തിരുവനന്തപുരം: കെപിസിസി അധ്യക്ഷ ചര്‍ച്ചയില്‍ കാത്തോലിക്ക സഭ ഇടപെട്ടെന്ന വാര്‍ത്തകള്‍ തള്ളി ദീപിക. കത്തോലിക്കാ സഭ രണ്ട് പേരുകള്‍ നിര്‍ദേശിച്ചെന്ന വിധത്തില്‍ വന്ന വാര്‍ത്തകള്‍ തളളിയ ദീപിക കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനവും ഉന്നയിച്ചു. ഭരണത്തില്‍ എത്തുമെന്ന് തോന്നിയപ്പോഴുള്ള കലാപമാണ് കോണ്‍ഗ്രസില്‍. ഞങ്ങള്‍ക്ക് ഇത്ര മന്ത്രി വേണം ,കെപിസിസി അധ്യക്ഷ പദവി വേണം എന്നൊന്നും പറയാന്‍ കത്തോലിക്കാ സഭയില്ല. അധ്യക്ഷന്റെ മതമല്ല, പാര്‍ട്ടിയുടെ മതേതരത്വം ആണ് മുഖ്യമെന്നും ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു.

'അധ്യക്ഷന്റെ മതമല്ല, മതേതരത്വമാണ് മുഖ്യം' എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 'ഒരുമതത്തിനുവേണ്ടിയുമല്ലാതെ ജാതി-മത ഭേദമന്യേ എല്ലാവര്‍ക്കും വേണ്ടി നിലകൊള്ളുക. ഏതായാലും ഞങ്ങള്‍ക്കിത്ര മന്ത്രി വേണം,കെപിസിസി പ്രസിിഡന്റ് വേണം എന്നൊന്നും പറയാന്‍ കത്തോലിക്ക സഭ ഉദ്ദേശിക്കുന്നുമ്ടാവില്ല. സ്ഥാനമാനങ്ങളുടെ വീതംവെപ്പിനേക്കാള്‍,വിവേചനം കൂടാതെ നീതി വിതരണം ചെയ്യുന്നതിലാണ് കാര്യം. അത് ഉറപ്പാക്കിയാല്‍ മതി. അധ്യക്ഷന്റെ മതമല്ല,പാര്‍ട്ടിയുടെ മതേതരത്വമാണ് പ്രധാനം.മുഖ്യമന്ത്രിയുടെ പാര്‍ട്ടി മേധാവിത്വമല്ല,ഭരണഘടനാ വിധേയത്വമാണ് പ്രധാനമെന്നും' എഡിറ്റോറിയലില്‍ പറയുന്നു

'ചെറിയ സ്ഥാനമാനങ്ങള്‍ക്കും സ്റ്റേജിലൊരു ഇരുപ്പിടത്തിന് പോലും കോണ്‍ഗ്രസിലുണ്ടാകുന്ന തിക്കിതിരക്ക് എക്കാലത്തും പാര്‍ട്ടിയുടെ വിലകെടുത്തിയിട്ടുള്ളതാണ്. മുതിര്‍ന്ന നേതാക്കളാണ് പാര്‍ട്ടിക്ക് ഏറ്റവും ക്ഷീണമുണ്ടാക്കുന്നത്. അടുത്ത തവണ ഭരണത്തിലെത്തുമെന്ന് തോന്നിയപ്പോള്‍ കോണ്‍ഗ്രസില്‍ തുടങ്ങിയ ആഭ്യന്തര കലാപമാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തിലെത്തിയിരിക്കുന്നത്. പാര്‍ട്ടി തര്‍ക്കത്തില്‍ മതനേതാക്കള്‍ക്ക് എന്ത് പങ്കാണുള്ളതെന്ന് അറിയില്ല', എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു.

തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ കാരണം സംഘടനാ ദൗര്‍ബല്യമാണെങ്കില്‍ ശത്രു പുറത്തല്ല, അകത്താണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് കരുതുന്ന പാര്‍ട്ടി അണികളെ പാര്‍ട്ടി നേതാക്കള്‍ തന്നെ പരാജയപ്പെടുത്തരുത്. കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ഒരു പാര്‍ട്ടിയും അധികാരത്തിലെത്തുന്നത് അവരുടെ കഴിവുകൊണ്ടുമാത്രമല്ല, എതിരാളിയുടെ കഴിവുകേടു കൊണ്ടു കൂടിയാണ്. ബിജെപി രാജ്യമൊട്ടാകെ ആ സാധ്യത ഉപയോഗിച്ചു.


കേരളത്തില്‍ അടുത്ത തവണയും തങ്ങള്‍ക്ക് അത് ഉപയോഗിക്കാനാകുമെന്നാണ് സിപിഐഎം ചിന്തിക്കുന്നത്. കോണ്‍ഗ്രസിലെ ചിന്ത പാര്‍ട്ടിയെന്ന നിലയിലല്ല, മറിച്ച് നേതാക്കള്‍ എന്ന നിലയില്‍ ആണെന്നും ദീപിക ചൂണ്ടികാട്ടി.