ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ ടാസ്മാക് മദ്യ അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണവും റെയ്ഡുകളും സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇ.ഡി. എല്ലാ പരിധികളും ഫെഡറല്‍ തത്വങ്ങളും ലംഘിക്കുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷന്‍ ആസ്ഥാനത്ത് റെയ്ഡ് നടത്തിയത് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതിയുടെ വിമര്‍ശനം.

കോര്‍പറേഷനെതിരെ ഇ ഡി എങ്ങനെയാണ് കുറ്റം ചുമത്തിയതെന്ന് ചോദിച്ച സുപ്രിംകോടതി ഇ ഡി എല്ലാ പരിധികളും ലംഘിക്കുന്നുവെന്ന് കുറ്റപ്പെടുത്തി. ഫെഡറല്‍ ഘടനയെ പൂര്‍ണമായും ഇ ഡി ലംഘിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയും ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജും ഉള്‍പ്പെട്ട ബെഞ്ചാണ് ഇ ഡിയെ രൂക്ഷമായി വിമര്‍ശിച്ചത്.

ഒരു സര്‍ക്കാര്‍ ബോഡിക്കെതിരെ നടപടി സ്വീകരിക്കുക വഴി ഇ ഡി ഭരണഘടനാമൂല്യങ്ങള്‍ക്ക് തന്നെ എതിരായി പ്രവര്‍ത്തിച്ചുവെന്നാണ് കോടതിയുടെ നിരീക്ഷണം. തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷനുമായി ബന്ധപ്പെട്ട 1000 കോടി രൂപയുടെ അഴിമതിയില്‍ ഇ.ഡി. അന്വേഷണം തുടരാന്‍ അനുവദിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്‍. സംഭവത്തില്‍ കോടതി ഇ ഡിയ്ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.

ടാസ്മാക് മദ്യ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഇ.ഡിക്ക് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ ഈ ഉത്തരവ് ചോദ്യംചെയ്താണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. അഴിമതിയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പോലീസ് 41 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാരിനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, 2025-ലാണ് ഇഡി അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ഈ ഉത്തരവിന് ശേഷം ഇഡി ഉദ്യോഗസ്ഥര്‍ ടാസ്മാക് ആസ്ഥാനത്ത് റെയ്ഡ് നടത്തിയെന്നും കോര്‍പ്പറേഷന്റെ എംഡിയും ഭാര്യയും ഉള്‍പ്പടെയുള്ളവരെ കസ്റ്റഡിയിലെടുത്തെന്നും കോര്‍പ്പറേഷനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി.

ജീവനക്കാരുടെ ഫോണുകളിലെ വിശദശാംശങ്ങള്‍ ക്‌ളോണ്‍ ചെയ്ത് ഇഡി ഉദ്യോഗസ്ഥര്‍ കൊണ്ടുപോയതായും ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും റോത്തഗി വാദിച്ചു. തുടര്‍ന്നാണ് ഇഡിയ്‌ക്കെതിരേ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് രൂക്ഷ വിമര്‍ശനം നടത്തിയത്.

1000 കോടിയുടെ സാമ്പത്തിക തട്ടിപ്പാണ് നടന്നതെന്ന് ഇഡിക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ എസ്.വി. രാജു സുപ്രീം കോടതിയെ അറിയിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ സുപ്രീം കോടതി ഇഡിക്ക് നോട്ടീസയച്ചു. മറുപടി നല്‍കുന്നതിന് രണ്ടാഴ്ചത്തെ സമയമാണ് നല്‍കിയിരിക്കുന്നത്.

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവാണ് ഇ ഡിക്കുവേണ്ടി ഹാജരായത്. ഉടന്‍ തന്നെ മറുപടി അറിയിക്കാമെന്ന് അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ച് 6 മുതല്‍ 8-ാം തിയതി വരെയാണ് റെയ്ഡ് നടന്നത്. കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ മദ്യത്തിന് അമിത വില ഈടാക്കിയും ടെന്‍ഡറില്‍ കൃത്രിമത്വം കാണിച്ചും കൈക്കൂലി വാങ്ങിയും 1000 കോടിയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്.