ന്യൂഡല്‍ഹി: രാജ്യവ്യാപകമായി വോട്ടര്‍ പട്ടികയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒക്ടോബറില്‍ ഇതിനായുള്ള നടപടികള്‍ ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (SIR- സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍) നടത്തിയിരുന്നു. ഈ നടപടി എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. ബുധനാഴ്ച എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരുമായി (സിഇഒ) നടത്തിയ യോഗത്തിലാണ് ഈ നിര്‍ദ്ദേശത്തിന് അംഗീകാരം ലഭിച്ചത്.

ബിഹാര്‍ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുന്‍പ് തന്നെ പ്രത്യേക തീവ്ര പുനരവലോകനം (Special Intensive Revision - SIR) പ്രഖ്യാപിച്ചേക്കുമെന്നും വൃത്തങ്ങള്‍ പറയുന്നു. സിഇഒമാരുമായി നടത്തിയ യോഗത്തില്‍, എപ്പോള്‍ പുനരവലോകനത്തിന് തയാറാകാന്‍ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചോദിച്ചു. സെപ്റ്റംബറോടെ അടിസ്ഥാനപരമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും ഒക്ടോബറില്‍ നടപടികള്‍ ആരംഭിക്കുമെന്നും മിക്ക ഉദ്യോഗസ്ഥരും ഉറപ്പ് നല്‍കി.

മൂന്നര മണിക്കൂറിലധികം നീണ്ട ഈ യോഗത്തില്‍, പ്രത്യേക തീവ്ര പുനരവലോകനത്തിനുള്ള തയ്യാറെടുപ്പുകളും മറ്റ് കാര്യങ്ങളും ചര്‍ച്ച ചെയ്തു. വോട്ടര്‍മാരെ പരിശോധിക്കാന്‍ ഉപയോഗിക്കാവുന്ന രേഖകളുടെ പട്ടിക തയ്യാറാക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന സിഇഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ പ്രദേശത്തും സാധാരണയായി അംഗീകരിക്കപ്പെടുന്നതും എളുപ്പത്തില്‍ ലഭ്യമാകുന്നതുമായ സര്‍ട്ടിഫിക്കറ്റുകളെ അടിസ്ഥാനമാക്കിയായിരിക്കും ഈ പട്ടിക.

ഉദാഹരണത്തിന്, ഗോത്രവര്‍ഗ്ഗക്കാര്‍ കൂടുതലുള്ള സംസ്ഥാനങ്ങളിലും വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും തീരദേശ മേഖലകളിലും തിരിച്ചറിയലിനും താമസത്തിനും പ്രത്യേക രേഖകള്‍ സാധാരണമാണ്. പല സ്ഥലങ്ങളിലും പ്രാദേശിക സ്വയംഭരണ കൗണ്‍സിലുകളും തദ്ദേശ സ്ഥാപനങ്ങളും നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കും വ്യാപകമായ അംഗീകാരമുണ്ട്. ഈ വ്യത്യാസങ്ങള്‍ കണക്കിലെടുത്ത് പരിശോധനാ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സംസ്ഥാനങ്ങളോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മരിച്ചവരുടെ പേരും, സ്ഥിരമായി താമസം മാറിയവരുടെ പേരും, വ്യാജ എന്‍ട്രികളും, പൗരന്മാരല്ലാത്തവരുടെ പേരും വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുക, ഒപ്പം വോട്ടവകാശമുള്ള എല്ലാവരെയും ഉള്‍പ്പെടുത്തുക എന്നിവയാണ് പ്രത്യേക തീവ്ര പുനരവലോകനത്തിന്റെ പ്രധാന ലക്ഷ്യം. എങ്കിലും, അടുത്തിടെ നടന്ന ബിഹാറിലെ വോട്ടര്‍ പട്ടികാ പരിഷ്‌കരണം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇത് ഒരു രാഷ്ട്രീയ നീക്കമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വോട്ടര്‍മാരെ കൂട്ടമായി പുറത്താക്കുന്നതിന് ഈ നീക്കം കാരണമാകുമെന്ന് കോണ്‍ഗ്രസ്, ആര്‍ജെഡി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ ആശങ്ക പ്രകടിപ്പിച്ചു.

എന്നാല്‍, വോട്ടര്‍ പട്ടികയുടെ സുതാര്യതയും കൃത്യതയും നിലനിര്‍ത്താന്‍ ഈ നടപടികള്‍ നിര്‍ണായകമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഒക്ടോബറോടെ രാജ്യത്തുടനീളം ഈ പ്രക്രിയ ആരംഭിക്കുമെന്നാണ് കരുതുന്നത്. സുപ്രീം കോടതി വരെ എത്തിയ കേസില്‍ ഒടുവില്‍ പട്ടിക തയ്യാറാക്കുന്നതിന് അനുമതി നല്‍കിയെങ്കിലും മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ആധാര്‍ കാര്‍ഡ് വോട്ടിങ്ങിനുള്ള രേഖയായി കണക്കാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.