ടെല്‍ അവീവ്: ഹമാസിന്റെ തടങ്കലില്‍ ജീവിച്ചിരിക്കുന്ന അവസാന യുഎസ് പൗരനെയും വിട്ടയച്ചുവെന്ന് ഹമാസ്. 21 കാരനായ ഈഡന്‍ അലക്‌സാണ്ടറിനെ റെഡ് ക്രോസിന് കൈമാറിയെന്ന് ഹമാസ് അറിയിച്ചു. യുഎസിലെ ന്യൂ ജഴ്‌സിയിലാണ് ഈഡന്‍ ജനിച്ച് വളര്‍ന്നത്. 2023ലായിരുന്നു ഇസ്രയേല്‍ സൈനികനായിരുന്ന ഈഡനെ ഹമാസ് തട്ടിക്കൊണ്ട് പോയത്.

കഴിഞ്ഞ ദിവസമാണ് ഈഡനെ വിട്ടയക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു. സമാധാനത്തിലേക്കുള്ള ചുവടുവെപ്പെന്നായിരുന്നു യുഎസിന്റെ പ്രതികരണം. ഇതൊരു നിര്‍ണായക ചുവടുവെപ്പായാണ് കാണുന്നതെന്നും ഹമാസിന്റെ കൈവശമുള്ള നാല് യുഎസുകാരുടെ മൃതദേഹം കൂടി അവര്‍ കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുഎസ് പ്രതിനിധികള്‍ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

'ഈ ക്രൂരമായ യുദ്ധം അവസാനിപ്പിക്കാനും, ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളേയും മൃതദേഹങ്ങളും അവരുടെ പ്രിയപ്പെട്ടവര്‍ക്ക് തിരികെ നല്‍കാനും, യുഎസിനോടും മധ്യസ്ഥരായ ഖത്തറിന്റേയും ഈജിപ്തിന്റേയും ശ്രമങ്ങളോടും നല്ല വിശ്വാസത്തോടെ സ്വീകരിച്ച ഒരു നടപടിയാണിത്,' എന്നായിരുന്നു ഡൊണാള്‍ഡ് ട്രംപ് ഒഫീഷ്യല്‍ ട്രൂത്ത് സോഷ്യല്‍ പേജില്‍ കുറിച്ചത്.

ഇസ്രയേലി സൈനിക താവളത്തില്‍ തന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും കെട്ടിപ്പിടിച്ച് പുഞ്ചിരിക്കുന്ന എഡാന്‍ അലക്‌സാണ്ടറിനെ ചിത്രങ്ങള്‍ അവിടെയുള്ള ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ സന്ദര്‍ശനം ആരംഭിക്കാനിരിക്കെയാണ് ഹമാസ് സമാധാന വഴിതുറന്നത്.

50ലേറെ ഇസ്രായേലി ബന്ദികള്‍ ഹമാസ് പിടിയിലിരിക്കെയാണ് ട്രംപിന്റെ വരവ് സമാധാന നീക്കങ്ങള്‍ക്ക് അവസരമാക്കുന്ന പുതിയ നീക്കം. വെടിനിര്‍ത്തല്‍ നടപ്പാക്കാനും അതിര്‍ത്തികള്‍ തുറന്ന് സഹായ വിതരണം പുനഃസ്ഥാപിക്കാനും ലക്ഷ്യമിട്ടാണ് നീക്കമെന്ന് ഹമാസ് വിശദീകരിച്ചു. സൗദി, ഖത്തര്‍, യു.എ.ഇ അറബ് രാജ്യങ്ങളിലെത്തുന്ന ട്രംപ് ഇക്കുറി ഇസ്രായേല്‍ സന്ദര്‍ശനം നടത്തുന്നില്ല. ഗസ്സയില്‍ വെടിനിര്‍ത്തലടക്കമുള്ള പ്രഖ്യാപനം ട്രംപിന്റെ സന്ദര്‍ശനത്തിനിടെ ഉണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും സ്ഥിരീകരണമില്ല. അമേരിക്കയിലേക്ക് കൂടുതല്‍ നിക്ഷേപം സമാഹരിക്കുന്നതിന്റെ ഭാഗമായാണ് രണ്ടാമൂഴത്തിലെ ആദ്യ വിദേശ പര്യടനത്തില്‍ പശ്ചിമേഷ്യയിലെത്തുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.