പാലക്കാട്: സിപിഎം നേതാവ് ഡോ. പി. സരിനെതിരെ ലൈംഗികാരോപണവുമായി ട്രാന്‍സ് യുവതി രംഗത്ത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളെ വിമര്‍ശിച്ച് ഡോ. പി. സരിന്‍ രംഗത്തുവന്നതിന് പിന്നാലെയാണ് ട്രാന്‍സ് യുവതിയും കോണ്‍ഗ്രസ് അനുഭാവിയുമായ രാഗ രഞ്ജിനി ഡോ. സരിനെതിരെ ആരോപണവുമായി എത്തിയത്. അതേസമയം, രാഗ രഞ്ജിനിക്ക് മറുപടിയുമായി പി സരിന്റെ ഭാര്യ ഡോ.സൗമ്യ സരിന്‍ കുറിപ്പിട്ടു. മോശം അനുഭവം ഉണ്ടായ സ്ഥിതിക്ക് നിയമപരമായി തന്നെ മുന്നോട്ട് പോകണമെന്നും താന്‍കൂടെ ഉണ്ടാകുമെന്നും ഏറ്റവും അടുത്തുള്ള പോലിസ് സ്റ്റേഷനില്‍ പോയി എത്രയും വേഗം ഒരു പരാതി സരിന് എതിരെ കൊടുക്കണമെന്നും സൗമ്യ സരിന്‍ കുറിച്ചു.

കാസര്‍കോട് വെച്ചാണ് തനിക്ക് ഡോ. സരിനില്‍ നിന്ന് മോശം അനുഭവം ഉണ്ടായതെന്നും, അന്നൊരിക്കല്‍ തന്നോടൊപ്പം താമസിക്കാന്‍ ഡോ. സരിന്‍ നിര്‍ബന്ധിച്ചെന്നും രാഗ രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍, വലിയ തോതിലുള്ള പ്രചാരണങ്ങള്‍ക്ക് ശേഷം രാഗ രഞ്ജിനി ഈ പോസ്റ്റ് പിന്‍വലിക്കുകയും വിശദീകരണവുമായി രംഗത്തെത്തുകയുമായിരുന്നു.




കുടുംബപരമായ ബുദ്ധിമുട്ടുകള്‍ മൂലമാണ് പോസ്റ്റ് പിന്‍വലിച്ചതെന്നും, പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് പോകാന്‍ വീട്ടുകാര്‍ സമ്മതിക്കില്ലെന്നും രാഗ രഞ്ജിനി വിശദീകരിച്ചു. ''സത്യത്തിന്റെ മുഖം എത്ര വികൃതമാണ്. തലപൊട്ടി പൊളിയുന്നു. തുറന്നു പറയാന്‍ എനിക്കുണ്ടാകുന്ന ബുദ്ധിമുട്ട്. അപ്പോള്‍ മറ്റുള്ളവരുടെ കാര്യം ആലോചിക്കുക. ഞാന്‍ ഇട്ട പോസ്റ്റ് പിന്‍വലിച്ചത് എനിക്ക് കുടുംബത്തില്‍ നിന്ന് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ്. പാര്‍ട്ടി പ്രവര്‍ത്തനത്തിനു പോകാന്‍ വീട്ടുകാര്‍ സമ്മതിക്കില്ല'' എന്നാണ്




നേരത്തെ, 'തോറ്റ എം.എല്‍.എ എവിടെ? സമയത്തിന് ഗുളിക വിഴുങ്ങാന്‍ പറയണേ' എന്ന സമൂഹമാധ്യമത്തിലെ പരിഹാസത്തിന് ഡോ. സരിന്റെ ഭാര്യ സൗമ്യ സരിന്‍ ശക്തമായ മറുപടി നല്‍കിയിരുന്നു. പകല്‍ വെളിച്ചത്തില്‍ മാന്യമായിട്ടാണ് തന്റെ ഭര്‍ത്താവ് തോറ്റത്. ആ തോല്‍വിയിലും അന്തസുണ്ട്. അല്ലാതെ മൂപ്പര്‍ ഒന്നും കലക്കാന്‍ ഗുളികയൊന്നും നിര്‍ബന്ധിച്ച് കഴിപ്പിച്ചതായി അറിയില്ലെന്നും ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ പറയണമെന്നും സൗമ്യ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡോ. സരിനെതിരെ രാഗ രഞ്ജിനി ആരോപണവുമായി എത്തിയത്.

'ഡോക്ടര്‍ സൗമ്യ സരിനോട് ആണ് പറയാനുള്ളത്. എനിക്ക് നിങ്ങളുടെ ഭര്‍ത്താവില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഞാന്‍ സമരാഗ്‌നിക്ക് കാസര്‍കോട് പോയപ്പോള്‍ എനിക്കൊരു മോശം അനുഭവം ഉണ്ടായിരുന്നു, അന്ന് രാത്രി അവിടെ താമസിക്കാന്‍ അവിടുത്തെ നേതാവ് നിര്‍ബന്ധിച്ചിരുന്നു. അത് സ്‌നേഹപൂര്‍വം നിരസിച്ചിരുന്നു. ഇതിവിടെ പറയേണ്ടി വരുന്നത്, നിങ്ങള്‍ കാരണം മറ്റു പലരും ഈ വിഷയം ചര്‍ച്ചയാക്കിയതുകൊണ്ടാണ്,' എന്നായിരുന്നു രാഗ രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചത്.

ഡേ.സൗമ്യ സരിന്റെ മറുപടി കുറിപ്പ്

പ്രിയപ്പെട്ട രാഗ രഞ്ജിനി ചേച്ചി...

Raga Renjini

ചേച്ചിയുടെ പോസ്റ്റ് വായിച്ചു. എന്നാലും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ട് ചേച്ചി ഇത്ര കാലം മിണ്ടാതിരുന്നത് മോശമായി പോയി. കുറഞ്ഞത് സരിന്‍ പാര്‍ട്ടി മാറിയ സമയത്തെങ്കിലും ചേച്ചിക്ക് ഇത് തുറന്നു പറയാമായിരുന്നു. അതല്ലേ ഇങ്ങനെയൊക്കെ ഉള്ള കാര്യങ്ങള്‍ തുറന്നു പറയാന്‍ ഉള്ള ഒരു പെര്‍ഫെക്റ്റ് ടൈമിംഗ്! നിങ്ങളെ ഒക്കെ 'ചതിച്ചു' മറ്റൊരു പാര്‍ട്ടിയിലേക്ക് പോയ ഒരാളെ പിച്ചി ചീന്താന്‍ ഇങ്ങനെ ഒരു അവസരം വേറെ കിട്ടുമോ?

ഇനി അതും വേണ്ട, വീണ്ടും വന്നല്ലോ അവസരം!

ചേച്ചിയുടെ പാര്‍ട്ടിയിലെ ഒരു യുവ നേതാവ് വളരെ മോശപ്പെട്ട ഒരു ലൈംഗിക ആരോപണകേസില്‍ കുടുങ്ങിയപ്പോഴെങ്കിലും എന്റെ ഭര്‍ത്താവിന്റെ യഥാര്‍ത്ഥ മുഖം ചേച്ചിക്ക് തുറന്നു കാണിക്കാമായിരുന്നു. കാരണം ചേച്ചിയുടെ പാര്‍ട്ടിയിലെ യുവനേതാവിന്റെ ആ കുല്‌സിത പ്രവര്‍ത്തിക്കെതിരെ ശബ്ദിച്ചവരില്‍ മുന്‍പന്തിയില്‍ എന്റെ ഭര്‍ത്താവും ഉണ്ടായിരുന്നു. അപ്പോഴെങ്കിലും ചേച്ചിക്ക് ഇത് തുറന്നു പറയാമായിരുന്നില്ലേ? എന്റെ ഭര്‍ത്താവ് പെട്ടു പോയിരുന്നില്ലേ? രണ്ടാമത്തെ പെര്‍ഫെക്ട് ടൈമിങ്ങും ചേച്ചി മിസ് ചെയ്തു!

പിന്നെ പോസ്റ്റ് ഇട്ടത് എപ്പോഴാ?

എന്റെ പേജില്‍ വന്നു സ്ഥിരമായി തോന്നിവാസം പറയുന്നവര്‍ക്ക് മറുപടി ആയി ഞാനൊരു പോസ്റ്റ് ഇട്ടപ്പോള്‍, അത് എല്ലാ ചാനലുകളും വാര്‍ത്ത ആക്കിയപ്പോള്‍, അത് കണ്ട് ആരുടെയൊക്കെയോ ആസനം പൊള്ളിയപ്പോള്‍ ആണ് ചേച്ചിക്ക് ഇതൊക്കെ തുറന്നു പറയാന്‍ തോന്നിയത്.

അതിനേക്കാള്‍ എനിക്ക് അത്ഭുതം തോന്നിയത് വേറൊരു കാര്യം കണ്ടപ്പോള്‍ ആണ്.. ചേച്ചിയുടെ പാര്‍ട്ടിയിലെ സ്ത്രീ പീഡക നേതാവിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു മണിക്കൂറുകള്‍ക്ക് മുമ്പ് ചേച്ചി പോസ്റ്റ് ഇട്ടിരിക്കുന്നു! അത് മോശമായി പോയി ചേച്ചി. ഒന്നുമില്ലെങ്കിലും നമ്മള്‍ ഓക്കെ പെണ്ണുങ്ങള്‍ അല്ലേ.

പക്ഷെ അപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്. ഈ ടൈമിംഗ് ന്റെ ഗുട്ടന്‍സ്! ചേച്ചിയുടെ പ്രിയ പീഡന നേതാവിനെ പുച്ഛിച്ചത് ചേച്ചിക്ക് സ്വാഭാവികമായും ഇഷ്ടപ്പെട്ടു കാണില്ലാ. അപ്പൊ ടൈമിംഗ് ന്റെ സംശയം എനിക്ക് മാറിക്കിട്ടി!

അതും ചേച്ചി ആദ്യം ഒരു പോസ്റ്റിട്ടു. അത് ഡിലീറ്റ് ചെയ്തു. പിന്നെയും വേറൊരു പ്രൊഫൈലില്‍ നിന്നും അതെ പോസ്റ്റ് ഒരു ദിവസം കഴിഞ്ഞു വീണ്ടുമിട്ടു. അത് ചേച്ചിയുടെ പ്രൊഫൈല്‍ ആണോ എന്ന് പോലും എനിക്ക് അറിയില്ല കേട്ടോ. ചേച്ചിയുടെ സുഹൃത്തുക്കള്‍ വരെ പോസ്റ്റിനു താഴെ ആ പ്രൊഫൈല്‍ ചേച്ചിയുടെ തന്നെ ആണോ എന്ന് സംശയം പ്രകടിപ്പിച്ചത് കണ്ടത് കൊണ്ട് പറഞ്ഞതാണെ. എന്തായാലും പേര് ചേച്ചിയുടെ ആയത് കൊണ്ടാണ് ഞാന്‍ ഈ പോസ്റ്റ് ചേച്ചിക്ക് വേണ്ടി ഷെയര്‍ ചെയ്യുന്നത്.

പോട്ടെ... എന്ത് തന്നെയായാലും ഞാന്‍ ചേച്ചിയുടെ കൂടെയുണ്ട്. ഇങ്ങനെ ഒരു മോശം അനുഭവം ഉണ്ടായ സ്ഥിതിക്ക് നമ്മള്‍ നിയമപരമായി തന്നെ മുന്നോട്ട് പോകണം. അതിന് ഞാന്‍ ചേച്ചിയുടെ കൂടെ ഉണ്ടാകും. ചേച്ചി ഏറ്റവും അടുത്തുള്ള പോലിസ് സ്റ്റേഷനില്‍ പോയി എത്രയും വേഗം ഒരു പരാതി സരിന് എതിരെ കൊടുക്കണം. അവര്‍ അന്വേഷിക്കട്ടെ. ഞാന്‍ സെപ്റ്റംബര്‍ 6 നു ഷാര്‍ജയിലേക്ക് തിരിച്ചു പോകും. രണ്ടു ദിവസം കൂടി നാട്ടില്‍ ഉണ്ട്. പരാതി കൊടുക്കാന്‍ എന്തെങ്കിലും സഹായം എന്റെ ഭാഗത്തു നിന്ന് ആവശ്യമുണ്ടെങ്കില്‍ അറിയിക്കാന്‍ മടിക്കരുത്. ഷാര്‍ജയിലേക്ക് പോയാലും അവിടെ ഇരുന്നും ഞാന്‍ എന്റെ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു.

അപ്പോള്‍ കാര്യങ്ങള്‍ അറിയിക്കുക.

ഞാന്‍ ഇവിടെ തന്നെയുണ്ട്!

എന്റെ ഭര്‍ത്താവ് Dr. പി സരിനും... ??

ഞങ്ങള്‍ ഇവിടെ തന്നെയുണ്ട്!