തൃശൂര്‍: പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കര്‍ അഭിഷാദ് ഗുരുവായൂരിന്റെ സ്ത്രീകള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പങ്കെടുത്ത ഒരു പരിപാടിയില്‍ വെച്ചാണ് അഭിഷാദ് ഗുരുവായൂര്‍ സ്ത്രീകളുടെ 'മൂഡ് സ്വിങ്‌സ്' വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയത്. സ്ത്രീകള്‍ക്ക് എല്ലാം സുഖമാണെന്നും, എന്തിനും ഏതിനും 'മൂഡ് സ്വിങ്‌സ്' എന്ന് പറഞ്ഞാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. പുരുഷന്മാര്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലെന്നും, ഇഎംഐ അടക്കാനും ജോലി ചെയ്യാനും പുരുഷന്മാര്‍ക്ക് മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

'സ്ത്രീകള്‍ക്ക് എന്തിനും ഏതിനും മൂഡ് സ്വിങാണ്. ബ്രേക്ഫാസ്റ്റിന് ഇന്നെന്താണെന്ന് ചോദിച്ചാലും മൂഡ് സ്വിങാണ്. അപ്പോ ഇന്ന് കഴിക്കാനൊന്നുമില്ലേ, അപ്പോഴും മൂഡ് സ്വിങാണ്. പുരുഷന്മാര്‍ക്ക് ഒരു സ്വിങുമില്ല. നമുക്ക് എല്ലാ മാസവും ഇഎംഐ അടയ്ക്കാനും സ്വിങില്ല. പോയി പണിയെടുക്കുക. ഇവരുടെ സ്വിങിനുവേണ്ടി വേറെയും പണിയെടുക്കണം' എന്നായിരുന്നു അഭിഷാദിന്റെ വാക്കുകള്‍.

ഈ പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേര്‍ അഭിഷാദ് ഗുരുവായൂറിനെതിരെ രംഗത്തെത്തി. വിവരക്കേടാണ് പറയുന്നതെന്നും, ഇത് വളരെ മോശമായിപ്പോയി എന്നുമുള്ള പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.

ഈ വിഷയത്തില്‍ മാനസികാരോഗ്യ വിദഗ്ധനായ ഡോ. മോഹന്‍ റായ് ഗോപാലനും പ്രതികരണവുമായി രംഗത്തെത്തി. അഭിഷാദ് ഗുരുവായൂരിന്റെ അറിവില്ലായ്മ കുട്ടികളിലേക്ക് പകരുന്നത് ന്യൂജെന്‍ തലമുറയോട് ചെയ്യുന്ന ചതിയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഡോ. മോഹന്‍ റായ് ഗോപാലന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്തിനും മൂഡ് സ്വിങ് ആണത്രേ,

പെണ്ണുങ്ങള്‍ക്ക് ആണ് ഇതെല്ലാം ഞങ്ങള്‍ ആണുങ്ങള്‍ക്ക് ഒരു അസുഖവുമില്ല' വിവരദോഷത്തിന്റെ ആപ്തവാക്യമാണ് കുറിച്ചു വെച്ചോളൂ കൂടെയിരുന്ന് ചിരിക്കുന്ന ചെറുപ്പക്കാരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്, ബ്രോ തലച്ചോര്‍ ഉണ്ടെങ്കില്‍, ഹോര്‍മോണുകള്‍ ഉണ്ടെങ്കില്‍ മൂഡ് ഉണ്ടാകും, മൂട് സ്വിങ് ഉണ്ടാകണം അതാണ് സ്വാഭാവികത, അത് ഇല്ലെങ്കില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് വിചാരിക്കണം മനുഷ്യന്‍ അല്ലേ സര്‍ തലച്ചോര്‍ ഉണ്ടല്ലോ സര്‍ ഹോര്‍മോണുകള്‍ ഉണ്ടല്ലോ സര്‍, ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും, സന്തോഷവും സങ്കടവും ഒക്കെ മാറിമാറി വരും ഇതൊക്കെ തരണം ചെയ്യാന്‍ കുട്ടികളെ, കൗമാരക്കാരെ പഠിപ്പിക്കണം, അങ്ങയുടെ അറിവില്ലായ്മയുടെ വിവരക്കേട് കുട്ടികളിലേക്ക് പകരുന്നത് ന്യൂജനറേഷനോട് ചെയ്യുന്ന ചതിയാണ് കൊടും ചതി.

ഒന്നുമില്ലെങ്കില്‍ സ്വന്തം പേരിനോടൊപ്പം അങ്ങ് ഒരു ഗുരുവായൂര്‍ ചേര്‍ത്തിട്ടുണ്ടല്ലോ അവിടുത്തെ ഉണ്ണിക്കണ്ണനെ അറിയാമായിരിക്കും ശ്രീകൃഷ്ണഭഗവാന്റെ പ്രസിദ്ധമായ ഗീതോപദേശം വായിച്ചിട്ടുണ്ടാകും എന്ന് കരുതുന്നു. അതില്‍ ഒന്നാം അദ്ധ്യായം 28 മുതല്‍ 30 വരെയുള്ള ശ്ലോകങ്ങളില്‍ മഹാഭാരത യുദ്ധത്തിനു മുമ്പ് തളര്‍ന്നു നില്‍ക്കുന്ന അര്‍ജുനനെ ഉപദേശിക്കുന്ന ശ്രീകൃഷ്ണന്‍ ഉണ്ട്, അര്‍ജുനനും ഉണ്ടായിരുന്നു ബ്രോ ആ സമയം മൂഡ് സ്വിങ്ങ്, ശ്ലോകവും അര്‍ത്ഥവും താഴെ ചേര്‍ക്കുന്നു.

ദൃഷ്ട്വേമം സ്വജനം കൃഷ്ണ യുയുത്സും സമുപസ്ഥിതം

സീദന്തി മമ് ഗാത്രാണി മുഖം ച പരിശുഷ്യതി

വേപതുശ്ച ശരീരേ മേ രോമഹര്‍ഷശ്ച ജായതേ

ഗാന്ധിവം സ്രംസതേ ഹസ്തത്ത്വക്‌ചൈ വ പരിദഹ്യതേ

ന ച ശക്‌നോമ്യവസ്ഥതും ഭ്രമതീവ ച മേ മന:

അര്‍ജുനന്‍ പറഞ്ഞു: ഹേ കൃഷ്ണാ, യുദ്ധം ചെയ്യാന്‍ ആഗ്രഹിച്ച് ഇവിടെ ഒത്തുകൂടിയ എന്റെ ഈ ബന്ധുക്കളെ കണ്ടപ്പോള്‍ എന്റെ അവയവങ്ങള്‍ തളര്‍ന്നു, എന്റെ വായ് വരണ്ടു. എന്റെ ശരീരം വിറച്ചു, എന്റെ രോമങ്ങള്‍ അറ്റം നിന്നു. ഗാണ്ഡീവം എന്റെ കൈയില്‍ നിന്ന് വഴുതിപ്പോയി, എന്റെ ചര്‍മ്മം തീപിടിച്ചിരിക്കുന്നു. എനിക്ക് എന്നെത്തന്നെ പിടിച്ചുനിര്‍ത്താന്‍ കഴിയുന്നില്ല; എന്റെ മനസ്സ് കറങ്ങുന്നതായി തോന്നുന്നു. ഹേ കേശവാ, ഞാന്‍ ദുഷ്ടലക്ഷണങ്ങള്‍ കാണുന്നു.

അര്‍ജുനന്റെ മൂഡ് സ്വിംങ്ങ് ഉപദേശിച്ചു ശരിയാക്കി യുദ്ധം ചെയ്യിപ്പിച്ച് വിജയിപ്പിച്ച ഭഗവാന്റെ നാട്ടില്‍ നിന്നും വരുമ്പോള്‍ ഇതൊക്കെ ശ്രദ്ധിക്കേണ്ട 'അംബാനെ. അതെങ്ങനെ മുന്നില്‍ 10 പേരെ കിട്ടിയാല്‍ വായില്‍ തോന്നുന്നതല്ലേ നമുക്ക് പാട്ട്


നേരത്തെ നടി കൃഷ്ണപ്രഭയുടെ ഡിപ്രഷനെക്കുറിച്ചുള്ള പരാമര്‍ശങ്ങളും വിവാദമായിരുന്നു. ജോലിയില്ലാത്തതുകൊണ്ടാണ് ഡിപ്രഷനും മൂഡ് സ്വിങ്‌സും വരുന്നതെന്നായിരുന്നു നടിയുടെ പരാമര്‍ശം. ഈ പശ്ചാത്തലത്തിലാണ് അഭിഷാദ് ഗുരുവായൂരിന്റെ വാക്കുകളും ചര്‍ച്ചയാകുന്നത്.