തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനത്തിലെ മൂന്നു ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി കോടതി. സ്ഥാപനത്തില്‍ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ പ്രതികളായ വിനീത, ദിവ്യ, രാധ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇവര്‍ക്കെതിരെ തെളിവുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ ഇവരെ അറസ്റ്റു ചെയ്യാന്‍ പോലീസ് നടപടി തുടങ്ങി.

ജീവനക്കാര്‍ പണം തട്ടിയതിന് തെളിവുണ്ടെന്നും അന്വേഷണവുമായി ജീവനക്കാര്‍ സഹകരിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു. ദിയ കൃഷ്ണയുടെ Oh By Ozy എന്ന സ്ഥാപനത്തിലെ ജീവനക്കാരായ വിനീത, ദിവ്യ, രാധാകുമാരി എന്നിവര്‍ക്കെതിരെയാണ് കേസ്. മൂവരുടെയും അക്കൗണ്ടിലേക്ക് ഒരു വര്‍ഷത്തിനിടയില്‍ ലക്ഷക്കണക്കിന് രൂപ എത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അക്കൗണ്ടിലെത്തിയ മുഴുവന്‍ തുകയും വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറിയതായും പൊലീസ് കണ്ടെത്തിയിരുന്നു.

2024 ജനുവരി ഒന്ന് മുതല്‍ 2025 ജൂണ്‍ 3 വരെയുള്ള കാലയളവില്‍ 75 ലക്ഷം രൂപയാണ് മൂന്ന് പേരുടേയും അക്കൗണ്ടുകളിലേക്ക് എത്തിയതെന്നാണ് കണ്ടെത്തല്‍. രണ്ടു പേരുടെ അക്കൗണ്ടുകളിലായി 60 ലക്ഷം രൂപയാണ് എത്തിയത്. വിനീതയുടെ അക്കൗണ്ടില്‍ 25 ലക്ഷം രൂപയും ദിവ്യയുടെ അക്കൗണ്ടില്‍ 35 ലക്ഷം രൂപയുമാണ് എത്തിയത്.

ജീവനക്കാരായ മൂന്നു പേര്‍ ചേര്‍ന്ന് സ്ഥാപനത്തിലെ ക്യൂആര്‍ കോഡ് മാറ്റി 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു ദിയ കൃഷ്ണകുമാറിന്റെ പരാതി. ഈ പരാതി കണ്ടോണ്‍മെന്റ് എസിപിക്ക് കൈമാറിയിരുന്നു. പരാതിയില്‍ മൊഴിയെടുക്കാന്‍ വിളിപ്പിച്ചപ്പോഴാണ് തങ്ങളെ ജാതീയമായി അധിക്ഷേപിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തുവെന്ന് ജീവനക്കാര്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ കഴമ്പില്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

കൃഷ്ണകുമാര്‍ അടക്കമുള്ളവര്‍ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന പരാതിക്കാരുടെ ആരോപണം തെളിയിക്കുന്ന തെളിവുകള്‍ പരാതിക്കാര്‍ക്ക് ഇതുവരെ ഹാജരാക്കാനായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ വാദം കേള്‍ക്കവേയാണ് ക്രൈംബ്രാഞ്ച് നിലപാടു വ്യക്തമാക്കിയത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്.

കൃഷ്ണകുമാറിനു പുറമേ ഭാര്യ സിന്ധു, മകള്‍ ദിയ, കൃഷ്ണകുമാറിന്റെ സുഹൃത്ത് സന്തോഷ് എന്നിവരാണ് കേസിലെ പ്രതികള്‍. ജീവനക്കാരികളെ കൃഷ്ണകുമാറും സംഘവും തട്ടിക്കൊണ്ടുപോയതിന് യാതൊരു തെളിവുമില്ലെന്ന് അന്വേഷണത്തില്‍ ബോധ്യമായതായി ക്രൈംബ്രാഞ്ച് കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോകല്‍, വധഭീഷണി, ജാത്യാധിക്ഷേപം, സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയോടെ സംസാരിക്കല്‍ എന്നീ കുറ്റങ്ങളാണ് ജീവനക്കാരുടെ പരാതിയില്‍ കൃഷ്ണകുമാറിനെതിരേ പോലീസ് ചുമത്തിയിട്ടുള്ളത്.