കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ കൂട്ടുപ്രതിയായതോടെ പ്രധാനപ്രതി അജ്മലിന്റെ സുഹൃത്ത് ഡോ ശ്രീക്കുട്ടിയെ ആശുപത്രിയില്‍ നിന്ന് പുറത്താക്കി. കരുനാഗപ്പള്ളി വലിയത്ത് ആശുപത്രി അധികൃതരാണ് ഡോക്ടറെ ജോലിയില്‍ നിന്നും പുറത്താക്കിയത്. ഡോ. ശ്രീക്കുട്ടിയുടെ പ്രവര്‍ത്തി ആശുപത്രിക്ക് കളങ്കം വരുത്തുന്നതാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. അതിനാലാണ് ആശുപത്രിയില്‍ നിന്ന് പുറത്താക്കുന്നതെന്നും ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.

തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിനയാണ് ശ്രീക്കുട്ടി. കഴിഞ്ഞ ദിവസം ഇരുവരും ചേര്‍ന്ന് ഒരു സുഹൃത്തിന്റെ വീട്ടില്‍ ഓണം ആഘോഷിക്കാന്‍ പോകുകയായിരുന്നു. ഓണം ആഘോഷിക്കാന്‍ മദ്യപിച്ച ഇരുവരും ആഘോഷം കഴിഞ്ഞ് മടങ്ങിയപ്പോള്‍ വാഹനത്തില്‍ വെച്ചും മദ്യപിച്ചു. ഇതിന് പിന്നാലെയാണ് അപകടം ഉണ്ടായതും.

അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ.ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം പൊലീസിന് ലഭിച്ചു. കാര്‍ മുന്നോട്ടെടുക്കാന്‍ ആവശ്യപ്പെട്ടത് അജ്മലിനൊപ്പം കാറിലുണ്ടായിരുന്നു ഡോ. ശ്രീക്കുട്ടിയാണ്. ശ്രീക്കുട്ടിയെയും കേസില്‍ പ്രതി ചേര്‍ക്കും. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അജ്മലിനെ കൊല്ലം പതാരത്ത് നിന്നാണ് പിടികൂടിയത്.

ഇന്നലെ വൈകിട്ടാണ് സ്‌കൂട്ടറില്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളും ബന്ധു ഫൗസിയയും

അപകടത്തില്‍പ്പെട്ടത്. വളവുതിരിഞ്ഞു വന്ന കാര്‍ ഇരുവരെയും ഇടിച്ചു തെറിപ്പിച്ചു. നാട്ടുകാര്‍ ഓടിക്കൂടുന്നത് കണ്ട് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി അജ്മലും ശ്രീക്കുട്ടിയും രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഫൗസിയ ചികിത്സയിലാണ്.

നാട്ടുകാര്‍ പിന്തുടര്‍ന്നതോടെ കാര്‍ നിര്‍ത്തി അജ്മല്‍ ഓടിരക്ഷപ്പെട്ടു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ഡോക്ടറെ പൊലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു. അജ്മല്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് നിഗമനം. ഇയാള്‍ ലഹരിമരുന്ന് കേസില്‍ അടക്കം ഉള്‍പ്പെട്ടയാളാണെന്നും പൊലീസ് അറിയിച്ചു. വാഹനമിടിച്ച് വീണ സ്ത്രീ വണ്ടിക്ക് അടിയില്‍ കിടക്കുന്നുണ്ടെന്ന് വിളിച്ച് പറഞ്ഞിട്ടും ഓടിക്കൂടിയ നാട്ടുകാര്‍ക്ക് ഇടയിലൂടെ അജ്മല്‍ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറയുന്നു.

കുതിച്ച് പാഞ്ഞ വാഹനം 300 മീറ്റര്‍ അകലെ വെച്ച് മറ്റൊരു വാഹനത്തെ ഇടിക്കാന്‍ ശ്രമിച്ചു. വെട്ടിച്ച് മാറ്റിയപ്പോള്‍ മതിലിടിച്ച് തകര്‍ത്തു. മുന്നോട്ട് മറ്റ് രണ്ട് വാഹനങ്ങളെയും ഇടിച്ചു. കരുനാഗപ്പളളിയില്‍ വെച്ച് പോസ്റ്റില്‍ ഇടിച്ച് വാഹനം നിന്നതോടെ യുവാവും യുവതിയും പുറത്തേക്കിറങ്ങിയോടി. യുവാവ് മതില്‍ ചാടിക്കടന്ന് രക്ഷപ്പെട്ടു. യുവതി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ഇവിടെവെച്ചാണ് നാട്ടുകാര്‍ യുവതിയെ പിടികൂടിയത്.