തിരുവനന്തപുരം: കടയില്‍ അതിക്രമിച്ച് കയറി സ്ത്രീകളെയും കുട്ടിയെയും മര്‍ദ്ദിച്ചെന്ന പരാതിയില്‍ സിപിഎം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി അറസ്റ്റില്‍. സ്ത്രീകളേയും കുട്ടിയേയും കയ്യേറ്റം ചെയ്‌തെന്ന പരാതിയിലാണ് ആര്യനാട് പൊലീസ് വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്തത്. ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി ഉള്‍പ്പെട്ട കയ്യേറ്റത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നതോടെയാണ് നടപടി. വെള്ളനാട് വില്ലേജ് ഓഫീസ് പരിസരത്തെ തട്ട്കടക്ക് മുന്നിലാണ് സംഭവം. കടയുടെ ബോര്‍ഡ് റോഡില്‍ ഇറക്കി വയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അതിക്രമത്തിലും കയ്യാങ്കളിയിലും എത്തിയത്.

ബോര്‍ഡ് മാറ്റാന്‍ വെള്ളനാട് ശശി ആവശ്യപ്പെട്ടെന്നും കയടുമയും കുടുംബാംഗങ്ങളും എതിര്‍ത്തതും വാക്ക് തര്‍ക്കത്തിനിടയാക്കി. മൊബൈലില്‍ ദൃശ്യം പകര്‍ത്തിയ കുട്ടിയുടെ കയ്യിലിരുന്ന ഫോണ്‍ തട്ടിത്തെറിപ്പിച്ചതോടെ തര്‍ക്കം കയ്യാങ്കളിയായി. കുട്ടിയും കുടുംബാംങ്ങളും ചികിത്സ തേടി. ആരേയും അതിക്രമിച്ചിട്ടില്ലെന്നും സ്‌കൂട്ടറിന്റെ താക്കോല്‍ കടയുടമയും സംഘവും കൈക്കലാക്കിയതാണ് ചോദ്യം ചെയ്തതെന്നുമാണ് വെള്ളനാട് ശശി പറയുന്നത്.

ഇരുപക്ഷവും പരാതിയുമായി ആര്യനാട് പൊലീസിനെ സമീപിച്ചിരുന്നു. കോണ്‍ഗ്രസുകാരാണ് പ്രശ്നം ഉണ്ടാക്കിയതെന്നും ശശി പറഞ്ഞു. അടുത്തിടെയാണ് കോണ്‍ഗ്രസില്‍ നിന്ന് മാറി വെള്ളനാട് ശശി സിപിഎം അംഗത്വം സ്വീകരിച്ചതും ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ മത്സരിച്ച് ജയിച്ചതും.

തട്ടുകടയുടെ 'ഊണ് റെഡി' എന്ന ബോര്‍ഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. അരുണ്‍ എന്നയാളുടെ കടയിലായിരുന്നു സംഭവം. അരുണിന്റെ ഭാര്യയും അമ്മയുമായി വെള്ളനാട് ശശി തര്‍ക്കത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവം വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ചതിനായിരുന്നു എട്ട് വയസ്സുകാരനായ കുട്ടിക്ക് നേരെ ആക്രമണം. കുട്ടിയുടെ കയ്യില്‍നിന്നു മൊബൈല്‍ തട്ടി മാറ്റുന്നത് വീഡിയോയില്‍ കാണാം. ശശിയുടെ അടിയേറ്റ കുട്ടി വേദനിച്ചു കരയുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

കുട്ടി കരഞ്ഞതോടെ, സ്ത്രീകള്‍ രണ്ടുംപേരും ചേര്‍ന്ന് ശശിയെ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് നയിച്ചു. ഇവരെ ശശി കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും മര്‍ദിക്കാന്‍ ഓങ്ങുന്നതും വീഡിയോയിലുണ്ട്. 'കൊച്ചിനെ അടിച്ചതിന് സമാധാനം പറഞ്ഞിട്ട് പോയാല്‍ മതി'യെന്ന് സമീപത്തുണ്ടായിരുന്നവര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

പ്രകോപിതനായ സിപിഎം നേതാവ് സ്ത്രീകളെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും ആദ്യം കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. പിന്നാലെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.

സംഭവത്തില്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. 10,000 രൂപ ശശി പിരിവ് ചോദിച്ചിരുന്നു. എന്നാല്‍, 2000 മാത്രമേ നല്‍കാനാകൂ എന്ന് പറഞ്ഞതിലുണ്ടായ വിരോധമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവം കേസെടുത്ത് അന്വേഷിക്കുമെന്ന് ആര്യനാട് സി.ഐ. അറിയിച്ചു.