിഷേധത്തിന് കാരണം. സിപിഎം ഇടപെടല്‍ കാരണം ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നായിരുന്നു സിപിഐയുടെ അന്നത്തെ എതിര്‍പ്പ്. അന്ന് എം എന്നും ടിവിയും മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ പോലും തയ്യാറായിരുന്നു.

ടി.വി. തോമസ് വ്യവസായ വകുപ്പും എം.എന്‍.ഗോവിന്ദന്‍നായര്‍ കൃഷിവകുപ്പുമാണു കൈകാര്യം ചെയ്തിരുന്നത്. സിപിഐയുടെ സമ്മര്‍ദം ഫലിച്ചു. സിപിഐ വകുപ്പുകളില്‍ സിപിഎം ഇടപെടലും ഇല്ലാതെയായി. ഇപ്പോള്‍ പിഎം ശ്രീയില്‍ സിപിഐയുടെ പരാതിയില്‍ തിരുത്തലിന് സിപിഎം തയ്യാറായില്ലെങ്കില്‍ മന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന നിലപാടില്‍ മന്ത്രി കെ രാജന്‍ ഉറച്ചു നില്‍ക്കുകയാണ്. രാജന്റെ ഈ നിലപാടാണ് സിപിഐയെ അടക്കം പ്രതിസന്ധിയിലാക്കുന്നത്. കേന്ദ്ര സിലബസിലെ പഠനം ഉണ്ടാകില്ലെന്ന സിപിഎം ഉറപ്പില്‍ എല്ലാം അവസാനിപ്പിക്കാനായിരുന്നു സിപിഐ സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ആലോചന.

രാജിവയ്ക്കുന്നതിനോട് മന്ത്രിമാരായ ജി ആര്‍ അനിലിനും ചിഞ്ചുറാണിയ്ക്കും താല്‍പ്പര്യവുമില്ല. മന്ത്രി പി പ്രസാദ് എങ്ങോട്ടും വീഴുമെന്ന നിലപാടിലും. എന്നാല്‍ അപമാനം സഹിച്ച് മന്ത്രിയായി തുടരാനില്ലെന്ന നിലപാട് കെ രാജന്‍ എടുത്തു. ഇതുകൊണ്ടാണ് സിപിഎമ്മിന്റെ സമവായങ്ങളോട് സിപിഐയ്ക്ക് യോജിക്കാന്‍ കഴിയാത്തത്. അങ്ങനെ ആലപ്പുഴയിലെ മുഖ്യമന്ത്രിയുടെ നയതന്ത്രം പാളി. കേന്ദ്ര നേതൃത്വത്തെ രാജന്‍ ഉറച്ച നിലപാട് അറിയിച്ചിട്ടുണ്ട്. സിപിഐയെ അറിയിക്കാതെ തന്ത്രപമായി പിഎം ശ്രീ ഒപ്പിടുകയായിരുന്നുവെന്ന് രാജന്‍ വിശ്വസിക്കുന്നു. മന്ത്രിയെ എന്ന നിലയില്‍ കാബിനറ്റില്‍ ഈ വിഷയം ഉയര്‍ത്തിയിട്ട് പോലും മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ഒപ്പിട്ട കാര്യം പറഞ്ഞില്ല.

തൃശൂര്‍ പൂരം കലക്കലില്‍ അടക്കം റവന്യൂമന്ത്രി കെ രാജന്‍ പരസ്യ നിലപാടുകള്‍ എടുത്തിരുന്നു. അന്നും അതൊന്നും ആഭ്യന്തര വകുപ്പ് അംഗീകരിച്ചില്ല. ഇതെല്ലാം മുറിവായി രാജന്റെ മനസ്സിലുണ്ടായിരുന്നു. തൃശൂര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിഎസ് സുനില്‍ കുമാറിനുണ്ടായ തോല്‍വിയും സിപിഐയിലെ തൃശൂര്‍ നേതാക്കള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇതിന് പിന്നാലെയാണ് പിഎം ശ്രീയിലെ അവഗണന. സിപിഐയെ മുഖവലിയ്ക്ക് പോലും എടുക്കില്ലെന്ന തരത്തില്‍ സിപിഎമ്മും മുഖ്യമന്ത്രി പിണറായിയും മുമ്പോട്ട് പോകുന്നത് ഇനി അംഗീകരിക്കാന്‍ കഴിയില്ലെന്നതാണ് തൃശൂരില്‍ നിന്നുള്ള മന്ത്രി രാജന്റെ നിലപാട്. ഇതു തന്നെയാണ് നിര്‍ണ്ണായക സിപിഐ യോഗത്തിലും രാജന്‍ എടുത്തത്. ഇതിന് മുന്നില്‍ സിപിഐ സംസ്ഥാന സെക്രട്ടറിയ്ക്ക് പോലും തല്‍കാലം സിപിഎമ്മിന് വേണ്ടിയുള്ള വാദങ്ങള്‍ ഉയര്‍ത്താന്‍ കഴിയുന്നില്ല.