കണ്ണൂര്‍: പയ്യാമ്പലത്ത് പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാത്ത കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന് ഡല്‍ഹിയില്‍ ജനറല്‍ സെക്രട്ടറിസീതാറാം യെച്ചുരിക്ക് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത് കണ്ണൂരിലെ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുന്നു. തനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ വിമാന കമ്പിനിയുമായി രണ്ടു വര്‍ഷമായി പിണക്കം തുടരുന്ന ഇപി ഇതൊക്കെ മാറ്റിവെച്ചു കൊണ്ടാണ് ഡല്‍ഹി ടിക്കറ്റ് ഒപ്പിച്ചത്.

നേരത്തെ ആയുര്‍വേദ ചികിത്സ കാരണമാണ് ഇ.പി ജയരാജന്‍ ചടയന്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാത്തതെന്നായിരുന്നു സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിച്ചത്. ഇപിക്ക് മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതു പോലെ യാതൊരു അതൃപ്തിയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത്തരമൊരു ചികിത്സ നടത്തുന്നതായുള്ള വാര്‍ത്ത ഇ.പി നിഷേധിക്കുന്നതായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു കാലാകാലങ്ങളായി ഇ.പി ജയരാജന്‍ കോട്ടയ്ക്കലിലെ ആയുര്‍വേദ ചികിത്സയെടുക്കാറുണ്ടെങ്കിലും അതു സെപ്തംബര്‍ മാസത്തില്‍ അല്ലെന്നാണ് വിശദീകരണം.

പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ആയുര്‍വേദ ചികിത്സാ വിശദീകരണം ടി.വി യിലൂടെ കേട്ടു ഇപി ജയരാജന്‍ പൊട്ടിച്ചിരിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ചടയന്‍ ദിനാചരണത്തിന് പാപ്പിനിശേരി അരോളി യിലെ വീട്ടില്‍ നിന്നും ആറു കിലോമീറ്റര്‍ താണ്ടിയാല്‍ പയ്യാമ്പലത്ത് എത്താന്‍ കഴിയാതിരുന്ന ഇ.പി. ജയരാജന്‍ ഡല്‍ഹിയിലേക്ക് ഇന്‍ഡിഗോയില്‍ പറന്നത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള കണ്ണൂരിലെ നേതാക്കളെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍ ദീര്‍ഘകാലത്തെ മൗനം ഭേദിച്ചു എന്നാല്‍ ഇതിനൊക്കെ കൃത്യമായ ഉത്തരങ്ങളാണ് ഇപി ജയരാജന്‍ നല്‍കുന്നത്.

സി പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ഏറെ ആത്മബന്ധം പുലര്‍ത്തുന്ന കണ്ണൂരിലെ നേതാക്കളിലൊരാളാണ് ഇപി ജയരാജന്‍. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്ന കാലം മുതല്‍ക്കെ യെച്ചുരിയും ഇപിയും തമ്മില്‍ ആത്മബന്ധമുണ്ട്.

പ്രിയ സഖാവിന്റെ ഭൗതിക ശരീരം ഒരു നോക്ക്കാണുന്നതിനായി താനെടുത്ത ഉഗ്രപ്രതിജ്ഞ കാറ്റില്‍ പറത്തിയ ഇ.പി ജയരാജന്‍ വാര്‍ത്തകളില്‍ ഇടം നേടിയതും ഇതുകൊണ്ടുതന്നെയാണ് ഇന്‍ഡിഗോയുമായുള്ള പ്രശ്നത്തേക്കാള്‍ വലുത് സീതാറാം യെച്ചൂരിയാണ്. അദ്ദേഹത്തിന്റെ മൃതദേഹം കാണുക എന്നതിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നാണെന്ന് ഇ പി ജയരാജന്റെ നിലപാട്.ഇന്നത്തെ ഭൗതീക സാഹചര്യത്തിന് അനുസരിച്ച് എടുത്ത തീരുമാനം തികച്ചും ശരിയാണെന്ന് ഇപി ജയരാജന്‍ ഡല്‍ഹിയില്‍മാധ്യമങ്ങളോട് പ്രതികരിച്ചു. സീതാറാം യെച്ചൂരിയോടുള്ള ആത്മബന്ധമാണ് ഇന്‍ഡിഗോയില്‍ ഇനികയറില്ലെന്ന തന്റെ ഉഗ്രപ്രതിജ്ഞ ലംഘിക്കാന്‍ കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇ.പി ജയരാജനെ പ്രേരിപ്പിച്ചത്.

സഖാവ് സീതാറാം യെച്ചൂരി അന്തരിച്ചു. എന്ന് കേട്ടപ്പോള്‍ തന്നെ എങ്ങനെ അവിടെയെത്താം എന്നുള്ളതായിരുന്നു തന്റെ ചിന്തയെന്ന് ഇപി ജയരാജന്‍ വ്യക്തമാക്കി. അന്നത്തെ ഭൗതീക സാഹചര്യത്തില്‍ ഞാനെടുത്ത നിലപാട് ശരിയായിരുന്നു. ഇപ്പോള്‍ എന്റെ ഭൗതീക സാഹചര്യം സഖാവ് സീതാറാം യെച്ചൂരിയുടെ അടുത്ത് എത്തുക എന്നുള്ളതാണ്. അതിന് എന്റെ സമരം ഉപേക്ഷിക്കണം. ഞാന്‍ പ്രാധാന്യം നല്‍കുന്നത് സീതാറാം യെച്ചൂരിയുടെ മൃതദേഹം ഒന്ന് കാണുക എന്നുള്ളതാണ്. ആ ദൗത്യം നിര്‍വ്വഹിക്കാന്‍ എന്റെ ഏത് സമരത്തേയും പ്രതിജ്ഞയേയും ഞാന്‍ ലംഘിക്കുന്നു, എന്റെ പ്രിയപ്പെട്ട സഖാവാണ്. 44 വര്‍ഷക്കാലമായി ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്. അങ്ങനെയുള്ള സഖാവ് അന്തരിച്ചുവെന്ന്‌കേട്ടാല്‍ ഞാന്‍ ഇതിന്റെ മേല്‍ കടിച്ചുതൂങ്ങി നില്‍ക്കുകയാണോ വേണ്ടത്. ഉള്ള വിമാനത്തിലോ, എങ്ങനെയെങ്കിലും ഡല്‍ഹിയില്‍ എത്തുക എന്നുള്ളതെ എന്റെ മുന്‍പില്‍ ഉള്ളൂ. അന്നത്തെ ഭൗതീക സാഹചര്യത്തിനനുസരിച്ച് താന്‍ എടുത്ത നിലപാട് തികച്ചും ശരിയായിരുന്നു. ഇന്നത്തെ ഭൗതീക സാഹചര്യത്തിന് അനുസരിച്ച് എടുത്ത തീരുമാനവും തികച്ചും ശരിയാണെന്ന വാദമാണ് ജയരാജന്‍ ഉയര്‍ത്തുന്നത്.

കഴിഞ്ഞ ദിവസം കരിപ്പൂരില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് ജയരാജന്‍ ഡല്‍ഹിക്ക് പോയത്. ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ നിലത്തേക്ക് തള്ളിയിട്ട ഇ പിക്ക് മൂന്ന് ആഴ്ചത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്‍ഡിഗോ വിമാന യാത്ര ഇപി ബഹിഷ്‌കരിച്ചത്. 2022 ജൂണ്‍ 13 നാണ് ബഹിഷ്‌കരണത്തിന് അടിസ്ഥാനമായ സംഭവം നടന്നത്. ഇതിന്പിന്നാലെയാണ് ഇന്‍ഡിഗോ വിമാനത്തിലെ യാത്ര ഇ പി അവസാനിപ്പിച്ചത്. പിന്നീട് പല തവണ ഇന്‍ഡിഗോ അധികൃതര്‍ ഇ പിയെ തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ട് ബന്ധപ്പെട്ടിരുന്നെങ്കിലും ഇ പി തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. വന്ദേഭാരത് എക്‌സ്പ്രസിലായിരുന്നു പിന്നീട് അദ്ദേഹം തിരുവനന്തപുരത്തേക്ക് പോയി വന്നിരുന്നത്.

ഡല്‍ഹിയിലേക്ക് കേന്ദ്ര കമ്മിറ്റി യോഗങ്ങളില്‍ പോകാന്‍ രാജധാനി പോലുള്ള സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളെയും ആശ്രയിച്ചു. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഇല്ലെന്നിരിക്കെ വരും നാളുകളില്‍ നടക്കുന്ന പാര്‍ട്ടി പരിപാടികളില്‍ ഇ.പി ജയരാജന്‍ പങ്കെടുക്കേണ്ടിവരും പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ജയരാജന്‍ അതിനു തയ്യാറാവുമോയെന്നതാണ് ഉയരുന്ന ചോദ്യം.