കോഴിക്കോട്: മെത്ത് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന, മെത്തലിന്‍ ഡയോക്സിന്‍ മെത്താഫെറ്റമിന്‍ എന്ന പൂര്‍ണ്ണരൂപമുള്ള എംഡിഎംഎ എന്ന മാരക മയക്കുമരുന്നിനെതിരെയുള്ള പേരാട്ടാത്തിലാണ് ലോകം. ക്രിസ്റ്റല്‍ രൂപത്തിലുള്ള മാരക പ്രഹര ശേഷിയുള്ള ഈ രാസലഹരിയെ എങ്ങനെ തടുയുമെന്നതാണ്, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തൊട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുവരെ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ അടുത്തകാലത്തായി യുവാക്കാള്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഏത് കുറ്റകൃത്യത്തിന്റെ പിന്നാമ്പറുമെടുത്താലും അവിടെ രാസലഹരിയുടെ പങ്ക് കാണാം. അപ്പോഴും ഉയരുന്ന ഒരു ചോദ്യം എവിടെനിന്നാണ് എംഡിഎംഎ കേരളത്തിലേക്ക് വരുന്നത് എന്നതാണ്.

ആദ്യകാലത്ത്, നൈജീരിയ ടാന്‍സാനിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളായിരുന്നു, കേരളത്തിലേക്ക് അടക്കം വരുന്ന മെത്തിന്റെ കേന്ദ്രം. പിന്നീട് ഇത് മലേഷ്യ, തായ്ലന്‍ഡ്,സിങ്കപ്പുര്‍ തുടങ്ങിയ നാടുകളിലേക്ക് മാറി. പക്ഷേ കഴിഞ്ഞ കുറച്ചുകാലമായി നാം ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നാടാണ് എംഡിഎംഎയുടെ നിര്‍മമാണ കേന്ദ്രമായി മാറിയിരിക്കുന്നത്. മയക്കുമരുന്ന് കടത്തിന് തലവെട്ട് അടക്കം ശിക്ഷയുള്ള ഒമാന്‍ ആണ് അതെന്നാണ് പൊലീസ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

എംഡിഎംഎ ചെയിന്‍ ഇങ്ങനെ

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിടികൂടി മെത്തില്‍ ഒരുപാട് എണ്ണം ഒമാനില്‍നിന്നാണ്. പക്ഷേ ഒമാന്‍ ഒരു ഗ്രഡ് കാ്യാപിറ്റിലാണെന്ന് പൊലീസിന് വിവരം ലഭിച്ചത് കരിപ്പൂരില്‍ കഴിഞ്ഞാഴ്ച നടന്ന മയക്കുമരുന്ന് വേട്ടയോടെയാണ്. കരിപ്പൂരിലെ ഒരു വീട്ടില്‍നിന്ന് ഒന്നരക്കിലോ എംഡിഎംഎയാണ് പോലീസ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കേസില്‍ എറണാകുളം മട്ടാഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലുള്ള കരിപ്പൂര്‍ മുക്കൂട്മുള്ളന്‍ മടക്കല്‍ ആഷിഖി(27)ന്റെ വീട്ടില്‍നിന്നാണ് എംഡിഎംഎ പിടികൂടിയത്.കഴിഞ്ഞ ജനുവരിയില്‍ മട്ടാഞ്ചേരി പോലീസ് നടത്തിയ റെയ്ഡുകളില്‍ എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളുമായി ഒരു യുവതി അടക്കം ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്ക് എംഡിഎംഎ വിതരണംചെയ്തിരുന്ന പ്രധാനിയായ ആഷിഖും മട്ടാഞ്ചേരി പോലീസിന്റെ പിടിയിലായത്. ഒമാനില്‍ അഞ്ചുവര്‍ഷമായി സൂപ്പര്‍മാര്‍ക്കറ്റ് ലീസിനെടുത്ത് നടത്തുകയായിരുന്ന ആഷിഖ്, ഒമാനില്‍നിന്ന് കുറഞ്ഞവിലയ്ക്ക് വാങ്ങുന്ന എംഡിഎംഎയാണ് കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴി കടത്തിയിരുന്നത്. ഭക്ഷ്യവസ്തുക്കള്‍ക്കുള്ളിലും ഫ്‌ളാസ്‌ക്കുകളിലും ഒളിപ്പിച്ചായിരുന്നു എംഡിഎംഎ കടത്തിയത്. തുടര്‍ന്ന് ഇയാള്‍ കേരളത്തിലെത്തിയെന്ന വിവരം ലഭിച്ചതോടെ മട്ടാഞ്ചേരി പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.

ആഷിഖിനെ വിശദമായി ചോദ്യംചെയ്തതില്‍നിന്നാണ് ഇയാളുടെ വീട്ടില്‍ സൂക്ഷിച്ച എംഡിഎംഎ പിടിച്ചെടുത്തത്. എയര്‍കാര്‍ഗോ വഴിയാണ് ഇയാള്‍ ഒന്നരക്കിലോ എംഡിഎംഎ വിദേശത്തുനിന്ന് കേരളത്തിലേക്ക് കടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.ഫ്രെബ്രുവരി 23ന് ഓമാനില്‍ന്‍ിന്ന് എയര്‍ കാര്‍ഗോ ആയി ചെന്നൈ വിമാനത്താവളത്തിലേക്ക് അയച്ചതായാണ് കണ്ടെത്തില്‍. അവിടെനിന്ന് ഡോര്‍ ടു ഡോര്‍ സര്‍വീസ് വഴിയാണ് ആഷിഖിന്റെ വീട്ടിലെത്തിയത്. പൗഡര്‍, സോപ്പ്, വസ്ത്രങ്ങള്‍, ഈത്തപ്പഴം, പാദരക്ഷകള്‍ തുടങ്ങിയവയിലാണ് എംഡിഎംഎ ഒളിപ്പിച്ച് കടത്തിയത്.

ഇതേതുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ്, ഒമാനില്‍ കുടില്‍വ്യവസായംപോലെ എംഡിഎംഎ നിര്‍മ്മാണം നടക്കുന്നതായി അറിഞ്ഞത്. ടാന്‍സാനിയ, നൈജീരിയ എന്നിവടങ്ങളിലുള്ള, ചിലരാണ് ഈ പരിപാടിക്ക് പിന്നിലെന്നാണ് അറിയുന്നത്. ഇപ്പോള്‍ ദുബൈയടക്കം ക്രേന്ദ്രീകരിച്ച വന്‍ സപ്ലൈ ചെയിനും ഉണ്ടെന്നാണ് വിവരം.

ഗുജറാത്ത് തീരം വഴിയെത്തുന്ന ലഹരി

കേരളത്തിലേക്ക് അടക്കം, കെമിക്കല്‍ ഡ്രഗ് എത്തുന്നത്, മഹാത്മാജിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും നാടായ ഗുജാറാത്തില്‍നിന്നാണെന്നാണ് കണക്കുകള്‍ പറയുന്നത്! ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ്, ഡല്‍ഹി, ഗോവ, കര്‍ണാടക, എന്നിവടങ്ങളിലാണ് ഇന്ത്യയിലെ മെത്തിന്റെ ഉല്‍പ്പാദനത്തില്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത്. നൈജീരിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ്, ഇത് ഇന്ത്യയിലും എത്തിച്ചത്. ഈ ആഫ്രിക്കക്കാരില്‍ ചിലരിലൂടെയാണ്യാണ് മെത്ത് നിര്‍മ്മാണം ഇന്ത്യയില്‍ തുടങ്ങിയത് എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഡിറ്റര്‍ജന്റ്, പെര്‍ഫ്യൂം തുടങ്ങിയവ നിര്‍മിക്കുന്ന ചെറുകിട വ്യവസായ സംരംഭകരെ പാട്ടിലാക്കിയാണ് എംഡിഎംഎ നിര്‍മ്മാണം. ഈ രീതിയിലാണ് ഗുജറാത്ത് അടക്കമുള്ള സ്ഥലങ്ങളില്‍ ഇവര്‍ പിടിമുറുക്കിയത്.

പക്ഷേ ഒരു നഗരം എന്ന നിലയില്‍ നോക്കുമ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എംഡിഎംഎ നെറ്റ്വര്‍ക്ക് ഉള്ളത് ബംഗലൂരുവിലാണ്. അടുത്തകാലത്ത് കേരളത്തില്‍ നടന്ന സംഭവങ്ങള്‍ക്കെല്ലാം ബംഗലൂരു കണക്ഷന്‍ ഉണ്ട്. അതുപോലെ പഞ്ചാബ്. ശരിക്കും മയക്കുമരുന്നില്‍ മയങ്ങിവീഴുകയാണ് ഈ നാട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡ്രഗ് അഡിക്റ്റ്സ് ഉള്ള സംസ്ഥാനമായി പഞ്ചാബ് മാറുകയാണ്. 'ഉഡ്ത്താ പഞ്ചാബ്' എന്ന സിനിമയൊക്കെ വരച്ചുകാട്ടിയത് ഈ ദയനീയ അവസ്ഥയായിരുന്നു. പഞ്ചാബിനെ ഗ്രസിച്ച രണ്ടാം ഭീകരവാദം എന്ന നിലയില്‍ ഡ്രഗ് മാഫിയയയെ അമര്‍ച്ചചെയ്യാനുള്ള ശ്രമം നടക്കുകയാണ്.

പക്ഷേ ഇവിടെ എംഡിഎംഎയേക്കാള്‍ ഉപയോഗത്തിലുള്ളത്, അതിര്‍ത്തികടന്ന് എത്തുന്ന കൊക്കേയിനും ഹാഷിസുമൊക്കെയാണ്. ഇപ്പോള്‍ ഗുജറാത്തും അതി ശക്തമായി രാസലഹരിക്കെതിരെ പൊരുതുന്നുണ്ട്. പക്ഷേ ഗുജറാത്തില്‍ നിര്‍മ്മാണം നടക്കുന്നതല്ലാതെ, ഉപയോഗം കുറവാണ്. പാക്കിസ്ഥാനില്‍നിന്നും, മലേഷ്യയില്‍നിന്നും, സിങ്കപ്പൂരില്‍നിന്നുമൊക്കെ കടല്‍വഴി ഗുജറാത്ത് തീരത്ത് എത്തി, ഇന്ത്യയുടെ നനാഭാഗത്തേക്ക് എംഡിഎംഎ കൊണ്ടുപോവുന്ന സംഘങ്ങള്‍ ഇന്നും സജീവമാണ്. അതുപോലെ അദാനിയുടെ മുന്ദ്ര തുറമുഖം വഴിയും വന്‍തോതില്‍, മയക്കുമരുന്ന് എത്തുന്നതായി പരാതിയുണ്ട്.