തിരുവനന്തപുരം: ലൈംഗിക ആരോപണ വിധേയനായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ട കോണ്‍ഗ്രസിന്റെ വനിതാ നേതാക്കള്‍ക്കെതിരെ സൈബര്‍ ആക്രമണം. രാഹുലിനെ പിന്തുണച്ചു കൊണ്ട് സൈബറിടത്തില്‍ കോണ്‍ഗ്രസുകാര്‍ രംഗത്തുവന്നു. ഇക്കൂട്ടര്‍ തന്നെയാണ് രാജി ആവശ്യം ഉന്നയിച്ച ഉമ തോമസ് എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. നേരത്തെ രാഹുലിനെ വിമര്‍ശിച്ചു ഫേസ്ബുക്കില്‍ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് താര ടോജോ അലക്‌സിനെതിരെയും സൈബര്‍ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രാഹുല്‍ രാജിവെക്കണം എന്ന ആവശ്യം ഉന്നയിച്ച തോമസിനെതിരുയം സൈബറാക്രമണം നടക്കുന്നത്.

കോണ്‍ഗ്രസ് അനുകൂല പ്രൊഫൈലുകളില്‍ നിന്നുമാണ് ആക്രമണം കടുക്കുന്നത്. ഫേസ്ബുകക് വഴിയും വാട്‌സ്ആപ്പിലൂടെയും ഉമ തോമസിനെതിരെ വിമര്‍ശനം കടുക്കുകയാണ്. 'പി ടിയുടെ മരണ ശേഷം എംഎല്‍എ ആയതാണ് നിങ്ങള്‍. രാഹുലിനെ പോലെ പ്രവര്‍ത്തന പരിചയമില്ലെന്ും വിമര്‍ശിക്കുന്നു. ഇത് കൂടാതെ 'അടങ്ങി ഒതുങ്ങി വീട്ടിലിരുന്നോണം തള്ളേ' എന്നും വിമര്‍ശനം നീളുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വെക്കണമെന്നായിരുന്നു ഉമ തോമസ് ആവശ്യപ്പെട്ടത്. രാഹുല്‍ ഒരു നിമിഷം പോലും പാര്‍ട്ടിയില്‍ തുടരാന്‍ യോഗ്യനല്ല. പുറത്താക്കാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസ് നേതാക്കള്‍ കാണിക്കണം. രാഹുലിനെതിരെ പെണ്‍കുട്ടികള്‍ പരാതിനല്‍കാന്‍ തയാറാകണമെന്നും ഉമ തോമസ് പറഞ്ഞിരുന്നു. മറ്റു പ്രസ്ഥാനങ്ങള്‍ എങ്ങനെയാണ് എന്നുള്ളതല്ല പരിഗണിക്കേണ്ടത്. കോണ്‍ഗ്രസ് എന്നും സ്ത്രീകളെ ചേര്‍ത്തുപിടിച്ചിട്ടേയുള്ളൂ. ആദ്യം തന്നെ കോണ്‍ഗ്രസ് വളരെ നല്ല നിലപാടാണ് എടുത്തത്. ഔദ്യോഗിക സ്ഥാനത്തുനിന്ന് മാറ്റി. സ്ത്രീകളെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇങ്ങനെ ഒരാള്‍ പാര്‍ട്ടിയില്‍ വേണ്ടെന്നും ഉമാ തോമസ് അറിയിച്ചിരുന്നു.

ജനങ്ങള്‍ തെരഞ്ഞെടുത്താണ് എംഎല്‍എ സ്ഥാനത്ത് എത്തിയത്. ഒന്നിനു പുറകേ ഒന്നായി ആരോപണങ്ങള്‍ ഉയരുമ്പോള്‍ ധാര്‍മികമായ ഉത്തരവാദിത്തത്തോടെ രാജി വച്ച് മാറിനില്‍ക്കണം എന്നുതന്നെയാണ് അഭിപ്രായം. ആരോപണം തെറ്റാണെങ്കില്‍ ആ നിമിഷം തന്നെ മാനനഷ്ടക്കേസ് കൊടുക്കാമായിരുന്നു. അതില്ലാത്തതുകൊണ്ട് തന്നെ ഇത് ശരിയാണെന്നാണ് കരുതേണ്ടത്. ഈ മൗനം ശരിയല്ല. ഉത്തരവാദിത്തത്തോടു കൂടി മാറി നില്‍ക്കുകതന്നെ വേണം. പാര്‍ട്ടി രാജി ആവശ്യപ്പെടുകതന്നെ വേണമെന്നും ഉമ തോമസ് പറഞ്ഞിരുന്നു. തിന് പിന്നാലെയാണ് സൈബര്‍ ആക്രമണം കടുത്തത്.

അതേസമയം യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് താര ടോജോ അലക്‌സിനെതിരെയും സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. കടുത്ത അശ്ലീല പരാമര്‍ശങ്ങളും ഇക്കൂട്ടര്‍ വനിതാ നേതാവിനെതിരെ ഉയര്‍ത്തുന്നുണ്ട്. 'ബ്ലാക്ക് മെയില്‍ രാഷ്ട്രീയം കളിച്ചു സീറ്റ് ഒപ്പിക്കാന്‍ നോക്കിയ യൂദാസിന്റെ സ്ത്രീ രൂപത്തെ കോണ്‍ഗ്രസിന്റെ എല്ലാ ഒഫീഷ്യല്‍ ഗ്രൂപ്പുകളില്‍ നിന്നും തൂക്കിയിട്ടുണ്ട്. ഇനി ഓള് സ്ഥിരമായി കമ്മ്യൂണിക്കേഷന്‍ നടത്തുന്ന പോണ്‍ കുമാരനുമായി ചേര്‍ന്ന് ഗ്രൂപ്പുകള്‍ തുടങ്ങി അവിടെ ചര്‍ച്ചിക്കട്ടെ എന്ന് തീരുമാനമെടുത്ത സുഹൃത്തുക്കള്‍ക്ക് അഭിവാദ്യങ്ങള്‍,' എന്നിങ്ങനെ പോകുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങള്‍.

കഴിഞ്ഞ ദിവസമാണ് താര ടോജോ അലക്‌സ് രാഹുലിനെ വിമര്‍ശിച്ച് കൊണ്ട് ദീര്‍ഘമായൊരു കുറിപ്പ് ഫേസ്ബുക്കിലിട്ടത്. 'പാര്‍ട്ടിയില്‍ ഏതെങ്കിലും ചെറുപ്പക്കാര്‍ വരുമ്പോള്‍ അവരെ ഗര്‍ഭക്കേസിലും പെണ്ണ് കേസിലും പെടുത്തി നശിപ്പിക്കുന്നു' എന്ന് പറയുന്ന അശ്ലീല തമാശ കൊണ്ട് നേരിടാന്‍ പറ്റുന്നതിനേക്കാള്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ഇവിടെ നടന്നിട്ടുണ്ടെന്നും, ക്രൈമുകള്‍ ചെയ്യുമ്പോള്‍ രണ്ടാമതൊരു ചിന്ത ഇല്ലാതിരിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രേരിപ്പിച്ചത് എന്താണെന്നും താര ഫേസ്ബുക്കിലൂടെ ചോദ്യമുയര്‍ത്തിയിരുന്നു. ഇത് വിവിധ മാധ്യമങ്ങളിലും വാര്‍ത്തയായിരുന്നു.